ബാലികയുടെ തലയില്‍ തലോടി ചാവേര്‍ പള്ളിയില്‍ പ്രവേശിച്ചു; അടുത്തനിമിഷം പൊട്ടിത്തെറിച്ചു

ബാലികയുടെ തലയില്‍ തലോടി ചാവേര്‍ പള്ളിയില്‍ പ്രവേശിച്ചു; അടുത്തനിമിഷം പൊട്ടിത്തെറിച്ചു

ഈസ്റ്റര്‍ ദിനത്തില്‍ 3 ക്രിസ്ത്യന്‍ പള്ളികളിലും ആഡംബര ഹോട്ടലുകളിലുമായിരുന്നു സ്‌ഫോടനം. 359 പേരാണ് കൊല്ലപ്പെട്ടത്.

ശ്രീലങ്കന്‍ പള്ളിയില്‍ സ്‌ഫോടനം നടത്തുന്നതിന് സെക്കന്റുകള്‍ക്ക് മുന്‍പ് ചാവേര്‍ ഭീകരന്‍ ബാലികയുടെ തലയില്‍ തലോടി കടന്നുപോകുന്ന സിസിടിവി ദൃശ്യം പുറത്ത്. മുതിര്‍ന്നയാളുടെ കൈ പിടിച്ച് നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയുടെ തലയില്‍ തലോടിയ ശേഷം ഇയാള്‍ പള്ളിയില്‍ പ്രവേശിക്കുകയായിരുന്നു. പെണ്‍കുട്ടി മാതാപിതാക്കളെന്ന് തോന്നിപ്പിക്കുന്നവര്‍ക്കൊപ്പം പുറത്തേക്ക് നടന്നുപോകുന്നതും കാണാം.

താടിയുള്ള യുവാവ് വലിയ ബാഗണിഞ്ഞ് പള്ളിയില്‍ പ്രവേശിക്കുന്നത് വിവിധ ക്യാമറകളില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. സ്‌ഫോടനം നടന്ന സെന്റ് സെബാസ്റ്റിയന്‍ കാത്തലിക് ചര്‍ച്ചിന് പുറത്തുവെച്ചായിരുന്നു ഇത്. തുടര്‍ന്ന് ഇയാള്‍ പള്ളിയില്‍ പ്രവേശിച്ച് ബെഞ്ചിലിരുന്നു. ഈ സമയം ഈസ്റ്റര്‍ദിന ശുശ്രൂകള്‍ പുരോഗമിക്കുകയായിരുന്നു. തൊട്ടടുത്ത നിമിഷമാണ് സ്‌ഫോടനമുണ്ടാകുന്നത്.

ശ്രീലങ്കയുടെ പടിഞ്ഞാറന്‍ തീരത്തുള്ള നെഗുമ്പോയിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ സ്‌ഫോടനത്തില്‍ 93 പേര്‍ കൊല്ലപ്പെട്ടു. ഇസ്ലാമിക് സറ്റേറ്റാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്തത്. ഒന്‍പത് ചാവേറുകളിലൊരാള്‍ സ്ത്രീയായിരുന്നുവെന്ന് ശ്രീലങ്കന്‍ പ്രതിരോധ സഹമന്ത്രി വ്യക്തമാക്കി.

ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ഏപ്രില്‍ 4 ന് ഇന്ത്യന്‍ ഇന്റലിജന്‍സ് ശ്രീലങ്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ശ്രീലങ്കന്‍ സുരക്ഷാസേന ഗൗരവകരമായ നടപടികള്‍ സ്വീകരിച്ചില്ലെന്ന് ലങ്കന്‍ ഭരണനേതൃത്വത്തില്‍ നിന്നുതന്നെ ആരോപണം ശക്തമായിട്ടുണ്ട്.

ഈസ്റ്റര്‍ ദിനത്തില്‍ 3 ക്രിസ്ത്യന്‍ പള്ളികളിലും ആഡംബര ഹോട്ടലുകളിലുമായിരുന്നു സ്‌ഫോടനം. 359 പേരാണ് കൊല്ലപ്പെട്ടത്. അഞ്ഞൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ മലയാളിയുള്‍പ്പെടെ 8 ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്നു. കാസര്‍കോഡ് മൊഗ്രാല്‍ പുത്തൂര്‍ സ്വദേ ശി പിഎസ് റസീന(61) ആണ് കൊല്ലപ്പെട്ട മലയാളി. സംഭവവുമായി ബന്ധപ്പെട്ട് ഇതിനോടകം 60 പേര്‍ അറസ്റ്റിലായി.

Related Stories

No stories found.
logo
The Cue
www.thecue.in