ഏഷ്യയില്‍ ആദ്യം; സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കി തായ്‌വാന്‍ 

ഏഷ്യയില്‍ ആദ്യം; സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കി തായ്‌വാന്‍ 

സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കുന്ന ആദ്യ ഏഷ്യന്‍ രാജ്യമായി തായ്‌വാന്‍. വെള്ളിയാഴ്ച പാര്‍ലമെന്റാണ് ഇതുസംബന്ധിച്ച സുപ്രധാന നിയമം പാസാക്കിയത്. ഇതുപ്രകാരം സമാനലിംഗത്തില്‍പ്പെടുന്നവരുടെ വിവാഹം നിയമവിധേയമായി. വിവാഹ രജിസ്‌ട്രേഷന് ഇവര്‍ക്ക് സര്‍ക്കാര്‍ ഏജന്‍സികളെ സമീപിക്കാം. തുല്യത യാഥാര്‍ത്ഥ്യമാക്കാനുള്ള യാത്രയിലെ വലിയ ചുവടുവെപ്പാണിതെന്നായിരുന്നു പ്രസിഡന്റ് ത്‌സായിംഗ് വെന്നിന്റെ പ്രതികരണം. ഇത് തായ്‌വാനെ മെച്ചപ്പെട്ട രാജ്യമാക്കിത്തീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിയമനിര്‍മ്മാണത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് നിരവധി സ്വവര്‍ഗാനുരാഗിളാണ് കനത്ത മഴയെ അവഗണിച്ചും പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് അണിനിരന്നത്. ഏഷ്യയില്‍ ആദ്യം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് അവര്‍ ഒത്തുകൂടിയത്. ഞങ്ങള്‍ നേടിയെടുത്തത് ചെറിയ അവകാശമല്ലെന്നായിരുന്നു സ്വവര്‍ഗ വിവാഹങ്ങള്‍ നിയമപരമാക്കാന്‍ വേണ്ടി പോരാടിയ തായ്‌വാന്‍ അലയന്‍സ് ടു പ്രമോട്ട് സിവില്‍ പാര്‍ട്ട്‌നര്‍ഷിപ്പ് റൈറ്റ്‌സിന്റെ സ്ഥാപക വിക്ടോറിയ വ്യക്തമാക്കിയത്.

നിയമം 100 ശതമാനം തികവുറ്റതാണെന്ന അഭിപ്രായം ഞങ്ങള്‍ക്കില്ല. എന്നാല്‍ ഇത് മികച്ച തുടക്കമാണെന്നും ലിംഗവിവേചനത്തിനെതിരായ ശക്തമായ ചുവടുവെപ്പാണെന്നും അവര്‍ വ്യക്തമമാക്കി. രണ്ട് വര്‍ഷം മുന്‍പ് ഇവരുടെ നേതൃത്വത്തിലുള്ള നിയമ പോരാട്ടത്തെ തുടര്‍ന്ന്, സ്വവര്‍ഗവിവാഹത്തിന് നിയമസാധുതയുണ്ടെന്ന് ഭരണഘടനാ കോടതി വിധിച്ചിരുന്നു. വിഷയത്തില്‍ നിയമ നിര്‍മ്മാണത്തിന് കോടതി പാര്‍ലമെന്റിന് രണ്ട് വര്‍ഷത്തെ കാലയളവ് അനുവദിക്കുകയും ചെയ്തു. മെയ് 24 ന് കാലാവധി അവസാനിക്കാനിരിക്കെയാണ് പാര്‍ലമെന്റ് നിയമം പാസാക്കിയത്.

3 ബില്ലുകളിലൂന്നിയായിരുന്നു നിയമനിര്‍മ്മാണ സഭയില്‍ ചര്‍ച്ച. ഇതില്‍ ഏററവും പുരോഗമനപരമെന്ന് വിലയിരുത്തപ്പെട്ട, സര്‍ക്കാര്‍ അവതരിപ്പിച്ച ബില്‍ പാസാക്കുകയായിരുന്നു. രാജ്യത്തെ എല്‍ജിബിടിക്യു സമൂഹത്തിന്റെ ദീര്‍ഘനാളത്തെ പോരാട്ടത്തിന്റെ വിജയമാണ് നിര്‍മ്മനിര്‍മ്മാണം. അതേസമയം യാഥാസ്ഥിതിക വാദികള്‍ സര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനമുയര്‍ത്തി രംഗത്തെത്തിയിട്ടുമുണ്ട്.

logo
The Cue
www.thecue.in