മരട്: സംസ്ഥാന സര്‍ക്കാറിനെ തള്ളി സുപ്രീംകോടതി; പൊളിക്കാമെന്ന് ഉറപ്പ്

മരട്: സംസ്ഥാന സര്‍ക്കാറിനെ തള്ളി സുപ്രീംകോടതി; പൊളിക്കാമെന്ന് ഉറപ്പ്

മരടിലെ നാല് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ നിലനിര്‍ത്താന്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. 138 ദിവസത്തിനകം പൊളിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ഉറപ്പ് നല്‍കി. ചീഫ് സെക്രട്ടറി സത്യവാങ്മൂലം നല്‍കി.

ഫ്‌ളാറ്റ് ഉടമകള്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനായി റിട്ട. ജഡ്ജി അധ്യക്ഷനായ സമിതി രൂപീകരിക്കും. മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചാല്‍ വന്‍ പാരിസ്ഥിതിക പ്രശ്‌നമുണ്ടാകുമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതി അറിയിച്ചു. മരട് ഉത്തരവ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ചീഫ് സെക്രട്ടറിയോട് നേരിട്ടെത്തി അറിയിക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. കഴിഞ്ഞ 23 ന് ചീഫ് സെക്രട്ടറി ടോം ജോസ് എത്തിയിരുന്നെങ്കിലും രൂക്ഷവിമര്‍ശനമാണ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നത്.

ഫ്ളാറ്റ് പൊളിക്കാന്‍ താല്‍പര്യപ്പെട്ട് 15 കമ്പനികള്‍ സര്‍ക്കാറിനെ സമീപിച്ചിട്ടുണ്ട്. ഇവരുമായി സബ് കളക്ടര്‍ ഇന്ന് ചര്‍ച്ച നടത്തും. 30,000 ടണ്‍ അവശിഷ്ടമാണ് ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുമ്പോള്‍ ഉണ്ടാവുക. ഒന്നരേക്കറോളം സ്ഥലത്ത് മൂന്ന് മീറ്റര്‍ ഉയരത്തിലുണ്ടാകും ഈ അവശിഷ്ടം. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ച് കൊണ്ടാണ് പൊളിച്ച് നീക്കുക. അവശിഷ്ടങ്ങളില്‍ തൊണ്ണൂറ് ശതമാനവും പുനരുപയോഗിക്കാമെന്നാണ് മദ്രാസ് ഐഐടിയുടെ റിപ്പോര്‍ട്ടിലുള്ളത്.

ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഡിവൈഎസ്പി ജോസി ചെറിയാന്റെ നേതൃത്വത്തിലാണ് അന്വേഷണം. പനങ്ങാട് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 406, 420 വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in