115 വര്‍ഷം നീണ്ട നിയമയുദ്ധം, വനഭൂമിയില്‍ അവകാശമുന്നയിച്ച 283 സ്വകാര്യ വ്യക്തികള്‍ക്ക് സുപ്രീംകോടതി നോട്ടീസ് 

115 വര്‍ഷം നീണ്ട നിയമയുദ്ധം, വനഭൂമിയില്‍ അവകാശമുന്നയിച്ച 283 സ്വകാര്യ വ്യക്തികള്‍ക്ക് സുപ്രീംകോടതി നോട്ടീസ് 

പൊന്തന്‍പുഴ വനഭൂമിയില്‍ അവകാശവാദം ഉന്നയിച്ച 283 സ്വകാര്യ വ്യക്തികള്‍ക്ക് സുപിംകോടതി നോട്ടീസ് അയച്ചു. വനഭൂമി കേസില്‍ തല്‍സ്ഥിതി തുടരാനും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. 283 കക്ഷികളുള്ളതിനാല്‍ കോട്ടയത്തെ രണ്ടു ദിനപത്രങ്ങളില്‍ നോട്ടീസ് വിവരം പരസ്യപ്പെടുത്താനും കോടതി നിര്‍ദ്ദേശിച്ചു. സെപ്റ്റംബറിലാണ് കേസില്‍ വാദം നടക്കും.

സര്‍ക്കാര്‍ വനഭൂമിയായി പ്രഖ്യാപിച്ച ആലപ്ര, വലിയകാവ്, കരിക്കാട്ടൂര്‍ മേഖലയിലെ 7000 ഏക്കര്‍ വനഭൂമിയല്ലെന്ന സ്വകാര്യ വ്യക്തികളുടെ വാദം ഹൈക്കോടതി അംഗീകരിച്ചിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചിരുന്നു. ഇത്രയധികം വരുന്ന വനഭൂമിയുമായി ബന്ധപ്പെട്ട കേസായതിനാല്‍ അപ്പീല്‍ വിശദമായി പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹൈക്കോടതിയില്‍ തിരിച്ചടിയേറ്റ സംസ്ഥാന സര്‍ക്കാറിന് സുപ്രിംകോടതി വിധി ആശ്വാസം നല്‍കുന്നതാണ്.

2018 ജനുവരി 10നായിരുന്നു പൊന്തന്‍പുഴ കേസില്‍ ഹൈക്കോടതി വിധി. പത്തനംതിട്ട, കോട്ടയം ജില്ലകളുടെ അതിര്‍ത്തിയിലുള്ള പൊന്തന്‍പുഴയുടെ കൈവശവകാശ രേഖ ഹാജരാക്കിയാണ് സ്വകാര്യ വ്യക്തികള്‍ ഹൈക്കോടതിയില്‍ നിന്നും അനുകൂല ഉത്തരവ് കൈപ്പറ്റിയത്. 100 വര്‍ഷം പഴക്കുമുള്ള രേഖകളാണ് ഇവര്‍ കോടതിയില്‍ സമര്‍പ്പിച്ചത്.

കേരളത്തിലെ ഏറ്റവും വലിയ സംരക്ഷികവനമേഖലയാണ് പൊന്തന്‍പുഴ. 1904, 1906,1908 വര്‍ഷങ്ങളില്‍ ഈ മേഖലയിലെ സംരക്ഷിതമേഖലയാക്കി സര്‍ക്കാര്‍ മാറ്റിയത്. 1904ല്‍ തന്നെ ഭൂമിയുടെ അവകാശത്തര്‍ക്കം ആരംഭിച്ചു. 1959ല്‍ ഗസറ്റ് വിജ്ഞാപനത്തിലൂടെ വനംവകുപ്പ് ഏറ്റെടുത്തു. രാജാവ് നല്‍കിയ ഭൂമിയാണെന്ന് കാണിച്ച് 1960ല്‍ കോടതിയില്‍ നിന്ന് അനുകൂല വിധി വാങ്ങി. 1976 ല്‍ വലിയകാവ്, ആലപ്ര പ്രദേശങ്ങളുടെ വിജ്ഞാപനം എറണാകുളം ജില്ലാ കോടതി അസാധുവാക്കി. 79ല്‍ കോടതിവിധി സര്‍ക്കാറിന് അനുകൂലമായി. 1981ല്‍ നെയ്തല്ലൂര്‍ കോവിലകത്ത് നിന്നും വാങ്ങിയ ഭൂമിയാണെന്നും രേഖകള്‍ കൈവശമുണ്ടെന്നും കാണിച്ച് സ്വകാര്യ വ്യക്തികള്‍ കോടതിയെ വീണ്ടും സമീപിച്ചു.

തിരുവിതാംകൂര്‍ രാജകുടുംബത്തില്‍നിന്ന് 1753ല്‍ നെയ്തല്ലൂര്‍ കോയിക്കല്‍ കുടുംബത്തിന് നീട്ടായി ലഭിച്ച ഭൂമിയാണെന്നാണ് സ്വകാര്യ വ്യക്തികളുടെ വാദം. ഇവര്‍ കോടതിയില്‍ ഹാജരാക്കിയ കൈവശാവകാശ രേഖ വ്യാജമാണെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. മാര്‍ത്താണ്ഡവര്‍മ്മ നെയ്തല്ലൂര്‍ കോയിക്കലിന് ഭൂമി നല്‍കിയതിന് തെളിവ് ഇല്ലെന്നും നിക്ഷിപ്ത വനഭൂമിയാണെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ഇതിനിടെ അവകാശ വാദം ഉന്നയിച്ചു ട്രൈബ്യുണലിനെ സമീപിക്കാന്‍ സ്വകാര്യ വ്യക്തികള്‍ നടപടി തുടങ്ങിയിരുന്നു.

മുമ്പ് നടന്ന പല വ്യവഹാരങ്ങളിലും വനംവകുപ്പ് കേസ് തോറ്റ് കൊടുക്കുകയായിരുന്നു. അതിലൂടെ സ്വകാര്യ വ്യക്തികളെ സഹായിക്കുകയായിരുന്നു സര്‍ക്കാര്‍. ഈ നിബിഡ വനം വിട്ടു കൊടുക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. ജനകീയ പ്രക്ഷോഭത്തിലൂടെ ഈ വനം സംരക്ഷിക്കും. സുപ്രീംകോടതിയിലൂടെ വനഭൂമി സംസ്ഥാന സര്‍ക്കാറിന് ലഭിക്കുമെന്നാണ് സമരസമിതിയുടെ പ്രതീക്ഷ.

സന്തോഷ് പെരുമ്പെട്ടി, പൊന്തന്‍പുഴ വലിയകാവ് വനം സംരക്ഷണ സമര സമിതി

വ്യാജരേഖ ഉണ്ടാക്കി ഭൂമി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് സമരസമിതിയുടെയും ആരോപണം.

2018ലെ ഹൈക്കോടി വിധിക്കെതിരായി ഇപ്പോള്‍ ഉണ്ടായിരിക്കുന്ന സുപ്രിംകോടതി ഇടപെടല്‍ സര്‍ക്കാറിന് അനുകൂലമായി തീരുമെന്ന പ്രതീക്ഷയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കുമുള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in