'ഏതെങ്കിലുമൊരു പരാതിയില്‍ നടപടി എടുത്തിരുന്നെങ്കില്‍ റോഡിലിട്ട് നായയെ അടിക്കുന്നത് പോലെ അടിക്കില്ലായിരുന്നു'; കേരള പോലീസിനോട് വീട്ടമ്മ

'ഏതെങ്കിലുമൊരു പരാതിയില്‍ നടപടി എടുത്തിരുന്നെങ്കില്‍ റോഡിലിട്ട് നായയെ അടിക്കുന്നത് പോലെ അടിക്കില്ലായിരുന്നു'; കേരള പോലീസിനോട് വീട്ടമ്മ

പൊതുസ്ഥലത്ത് വീട്ടമ്മയ്ക്ക് ഭര്‍ത്താവിന്റെ മര്‍ദ്ദനം. ഭര്‍തൃപീഡനത്തിനെതിരെ നിരവധി തവണ പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി. കോഴിക്കോട് അശോകപുരത്ത് മീന്‍വില്‍പ്പന നടത്തുകയായിരുന്ന ശ്യാമിലിക്ക് നേരെയാണ് ഭര്‍ത്താവ് നിധീഷ് അതിക്രമം നടത്തിയത്. ശ്യാമിലിയെ നിലത്തിട്ട് ചവിട്ടുകയും അസഭ്യം പറയുകയും ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അക്രമണം. പണം ആവശ്യപ്പെട്ട് എത്തിയപ്പോള്‍ നല്‍കാത്തതിനാണ് മര്‍ദ്ദിച്ചതെന്ന് ശ്യാമിലി ദ ക്യുവിനോട് പറഞ്ഞു.

ശ്യാമിലിയെ ഭര്‍ത്താവ് നിധീഷ് അക്രമിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. സംഭവത്തില്‍ കേസെടുക്കാത്തതില്‍ പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് നടക്കാവ് പോലീസെത്തി മൊഴി രേഖപ്പെടുത്തിയതെന്ന് ശ്യാമിലി പറഞ്ഞു.

പോലീസിനെതിരെ തനിക്ക് പരാതിയല്ല, സങ്കടമാണ് പറയാനുള്ളത്. ഒരുപാട് തവണ തനിക്കെതിരെ അതിക്രമമുണ്ടായി. 13 പരാതി നല്‍കി. ഏതെങ്കിലുമൊരു പരാതിയില്‍ പോലീസ് നടപടി എടുത്തിരുന്നെങ്കില്‍ ഇന്ന് തന്നെ റോഡിലിട്ട് നായയെ അടിക്കുന്നതു പോലെ അടിക്കില്ലായിരുന്നു. ഒക്ടോബര്‍ 14നും പരാതി നല്‍കിയിരുന്നു. അടിക്കുകയും വയറില്‍ ചവിട്ടുകയും ചെയ്തിരുന്നു. അനങ്ങാന്‍ പോലും പറ്റുന്നുണ്ടായിരുന്നില്ല. ആ പരാതിയില്‍ പോലീസ് ഇന്നേ വരെ നടപടിയെടുത്തില്ല. മക്കള്‍ വിളിച്ച് അറിയിച്ചപ്പോള്‍ അമ്മയും അച്ഛനും എത്തി ചോദ്യം ചെയ്തു. അവരെയും മര്‍ദ്ദിച്ച് വീട്ടില്‍ നിന്നും പുറത്താക്കി. എന്നിട്ടും നടക്കാവ് പോലീസ് നിധീഷിനെതിരെ നടപടിയെടുത്തില്ല. മൊഴിയെടുക്കാന്‍ ഭര്‍ത്താവിന്റെ വീട്ടില്‍ എത്തണമെന്നാണ് പോലീസ് ആവശ്യപ്പെടുന്നതെന്ന് ശ്യാമിലി ആരോപിക്കുന്നു. പോലീസിന് മുന്നിലിട്ട് പോലും തന്നെ മര്‍ദ്ദിക്കുമെന്ന് ഭയമുള്ളതിനാല്‍ പോയില്ലെന്ന് ശ്യാമിലി വ്യക്തമാക്കുന്നു.

എനിക്ക് നീതി കിട്ടണം. അയാളെ കൊല്ലണമെന്നൊന്നുമല്ല ഞാന്‍ പറയുന്നത്. അയാള്‍ക്ക് നിയമത്തിനെയോ പോലീസിനെയോ പേടിയില്ല. പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊല്ലുമെന്നാണ് പറഞ്ഞിട്ടുള്ളത്. എനിക്ക് ഇനി ധൈര്യത്തോടെ ആ റോഡില്‍ നില്‍ക്കാന്‍ പറ്റില്ല. അതൊന്ന് ഇല്ലാതാക്കി തരണം. എനിക്ക് എന്റെ മക്കളെ നോക്കണമെങ്കില്‍ ഇയാള്‍ക്കെതിരെ നിയമനടപടി വരണം.

12 വര്‍ഷമായി നിരന്തരം പീഡനം ഏല്‍ക്കുന്നുവെന്ന് ശ്യാമിലി പറയുന്നു. ഒരു തവണ കോടതിയെ സമീപിച്ചു. ഭാര്യയേയും കുട്ടികളേയും പിരിയാന്‍ കഴിയില്ലെന്നും മാപ്പ് പറയുകയും ചെയ്തപ്പോള്‍ കേസ് പിന്‍വലിച്ച് ഒത്തുതീര്‍പ്പാക്കി. അമിത മദ്യാപാനിയായ നിധീഷ് അകാരണമായി മര്‍ദ്ദിക്കുന്നുവെന്ന് ശ്യാമിലി പരാതിപ്പെടുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അനാട്ടമി വിഭാഗത്തില്‍ അറ്റന്‍ഡറായി ജോലി ചെയ്യുകയാണ് നിധീഷ്. മൂന്ന് പെണ്‍കുട്ടികളാണ് ശ്യാമിലിക്ക്. 12 ഉം 10 ഉം 7 ഉം വയസ്സുള്ളവര്‍. ഭര്‍തൃവീട്ടില്‍ നിന്നും മര്‍ദ്ദനം ഏല്‍ക്കുന്നത് പതിവായപ്പോള്‍ കക്കോടിയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങി.

ഭര്‍ത്താവിന്റെ വീട്ടില്‍ അധികകാലം താമസിച്ചിട്ടില്ല. എന്നും നിലത്തിട്ട് അടിച്ച് പരിക്കേല്‍പ്പിക്കും. അയാളുടെ അമ്മയും കൂട്ടുനില്‍ക്കും. പരാതി പറഞ്ഞാല്‍ അഭിനയമാണെന്ന് പറയും.
ശ്യാമിലി

സ്വന്തമായി വരുമാനം കണ്ടെത്താനായി മീന്‍ വില്‍പ്പന ആരംഭിച്ചു. നേരത്തെ സ്വകാര്യ ആശുപത്രിയിലും മഹിളാ മാളിലും സെക്യൂറ്റി ജീവനക്കാരിയായിരുന്നു ശ്യാമിലി. ഭര്‍ത്താവിന്റെ സഹോദരനും ഭാര്യക്കുമൊപ്പമാണ് ഇപ്പോള്‍ മീന്‍ വില്‍പ്പന. പുലര്‍ച്ചെ നാലുമണിക്ക് പുതിയാപ്പ ഹാര്‍ബറില്‍ പോയി മീനെടുക്കും. രാത്രി എട്ടര വരെ കച്ചവടം ചെയ്യും.

വീട്ടുജോലിക്കും പോയിട്ടുണ്ട്. ഇങ്ങനെ കഷ്ടപ്പട്ടാണ് ഞാനെന്റെ മക്കളെ പോറ്റുന്നത്. അവസാനത്തെ കച്ചിത്തുരുമ്പാണ് മീന്‍ കച്ചവടം. ഇതില്‍ പിടിച്ച് നില്‍ക്കാനായില്ലെങ്കില്‍ ഞാന്‍ തോറ്റുപോകും. നന്നാകരുതെന്ന് കരുതിയിട്ട് കച്ചവട സ്ഥലത്ത് വന്ന് ചെയ്ത പണിയാണിത്.
ശ്യാമിലി

പേലീസില്‍ പരാതി നല്‍കിയപ്പോള്‍ മധ്യസ്ഥ ചര്‍ച്ച നടത്തി വിടുകയായിരുന്നുവെന്ന് ശ്യാമിലി പറയുന്നു.

'ഒന്നുകൂടി നോക്കൂ മോളേ. മക്കളുള്ളതല്ലേ, ഓനിനി അങ്ങനെ ചെയ്യില്ലെന്ന് പറയും. ഇനി നീ അങ്ങനെ ചെയ്യോന്ന് അവനോട് ചോദിക്കും. അപ്പോള്‍ പറയും ഇല്ലെന്ന്. എന്നിട്ട് രണ്ടാം ദിവസം തൊട്ട് ഇത് തന്നെ ചെയ്യും. കുറേക്കാലം നാണക്കേട് കരുതി നാട്ടുകാരോടും വീട്ടുകാരോടും പറയാതെ ഒതുക്കി വച്ചു. പിന്നെ പിണങ്ങി സ്വന്തം വീട്ടില്‍ പോയി നില്‍ക്കും. മൂന്ന് മക്കളുടെ പ്രസവച്ചെലവ് ഭര്‍ത്താവിന്റെ വീട്ടുകാര്‍ ചെയ്തിട്ടില്ല. മക്കള്‍ക്ക് ഒന്നും വാങ്ങി കൊടുത്തിട്ടുമില്ല'.

എനിക്ക് നീതി കിട്ടണം. അയാളെ കൊല്ലണമെന്നൊന്നുമല്ല ഞാന്‍ പറയുന്നത്. അയാള്‍ക്ക് നിയമത്തിനെയോ പോലീസിനെയോ പേടിയില്ല. പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊല്ലുമെന്നാണ് പറഞ്ഞിട്ടുള്ളത്. എനിക്ക് ഇനി ധൈര്യത്തോടെ ആ റോഡില്‍ നില്‍ക്കാന്‍ പറ്റില്ല. അതൊന്ന് ഇല്ലാതാക്കി തരണം. എനിക്ക് എന്റെ മക്കളെ നോക്കണമെങ്കില്‍ ഇയാള്‍ക്കെതിരെ നിയമനടപടി വരണം.

Related Stories

No stories found.
logo
The Cue
www.thecue.in