'മിണ്ടരുത്.. നോക്കരുത്..' ആൺ-പെൺ സൗഹൃദങ്ങൾക്ക് വിലക്ക്; ലിം​ഗവിവേചനത്തിൽ രാജിവെച്ച് അധ്യാപിക

'മിണ്ടരുത്.. നോക്കരുത്..' 
ആൺ-പെൺ സൗഹൃദങ്ങൾക്ക് വിലക്ക്;
ലിം​ഗവിവേചനത്തിൽ രാജിവെച്ച് അധ്യാപിക
Summary

പ്രണയമാണ് എന്ന് തെളിയിക്കപ്പെട്ടാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കും. ഇത് വളരെ സ്വാഭാവികമായി അവിടെ നടക്കുന്ന കാര്യമാണ്. പലതും അവിടെ തീരില്ല. സസ്‌പെന്‍ഷന്‍ നല്‍കി കഴിഞ്ഞാലും എങ്ങനെ സ്‌കൂളിലെ മറ്റു വിദ്യാര്‍ത്ഥികള്‍ക്കിടയിലും അധ്യാപകര്‍ക്കിടയിലും ആ കുട്ടിയെ അപമാനിക്കാം എന്നാണ് ഇവര്‍ ചിന്തിക്കുന്നത്. സസ്‌പെന്‍ഷനിലാകുന്ന വിദ്യാര്‍ത്ഥികളുടെ പേര് സ്‌കൂള്‍ മുഴുവന്‍ കേള്‍ക്കുന്ന തരത്തില്‍ മൈക്കിലൂടെ വിളിച്ച് പറയുക എന്നത് ഇത്തരത്തില്‍ അപമാനിക്കുന്ന ഒരു രീതിയാണ്.

സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ലിംഗവിവേചന നിയമങ്ങളില്‍ പ്രതിഷേധിച്ച് രാജിവെച്ച് അധ്യാപിക. പത്തനംതിട്ട കൊല്ലമുള ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂള്‍ അധ്യാപിക റാണിയാണ് മാനേജ്‌മെന്റിന്റെ സദാചാര ആക്രമണങ്ങളിലും അപമാനിക്കലിലും പ്രതിഷേധിച്ച് രാജിവെച്ചത്. സ്ത്രീകളായ മുഴുവന്‍ ജീവനക്കാരും കോട്ടിട്ട് വരണം എന്ന് മാനേജ്‌മെന്റിന്റെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. കോട്ട് തൈപ്പിച്ചതിലെ പ്രശ്‌നം കാരണം നാലുമാസം മുമ്പ് മാത്രം ജോലിയില്‍ പ്രവേശിച്ച റാണി ടീച്ചര്‍ക്ക് കോട്ടിട്ട് വരാന്‍ സാധിച്ചിരുന്നില്ല. ഇതിന്റെ പേരില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സോജി ജോസഫ് വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വച്ച് തന്നെ അപമാനിച്ചിട്ടുണ്ട് എന്ന് ടീച്ചര്‍ പറയുന്നു. എന്തുകൊണ്ടാണ് പുരുഷ അധ്യാപകര്‍ക്കില്ലാത്ത കോട്ട് തങ്ങള്‍ക്കു മാത്രം ബാധകമാക്കുന്നത് എന്ന് ടീച്ചര്‍ പല തവണ അധികൃതരോട് ചോദിച്ചിട്ടുണ്ട്. ഒന്നാം തരം മുതല്‍ പന്ത്രണ്ടാം തരം വരെയുള്ള കുട്ടികളാണ് സ്‌കൂളിലുള്ളത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇടപഴകുന്നത് സ്‌കൂള്‍ അധികൃതര്‍ വിലക്കിയിരുന്നു. പരസ്പരം കാണാനും ഇടപഴകാനും അവസരങ്ങള്‍ ഇല്ലാതിരിക്കാന്‍, പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേക വരാന്തകളും, പ്രത്യേക ഗോവണികളുമായിരുന്നു സ്‌കൂളില്‍.

Little Flower Public School
Little Flower Public School

* ക്ലാസ്‌റൂമില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം ഇടപഴകാന്‍ പാടില്ല

* നിരീക്ഷിക്കാന്‍ സി.സി.ടി.വി

* വനിതാ ജീവനക്കാര്‍ മുഴുവനും കോട്ട് ധരിക്കണം.

* വിദ്യാര്‍ഥികള്‍ ശരീരത്തിലേക്ക് തുറിച്ച് നോക്കാതിരിക്കാന്‍ എന്ന് വിശദീകരണം.

* വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂരമായ മര്‍ദ്ദനങ്ങള്‍

* പ്രതികാര നടപടികള്‍

* പ്രണയിച്ചു എന്നാരോപിച്ച് സ്‌കൂളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ പുറത്താക്കി

* അഞ്ചു മിനുട്ടിലധികം ടോയ്ലെറ്റിനകത്ത് ചിലവഴിക്കാതിരിക്കാന്‍ ടോയ്ലെറ്റിന് പുറത്ത് സി.സി.ടി.വി.

ഇന്റര്‍വല്‍ സമയങ്ങളില്‍ അധ്യാപകര്‍ക്ക് കോറിഡോര്‍ ഡ്യൂട്ടി നല്‍കുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചു നില്‍ക്കുന്നുണ്ടോ എന്നും സംസാരിക്കുന്നുണ്ടോ എന്നും പരിശോധിക്കാനാണ് ഈ ഡ്യൂട്ടി അധ്യാപകര്‍ക്ക് നല്‍കുന്നത്. ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മില്‍ സംസാരിക്കുന്നത് കണ്ടാല്‍, അത് വഴിവിട്ട ബന്ധമായി ചിത്രീകരിക്കാനും രക്ഷിതാക്കളെക്കൂടി അതിലേക്ക് വലിച്ചിഴയ്ക്കാനും അപമാനിക്കാനും അവര്‍ ശ്രമിക്കും.

തൊഴിലിടത്തില്‍ അപമാനിക്കപ്പട്ടതു കാരണമാണ് താന്‍ രാജിവച്ചത് എന്നും, അവിടെ ഉണ്ടായിരുന്ന നാല് മാസക്കാലത്തിനുള്ളില്‍ പലതും കണ്ടിട്ടുണ്ട്, ജെന്‍ഡര്‍ ഇക്വാലിറ്റിയെ കുറിച്ചും ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെ കുറിച്ചും നമ്മള്‍ സംസാരിക്കുന്ന കാലത്ത് ഈ സ്‌കൂള്‍ കുട്ടികളെ പിന്നോട്ടുകൊണ്ടുപോകുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വ്യത്യസ്ത കോറിഡോറുകളാണ് സ്‌കൂളില്‍. അധികൃതര്‍ അവകാശപ്പെടുന്നത് ടോയ്‌ലറ്റിലേക്കു മാത്രമുള്ള വഴിയാണെന്നാണ്. അത് പച്ചക്കള്ളമാണ്, റാണി ടീച്ചര്‍ ദ ക്യുവിനോട് പറഞ്ഞു. ഇന്റര്‍വല്‍ സമയങ്ങളില്‍ അധ്യാപകര്‍ക്ക് കോറിഡോര്‍ ഡ്യൂട്ടി നല്‍കുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചു നില്‍ക്കുന്നുണ്ടോ എന്നും സംസാരിക്കുന്നുണ്ടോ എന്നും പരിശോധിക്കാനാണ് ഈ ഡ്യൂട്ടി അധ്യാപകര്‍ക്ക് നല്‍കുന്നത്. ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മില്‍ സംസാരിക്കുന്നത് കണ്ടാല്‍, അത് വഴിവിട്ട ബന്ധമായി ചിത്രീകരിക്കാനും രക്ഷിതാക്കളെക്കൂടി അതിലേക്ക് വലിച്ചിഴയ്ക്കാനും അപമാനിക്കാനും അവര്‍ ശ്രമിക്കും.

പ്രണയമാണ് എന്ന് തെളിയിക്കപ്പെട്ടാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കും. ഇത് വളരെ സ്വാഭാവികമായി അവിടെ നടക്കുന്ന കാര്യമാണ്. പലതും അവിടെ തീരില്ല. സസ്‌പെന്‍ഷന്‍ നല്‍കി കഴിഞ്ഞാലും എങ്ങനെ സ്‌കൂളിലെ മറ്റു വിദ്യാര്‍ത്ഥികള്‍ക്കിടയിലും അധ്യാപകര്‍ക്കിടയിലും ആ കുട്ടിയെ അപമാനിക്കാം എന്നാണ് ഇവര്‍ ചിന്തിക്കുന്നത്. സസ്‌പെന്‍ഷനിലാകുന്ന വിദ്യാര്‍ത്ഥികളുടെ പേര് സ്‌കൂള്‍ മുഴുവന്‍ കേള്‍ക്കുന്ന തരത്തില്‍ മൈക്കിലൂടെ വിളിച്ച് പറയുക എന്നത് ഇത്തരത്തില്‍ അപമാനിക്കുന്ന ഒരു രീതിയാണ്. കുട്ടികളെ മാനസികമായി തകര്‍ക്കുകയാണ് അച്ചടക്കത്തിന്റെ പേരില്‍ ഇവര്‍ ചെയ്യുന്നത്. അതിനെതിരെയുള്ള പ്രതിഷേധമാണ് എന്റെ രാജി.

ഇത് കേവലം ഒരു സ്‌കൂളിലെ മാത്രം പ്രശ്‌നമല്ല. മറ്റു പല സ്‌കൂളുകളിലും ഈ പ്രശ്‌നമുണ്ട്. ജന്‍ഡര്‍ ഇക്വാലിറ്റിയിലേക്കോ ജന്‍ഡര്‍ ന്യൂട്രാലിറ്റിയിലേക്കോ കുട്ടികളെ എത്തിക്കുന്നതിന് പകരം വളരെ പ്രാകൃതമായ ഒരു രീതിയിലേക്കാണ് ഇവര്‍ കുട്ടികളെ എത്തിക്കാന്‍ ശ്രമിക്കുന്നത്. ആ സിസ്റ്റത്തിന് എതിരെയാണ് ഞാന്‍ നിലപാടെടുക്കുന്നത്. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ജീവിക്കുന്ന കുട്ടികള്‍ക്ക് പതിനാറാം നൂറ്റാണ്ടിലെ മൂല്യങ്ങളാണ് പഠിപ്പിക്കുന്നത്.ഈ നാടിനെ ഒരുപാട് മുന്നോട്ട് നയിക്കാന്‍ സഹായകമായ സ്‌കൂള്‍ തന്നെയാണിത് അതില്‍ ഒരു സംശയവും ഇല്ല. റാണി ടീച്ചര്‍ പറയുന്നു.

Rani Joseph
Rani Joseph

വിവേചനം ഞാന്‍ ഈ സ്‌കൂളില്‍ പഠിച്ചിരുന്ന കാലം മുതലുണ്ട് : റാണി ടീച്ചര്‍

സ്ത്രീ ജീവനക്കാര്‍ മുഴുവന്‍ ആ സ്‌കൂളില്‍ കോട്ട് ഇട്ടു മാത്രമേ വരാന്‍ പാടുള്ളു. അത് അധ്യാപികമാര്‍ക്ക് മാത്രമുള്ള നിയമമല്ല. അധ്യാപികമാരുടെ കോട്ടും മറ്റു സ്റ്റാഫുകളുടെ കോട്ടും തമ്മില്‍ നിറത്തില്‍ വ്യത്യാസമുണ്ടെന്ന് മാത്രമേ ഉള്ളു. ഞാന്‍ കോട്ടിടില്ല എന്നൊരിക്കലും പറഞ്ഞിട്ടില്ല. ഞാന്‍ പഠിച്ചിറങ്ങിയ സ്‌കൂളാണിത്. തിരിച്ച് അങ്ങോട്ട് തന്നെ വന്നത് വളരെയധികം സന്തോഷത്തോടെയാണ്. അതിനര്‍ത്ഥം ഞാന്‍ പഠിക്കുന്ന കാലത്ത് ഒരു പരിഹാസങ്ങള്‍ക്കും ഇരയായിട്ടില്ല എന്നല്ല. ഞാന്‍ പല തരം പരിഹാസങ്ങള്‍ക്ക് പാത്രമായിട്ടുണ്ട്. അതുകൊണ്ടാണ് ഇന്ന് എന്റെ കുട്ടികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ എനിക്ക് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നത്. നമ്മള്‍ ചെറുപ്പകാലത്ത് അനുഭവിക്കുന്ന ഇത്തരം ട്രോമകള്‍ നമ്മുടെ ജീവിതത്തിലുടനീളം കൊണ്ടുനടക്കേണ്ട മുറിവുകളാണ്. ഒരിക്കലും ആ അവസ്ഥയിലൂടെ കടന്നു പോകാത്തത് കൊണ്ടാണ് മറ്റ് അദ്ധ്യാപകര്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കും ഇത് മനസ്സിലാക്കാന്‍ സാധിക്കാത്തത്. ഇവിടുന്ന് തന്നെ പഠിച്ചിറങ്ങിയ പലരും പിന്നീട് പറഞ്ഞിട്ടുണ്ട് ഇവിടെ നിന്ന് അനുഭവിച്ച പ്രശ്‌നങ്ങള്‍. 2016 ല്‍ ഇവിടെനിന്ന് പഠിച്ചിറങ്ങിയ ഒരു കുട്ടി എനിക്ക് മെസ്സേജ് അയച്ചിരുന്നു. അവര് നന്നായി ഡാന്‍സ് കളിക്കുന്ന ഒരുപറ്റം കുട്ടികള്‍ ആയിരുന്നു. ഒരു ഡാന്‍സ് റിയാലിറ്റി ഷോ ഓഡിഷന് പോകാന്‍ പ്രാക്ടിസിനു വേണ്ടി ക്ലാസിനു ശേഷം അവരില്‍ ഒരാളുടെ വീട്ടില്‍ പോയത് അറിഞ്ഞിട്ട് മാനേജ്മന്റ് അടുത്ത ദിവസം ഓഫീസിനു മുമ്പിലിട്ട് പൊതിരെ തല്ലിയെന്നാണ് കേട്ടിട്ടുള്ളത്. ആണ്‍കുട്ടികള്‍ ഡാന്‍സ് ചെയ്ത് പെണ്‍കുട്ടികളെ വശീകരിക്കുമെന്നും അതുകൊണ്ട് സോളോ പെര്‍ഫോമെന്‍സുകള്‍ വേണ്ടെന്നും, ഗ്രൂപ്പ് ഡാന്‍സുകള്‍ മതിയെന്നുമാണ് അന്ന് അവരെ താക്കീതു ചെയ്തുകൊണ്ട് പറഞ്ഞത്.

അധ്യാപികമാര്‍ക്ക് കോട്ട് നിര്‍ബന്ധമാക്കാന്‍ പറയുന്ന ന്യായീകരണം, ഇരുപത് വര്ഷം മുമ്പ് ഒരു വിദ്യാര്‍ത്ഥി പെൻ ക്യാമറ കൊണ്ടുവന്ന് ക്ലാസ്സിനിടയില്‍ അധ്യാപികയെ മോശമായ രീതിയില്‍ ക്യാമറയില്‍ ചിത്രീകരിച്ചു എന്നാണ്. ഇരുപത് വര്‍ഷം മുമ്പ് പെൻ ക്യാമറ ഉണ്ടോ എന്നത് സംശയമാണ്. ആ സംഭവത്തിന് ശേഷം അധ്യാപകര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോട്ട് നിര്‍ബന്ധമാക്കിയത് എന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. ഈ നടന്നു എന്ന് പറയുന്ന സംഭവം വിശ്വസിനീയമല്ല. ഇനി അങ്ങനൊരു സംഭവം നടന്നിട്ടുണ്ട് എങ്കില്‍ തന്നെ അത് ചെയ്ത വിദ്യാര്‍ത്ഥിയെയാണ് നമ്മള്‍ തിരുത്തേണ്ടത്. അല്ലാതെ അധ്യാപകരെ മുഴുവന്‍ അതിനനുസരിച്ച് മാറ്റുകയല്ല വേണ്ടത്. നാലു മാസക്കാലം അവിടെ ജോലിചെയ്തതില്‍ എന്റെ ഒരു സ്റ്റുഡന്റിന്റെ ഭാഗത്തുനിന്നും മോശമായ പെരുമാറ്റം എനിക്ക് നേരിടേണ്ടി വന്നിട്ടില്ല.

സ്‌കൂളില്‍ പ്രശ്‌ന പരിഹാരങ്ങള്‍ക്കായി ഒരു ഇന്റെര്‍ണല്‍ കംപ്ലൈന്റ് കമ്മിറ്റി ഇല്ല എന്നും റാണി ടീച്ചര്‍ ദ ക്യുവിനോട് പറഞ്ഞു. വിദ്യാര്‍ത്ഥികളെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്തിനാണ് ഇറങ്ങി വന്നത് എന്ന് കുറെ പേര്‍ ചോദിച്ചു എന്നും താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മാതൃക കാണിച്ചതാണ് എന്നും റാണി ടീച്ചര്‍ പറഞ്ഞു. 'നമുക്കും പ്രതികരിക്കാം എന്ന സന്ദേശമാണ് എന്റെ രാജി. രാജിവച്ചതിനെ തുടര്‍ന്ന് എന്നോട് മാനേജ്മന്റ് ഒരു വിശദീകരണം ചോദിച്ചു. വിശദീകരണം നല്‍കിക്കൊണ്ട് ഞാന്‍ അയച്ച ഇ-മെയിലില്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രശ്‌നങ്ങള്‍ ഉന്നയിക്കാനും പരിഹരിക്കാനും ഒരു സമിതി ആവശ്യമാണ് എന്ന് ഞാന്‍ സൂചിപ്പിച്ചിരുന്നു.

നിങ്ങളുടെ കാലുകളെന്താ സ്വര്‍ണ്ണം കൊണ്ടാണോ ഉണ്ടാക്കിയത് എന്നായിരുന്നു ടീച്ചര്‍ ചോദിച്ചത്

ഒന്നാം തരത്തില്‍ തുടങ്ങി ആണ്‍കുട്ടികളും പെണ്‍കുട്ടികളും രണ്ട് പ്രത്യേക ഗോവണികളിലൂടെ തന്നെയാണ് പുറത്തേക്ക് പോകുന്നത്. പി.ടി പിരിയഡുകളില്‍ പോലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും രണ്ടു വഴിക്കാണ് പോകുന്നത്. പെണ്‍കുട്ടികള്‍ പോകേണ്ട ഗോവണി എന്റെ ക്ലാസ്സിനടുത്തായിരുന്നു. പലപ്പോഴും ആ ഗോവണി ഉപയോഗിച്ചതിന്റെ പേരില്‍ എനിക്ക് വഴക്കു കേട്ടിട്ടുണ്ട്. ഇതിനേക്കാള്‍ ഭീകരമാണ് ആണ്‍കുട്ടികളുടെ സ്റ്റെയര്‍കേസ് ഉപയോഗിക്കുന്ന പെണ്‍കുട്ടികളുടെ അവസ്ഥ. അവരെ വളരെ രൂക്ഷമായി സ്ലട് ഷെയിം ചെയ്യും. നാണമില്ലേ ഇതിലെ നടക്കാന്‍ എന്നൊക്കെ ചോദിക്കും.

പെണ്‍കുട്ടികളുടെ വരാന്ത നനഞ്ഞിരിക്കുകയാണ് എന്ന് പറഞ്ഞപ്പോള്‍ നിങ്ങളെന്താ വെള്ളം കണ്ടിട്ടിട്ടില്ലേ എന്നായിരുന്നു ടീച്ചറുടെ മറുപടി. അവര്‍ തിരിച്ചു പോയി പെണ്‍കുട്ടികളുടെ വരാന്ത വഴി തന്നെ പോയി.

ഞങ്ങളുടെ സ്‌കൂളില്‍ ഹോളി മാസ്സ് നടക്കാറുണ്ട്, കുര്‍ബാന പോലെ. ക്രിസ്ത്യാനികളായ കുട്ടികള്‍ അവിടെ പോണം. അന്നൊരു ദിവസം ഈ കോറിഡോര്‍ നനഞ്ഞിരിക്കുകയായിരുന്നു. ഹോളി മാസ്സിന് ചെരുപ്പ് ക്ലാസ്സില്‍ അഴിച്ചിട്ടു വേണം കുട്ടികള്‍ പോകാന്‍. അന്ന് പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ കോറിഡോര്‍ വഴിയാണ് ഇറങ്ങിയത്. മറ്റൊരു ക്ലാസ്സില്‍ പഠിപ്പിച്ചു കൊണ്ടിരുന്ന ടീച്ചര്‍ ഇവരെ കാണുകയും ഇറങ്ങിവന്ന് വഴക്കു പറയുകയും ചെയ്തു. പെണ്‍കുട്ടികളുടെ വരാന്ത നനഞ്ഞിരിക്കുകയാണ് എന്ന് പറഞ്ഞപ്പോള്‍ നിങ്ങളെന്താ വെള്ളം കണ്ടിട്ടിട്ടില്ലേ എന്നായിരുന്നു ടീച്ചറുടെ മറുപടി. അവര്‍ തിരിച്ചു പോയി പെണ്‍കുട്ടികളുടെ വരാന്ത വഴി തന്നെ പോയി. അത് പിന്നീട് മറ്റ് അധ്യാപകര്‍ ഏറ്റെടുക്കുകയും, ക്ലാസ് ടീച്ചര്‍ അവരെ വഴക്കു പറയുകയും ചെയ്തു. നിങ്ങളുടെ കാലുകളെന്താ സ്വര്‍ണ്ണം കൊണ്ടാണോ ഉണ്ടാക്കിയത് എന്നായിരുന്നു ടീച്ചര്‍ ചോദിച്ചത്.

ക്ലാസ്മുറികളില്‍ ഗ്രൂപ്പ് ആക്ടിവിറ്റികള്‍ ചെയ്ത കാലം മറന്നു. ഇനി അഥവാ ഒരു ഗ്രൂപ്പ് ആക്ടിവിറ്റി ചെയ്യുകയാണെങ്കില്‍, ഒരിക്കലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടുന്ന ഗ്രൂപ്പുകളുണ്ടാവില്ല. രണ്ടു ഗ്രൂപ്പാണ് രൂപീകരിക്കുന്നതെങ്കില്‍ അത് മിക്കവാറും ആണ്‍കുട്ടികള്‍ ഒരു ഗ്രൂപ്പും പെണ്‍കുട്ടികള്‍ മറ്റൊരു ഗ്രൂപ്പും ആയിരിക്കും.

എപ്പോഴൊക്കെ കോറിഡോറുകള്‍ മാറി ഉപയോഗിച്ചിട്ടുണ്ടോ അപ്പോഴൊക്കെ വിദ്യാര്‍ഥികള്‍ പരിഹസിക്കപ്പെട്ടിട്ടുണ്ട്. റാണി മിസ്സിന്റെ കൂടെ ആണ്‍കുട്ടികളുടെ വരാന്തയിലൂടെ പോയ പെണ്‍കുട്ടികളെ മറ്റു ടീച്ചര്‍മാര്‍ പരിഹസിക്കുകയും വഴക്കുപറയുകയും ചെയ്തിട്ടുണ്ട്.

ക്ലാസ് മുറികളില്‍ അടുത്തിടപഴകാന്‍ പാടില്ല , ഭക്ഷണം പങ്കുവയ്ക്കാന്‍ പാടില്ല

ക്ലാസ്മുറികളിൽ ഗ്രൂപ്പ് ആക്ടിവിറ്റികൾ ചെയ്ത കാലം മറന്നു. ഇനി അഥവാ ഒരു ഗ്രൂപ്പ് ആക്ടിവിറ്റി ചെയ്യുകയാണെങ്കിൽ, ഒരിക്കലും ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടുന്ന ഗ്രൂപ്പുകളുണ്ടാവില്ല. രണ്ടു ഗ്രൂപ്പാണ് രൂപീകരിക്കുന്നതെങ്കിൽ അത് മിക്കവാറും ആൺകുട്ടികൾ ഒരു ഗ്രൂപ്പും പെൺകുട്ടികൾ മറ്റൊരു ഗ്രൂപ്പും ആയിരിക്കും. ഇനി നാല് ഗ്രൂപ്പ് ഉണ്ടാക്കുകയാണെങ്കിൽ ആൺകുട്ടികൾ രണ്ട്‌ ഗ്രൂപ്പും പെൺകുട്ടികൾ രണ്ടു ഗ്രൂപ്പും ആയിരിക്കും. ഈ രീതിയിലല്ലാതെ ഗ്രൂപ്പുകൾ ക്ലാസ്സിൽ രൂപീകരിക്കാറില്ല. എല്ലാ ക്ലാസ് മുറികളിലും ക്യാമറകളുണ്ട്. അത് നമ്മുടെ പേർസണൽ സ്പേസിലേക്ക് കയറുന്നതു പോലെയാണ്. ആൺകുട്ടികളും പെൺകുട്ടികളും അടുത്തിടപഴകുന്നുണ്ടോ എന്ന് അധ്യാപകരില്ലാത്ത സമയങ്ങളിൽ നിരീക്ഷിക്കാനാണ്.

ഓണാഘോഷത്തിന്റെ സമയത്ത് പന്ത്രണ്ടാം തരത്തിൽ പഠിക്കുന്നവർക്ക് മാത്രമേ കളർ വസ്ത്രങ്ങൾ ധരിക്കാൻ അനുവാദമുണ്ടായിരുന്നത്. അതിൽ തന്നെ ആൺകുട്ടികൾക്ക് അവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അനുവാദമുണ്ടായിരുന്നു. എന്നാൽ പെൺകുട്ടികളെ അതിന് അനുവദിച്ചിരുന്നില്ല. സാരി ഉടുക്കരുത് എന്ന് പ്രത്യേകം പറഞ്ഞിരുന്നു.

ഉച്ചഭക്ഷണം കഴിക്കുന്ന സമയം പൂർണ്ണമായും സ്വതന്ത്രമായി കുട്ടികൾ ഇടപഴകുന്ന, ഭക്ഷണം പരസ്പരം പങ്കുവെക്കുന്ന സമയമല്ല, ആ സമയങ്ങളിൽ നിന്നങ്ങൾ അടുത്തിടപഴകാറില്ലേ എന്ന് ചോദിച്ചപ്പോൾ, ഉച്ചഭക്ഷണ കഴിക്കുന്ന സമയങ്ങളിൽ കുട്ടികൾ പരസ്പരം ഭക്ഷണം പങ്കുവെക്കുന്നുണ്ടോ എന്നും അടുത്തിടപഴകുന്നുണ്ടോ എന്നും നിരീക്ഷിക്കാൻ കോറിഡോർ ഡ്യൂട്ടിക്ക് അധ്യാപകരെ ചുമതലപ്പെടാറുണ്ട്. ഒഴിവു സമയങ്ങളിൽ ആൺകുട്ടികൾ ആൺകുട്ടികളുമായി തന്നെ സംസാരിക്കുന്നത് കാമറ നോക്കി പ്രിൻസിപ്പൽ മൈക്കിലൂടെ വിളിച്ചുപറയാറുണ്ട്.

ഓഗസ്റ്റ് അവസാനത്തിൽ ആൺകുട്ടികളും പെൺകുട്ടികളും സംസാരിച്ചിരുന്നതിന് ഒരുപാട് കുട്ടികളെ സസ്‌പെൻഡ് ചെയ്തിരുന്നു. അവരുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തി അപഹസിക്കുകയും, ശേഷം സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.

കൂച്ചുവിലങ്ങിട്ട ആഘോഷങ്ങൾ

സ്കൂളിൽ നടക്കുന്ന സെലിബ്രേഷനുകളിൽ പോലും വിദ്യാർത്ഥികൾക്ക് ആഘോഷിക്കാനുള്ള സ്വാതന്ത്ര്യം പൂർണ്ണമായി ലഭിക്കാറില്ല. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് വേദിയിൽ കയറി പരിപാടി അവതരിപ്പിക്കുന്ന രീതിയൊന്നും ഇവിടെയില്ല. ആകെ അങ്ങനെ അനുവദിക്കുന്ന ഒരു പരിപാടി സ്കിറ്റ് ആണ്. അത് ഒരു സ്ത്രീ കഥാപാത്രമില്ലാതെ നടക്കില്ല എന്നതുകൊണ്ട് മാത്രം. ഓണാഘോഷത്തിന്റെ സമയത്ത് പന്ത്രണ്ടാം തരത്തിൽ പഠിക്കുന്നവർക്ക് മാത്രമേ കളർ വസ്ത്രങ്ങൾ ധരിക്കാൻ അനുവാദമുണ്ടായിരുന്നത്. അതിൽ തന്നെ ആൺകുട്ടികൾക്ക് അവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അനുവാദമുണ്ടായിരുന്നു. എന്നാൽ പെൺകുട്ടികളെ അതിന് അനുവദിച്ചിരുന്നില്ല. സാരി ഉടുക്കരുത് എന്ന് പ്രത്യേകം പറഞ്ഞിരുന്നു. വിദ്യാർഥികൾ പറയുന്നു. ഓണാഘോഷത്തിന്റെ സമയത്തുപോലും ഒരു മൊബൈൽ ഫോൺ കൊണ്ടുവരാൻ അനുവാദമുണ്ടായിരുന്നില്ല. ഇന്ന് എല്ലാ വിദ്യാർത്ഥികളും പഠിക്കുന്നത് തന്നെ മൊബൈൽ ഫോണുകളിലൂടെയാണ്. ഓണത്തിന് ഒരുമിച്ച് ഒരു ഫോട്ടോ പോലും കുട്ടികൾക്ക് എടുക്കാൻ കഴിഞ്ഞട്ടില്ല.

സ്കൂൾ വിട്ട് പോകേണ്ടിവന്ന വിദ്യാർത്ഥി പറയുന്നത്

ഓരോ ക്ലാസ്സിലും ഇവർ ഏതെങ്കിലും ഒരു വിദ്യാർത്ഥിയെ ടാർഗറ്റ് ചെയ്യും. ആ വിദ്യാർത്ഥിയെ തല്ലിയാൽ, അല്ലെങ്കിൽ വഴക്കു പറഞ്ഞാൽ മൊത്തം ക്ലാസ് അടങ്ങിയിരിക്കുന്ന അവസ്ഥയുണ്ടാകും. എന്റെ ക്ലാസ്സിൽ അത് ഞാനായിരുന്നു. ഒന്നര വർഷം ഇങ്ങനെ അപമാനിക്കപ്പെടുകയും മർദ്ദിക്കപ്പെടുകയും ചെയ്തതിനു ശേഷം ഞാൻ അധികൃതർക്കെതിരെ ശബ്ദമുയർത്തിയിരുന്നു. അന്ന് എന്നോട് ആ സ്കൂളിൽ നിന്ന് ഇറങ്ങാൻ അവർ പറഞ്ഞു. ഒരു കാരണവുമില്ലാതെ എന്നെ തല്ലു മായിരുന്നു. ഒരു തവണ ഇംഗ്ലീഷ് പരീക്ഷ നടക്കുന്ന ദിവസം ഞാൻ ക്ലാസിലിരുന്ന് ടെക്സ്റ്റ് ബുക്ക് വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. ചുറ്റും കുട്ടികൾ ഇരുന്ന് ശബ്ദമുണ്ടാക്കികൊണ്ടിരിക്കുന്നുണ്ടായിരുന്നു. പ്രിൻസിപ്പൽ കേറിവന്നയുടനെ എന്റെ മെക്കിട്ടാണ് കയറിയത്. പരീക്ഷയുടെ അന്ന് രാവിലെയാണോ ടെക്സ്റ്റ് ബുക്ക് വായിക്കുന്നത് എന്ന് ചോദിച്ച് എനിക്കിട്ട് രണ്ട്‌ തല്ലു തന്നു. അപ്പോഴേക്കും ബാക്കി എല്ലാവരും സൈലന്റ് ആയി.

ഒരു ദിവസം ടോയ്ലറ്റ് ക്ലീൻ ചെയ്തപ്പോൾ എന്നെ മാത്രം വിളിപ്പിച്ച് ടോയ്‌ലെറ്റിൽ നിന്ന് ആരോ കഴിച്ച് തുപ്പിയ ച്യുയിങ് ഗം കൈകൊണ്ട് എടുപ്പിച്ചു, എന്നിട്ട് പ്ലസ് വൺ, പ്ലസ് ടു ക്ലാസ്സുകളിൽ കൊണ്ടുപോയി പ്രദർശിപ്പിച്ചു. ഒരു ദിവസം ഇതുപോലെ ഐ.ടി ലാബിൽ വച്ച് ചെവിക്കു പിടിച്ചിട്ട് എന്റെ ഇയർ ബാലൻസ് നഷ്ടപ്പെട്ടു.

ഇതുപോലെ വളരെ നിഷ്കളങ്കമായി അവതരിപ്പിക്കുന്ന ഒരു ശിക്ഷാ രീതിയാണ് ചെവിക്കു പിടിക്കുന്നത്. വളരെ നിസ്സാരമാണെന്ന് തോന്നാം, പക്ഷെ വളരെ ക്രൂരമായ ശിക്ഷയാണത്. ഒരു എക്സാമിന്റെ ഇടയ്ക്ക് എന്റെ ചെവിക്കു പിടിച്ച് കിഴിച്ചിട്ടുണ്ട്. എക്സാം ഹാളിലേക്ക് കയറിവന്ന എന്നെ ചൂണ്ടിക്കാണിച്ച്, ടാർഗറ്റ് ചെയ്തുകൊണ്ട് ചെവിക്ക് പിടിച്ചു. ആ പേപ്പറിൽ എനിക്ക് നല്ല മാർക്ക് ഉണ്ടായിരുന്നു. മാർക്ക് ഞാൻ കൊണ്ട് പോയി കാണിച്ചപ്പോൾ ബാക്കി മാർക്ക് എവിടെ എന്ന് ചോദിച്ച് വീണ്ടും ചെവിക്കു പിടിച്ചു വലിച്ച് പുറത്തുകൊണ്ടു പോയി അഞ്ചുമിനുട്ടിലധികം ചെവിയിൽ പിടിച്ചു വേദനിപ്പിച്ചു.

ഒരു ദിവസം ടോയ്ലറ്റ് ക്ലീൻ ചെയ്തപ്പോൾ എന്നെ മാത്രം വിളിപ്പിച്ച് ടോയ്‌ലെറ്റിൽ നിന്ന് ആരോ കഴിച്ച് തുപ്പിയ ച്യുയിങ് ഗം കൈകൊണ്ട് എടുപ്പിച്ചു, എന്നിട്ട് പ്ലസ് വൺ, പ്ലസ് ടു ക്ലാസ്സുകളിൽ കൊണ്ടുപോയി പ്രദർശിപ്പിച്ചു. ഒരു ദിവസം ഇതുപോലെ ഐ.ടി ലാബിൽ വച്ച് ചെവിക്കു പിടിച്ചിട്ട് എന്റെ ഇയർ ബാലൻസ് നഷ്ടപ്പെട്ടു.

അവരൊരു മതത്തെ പ്രതിനിധീകരിക്കുന്ന സ്ഥാനം വഹിക്കുന്നതുകൊണ്ട് അവരെന്തു ചെയ്താലും ശെരിയാണ് എന്ന ഭാവമാണ്. അവർ ഒരിക്കലും ചോദ്യം ചെയ്യപ്പെടില്ല എന്ന ധൈര്യം അവർക്കുണ്ടായിരുന്നു. അവിടെനിന്ന് ഇറങ്ങിയിട്ടും അവരെന്നെ കരിവാരിത്തേക്കാൻ ശ്രമിച്ചുകൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു. സ്കൂൾ വിട്ടതിനു ശേഷം സ്കൂളിലെ മൈക്കിലൂടെ എന്നെ സ്കൂളിൽ നിന്നും ഇറക്കിവിട്ടു എന്ന് വിളിച്ച് പറഞ്ഞിരുന്നു. അത് ബാക്കിയുള്ളവരെ പീഡിപ്പിക്കാൻ വേണ്ടിയാണ്. ഇങ്ങനെ ആരെവേണമെങ്കിലും സ്കൂളിൽ നിന്ന് പുറത്താക്കാം എന്ന് കൂടി പറയാനാണ് അവർ ശ്രമിക്കുന്നത്.

അവിടെ നിന്നിറങ്ങിയതിനു ശേഷം മുമ്പത്തെ സുഹൃത്തുക്കളെ എനിക്ക് കാണാൻ കഴിയാറില്ലായിരുന്നു. അവർ എന്റെ അടുത്തു വന്നു സംസാരിക്കുന്നത് അവരുടെ രക്ഷിതാക്കൾ വിലക്കിയിരുന്നു. എല്ലായിടത്തും നേരത്തെയുള്ള സ്കൂളിൽ നിന്ന് പുറത്താക്കിയ ആളായിട്ടാണ് എന്നെ കണ്ടത്. ഈ സ്കൂൾ കാരണം ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ എനിക്കുണ്ടായിരുന്നു. വയറിൽ നീർക്കെട്ട്, ഉറക്കമില്ലായ്മ, കരച്ചിൽ, ഇയർ ബാലൻസ് നഷ്ടപ്പെടുന്നത് ഉൾപ്പെടെ ഒരുപാട് പ്രശ്നങ്ങൾ ഞാൻ അനുഭവിച്ചു. ആത്മഹത്യ ചെയ്യണമെന്ന് വിചാരിച്ചിരുന്നു, അച്ഛനെയും അമ്മയെയും കുറിച്ച് ആലോചിച്ചിട്ടാണ് അത് ചെയ്യാത്തത്. ഇത് തന്നെയാണ് ആ സ്കൂളിലെ ഭൂരിഭാഗം കുട്ടികളുടെയും അവസ്ഥ.

മണിക്കൂറുകൾ വെയിലിൽ നിർത്തുന്ന ശിക്ഷകൾ, ടോയ്‌ലെറ്റിന് മുമ്പിൽ പോലും ക്യാമറ

ടോയ്‌ലെറ്റിന് മുമ്പിൽ ഒരു ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ഒരു കുട്ടി അഞ്ചു മിനുട്ടിൽ കൂടുതൽ ടോയ്ലറ്റിനുള്ളിൽ നിന്നാൽ അവരുടെ പേര് മൈക്കിലൂടെ വിളിച്ച് പറയും. ചില വിദ്യാർഥികൾ ഒരേ കളർ ഷൂ ധരിച്ചതിന്റെ പേരിൽ എല്ലാവരും ബ്ലാക്ക് ഷൂ ധരിക്കണം എന്ന് നിർബന്ധം പറഞ്ഞു. അതും അവരുദ്ദേശിക്കുന്ന തരം ഷൂ വേണം. വിദ്യാർത്ഥികളെ ശിക്ഷയുടെ ഭാഗമായി മണിക്കൂറുകളോളം പൊള്ളുന്ന വെയിലത്ത് നിർത്താറുണ്ട്, തിരുവസ്ത്രമുണ്ടെന്നു കരുതി എന്ത് ചെയ്താലും അത് ശരിയാകുമോ? വിദ്യാർഥികൾ ചോദിക്കുന്നു.

സ്പോർട്സിന്റെ കാര്യത്തിൽ വിദ്യാർത്ഥികൾക്ക് യാതൊരു സൗകര്യവും സ്കൂളിന്റെ ഭാഗത്ത് നിന്ന് ഒരുക്കുന്നില്ല. ഒരു ടൂർണമെന്റ് സംഘടിപ്പിച്ചപ്പോൾ ടൂർണമെന്റിന്റെ സമയത്തിന് കുറച്ചു മുമ്പ് ജേഴ്‌സി മാറാൻ പുറത്തിറങ്ങി എന്ന് പറഞ്ഞുകൊണ്ട് ടൂർണമെന്റ് തന്നെ വേണ്ട എന്ന് വെക്കാൻ നോക്കിയിരുന്നു. കാലുപിടിച്ചിട്ടാണ് പിന്നീട് കളിയ്ക്കാൻ അനുവദിച്ചത്.

അധ്യാപകർ പഠിപ്പിക്കുന്ന ഭാഗങ്ങൾ പലതും പൂർണ്ണമല്ല. പല തവണ പരാതി പ്രിൻസിപ്പലിനെ അറിയിച്ചിട്ടും നിങ്ങൾ പഠിക്കാത്തതുകൊണ്ട് നിങ്ങൾക്ക് മനസ്സിലാകാഞ്ഞിട്ടാണ് എന്ന മറുപടിയാണ് ലഭിച്ചത്.

അധ്യാപകരിൽ നിന്ന് പീഡനമനുഭവിച്ച വിദ്യാർത്ഥികളിൽ ഒരാളുടെ രക്ഷിതാവ് പറയുന്നത്

ഞാൻ ലിറ്റിൽ ഫ്ലവർ സ്കൂളിലെ പൂർവവിദ്യാർത്തിയുടെ രക്ഷിതാവാണ്‌. സ്കൂളിലെ ചില ടീച്ചേഴ്സിൽ നിന്നും ഉണ്ടായ കാര്യങ്ങൾ പറയാതെ ഇരിക്കാൻ വയ്യ. പത്താം തരത്തിൽ നല്ല റാങ്കോടെ പഠിച്ചുവന്നിരുന്ന എന്റെ കുട്ടിക്ക് ക്ലാസ്സ്‌ ടീച്ചറിൽ നിന്ന് ചെയ്യാത്ത തെറ്റിനും എപ്പോളുമുള്ള കുത്തുവാക്കുകളും കാരണം ഉണ്ടായ മാനസിക പീഡനം മൂലം മാർക്കും റാങ്കും വളരെ അധികം താഴ്ന്ന് പോയി. സ്റ്റഡി ലീവിന്റെ സമയം ആയപ്പോൾ മാനസിക സമ്മർദ്ധങ്ങൾ മൂലം കൗൺസിലിംഗിന് ആയി പലയിടത്തും പോകേണ്ടി വന്നു. മാത്രമല്ല ശാരീരികമായ അസ്വസ്ഥതകൾ കാരണം ഹോസ്പിറ്റലിൽ കയറി ഇറങ്ങി നടക്കണ്ടേ വന്നു.

അതുപോലെ റോഷൻ മിസ്സ്‌ പല പ്രാവശ്യം ക്ലാസ്സിൽ പരസ്യമായി ബോഡി ഷെയിം ചെയ്തിട്ടുണ്ട്. ഇതിപ്പോൾ ഞാൻ സ്കൂളിന് എതിരായിട്ടല്ല പറയുന്നത്, മറിച്ച് സ്കൂളിലെ ചില ടീച്ചേഴ്സിന്റെ ദുഷ്ട മനോഭാവത്തെ കുറിച്ചും അവരിൽ നിന്ന് ഉണ്ടായ വേദനാജനകമായ മറക്കാനാവാത്ത അനുഭവത്തെ കുറിച്ചുമാണ്.

കുട്ടികളുടെ പ്രിയപ്പെട്ട റാണി ടീച്ചർ

റാണി ടീച്ചർ മാത്രമേ ഞങ്ങളോട് മനുഷ്യത്വപരമായി പെരുമാറിയിട്ടുള്ളു. എന്തിനാണ് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക കോറിഡോറുകൾ എന്ന് ടീച്ചർ ഞങ്ങളോട് ചോദിക്കുമായിരുന്നു. ഞങ്ങളുടെ പ്രശ്നങ്ങൾ ടീച്ചർ തിരിച്ചറിയുന്നുണ്ട് എന്ന് ഞങ്ങൾക്ക് മനസ്സിലായത് ഇത്തരം ചോദ്യാലങ്ങളിൽ നിന്നായിരുന്നു. ടീച്ചർ ആണ് ഞങ്ങൾക്ക് പ്രതികരിക്കാനുള്ള ധൈര്യം തരുന്നത്. ടീച്ചറുടെ അടുത്ത് എന്തും ഓപ്പൺ ആയി സംസാരിക്കാൻ കഴിയുമായിരുന്നു. ഞങ്ങൾക്ക് സ്വന്തം ആളായിട്ട് തോന്നിയ ഒരാളായിരുന്നു റാണി ടീച്ചർ. പി.ടി.എ മീറ്റിങ്ങുകളിൽ ഞാൻ എന്റെ രക്ഷിതാവിനെ കൂട്ടി പോകാൻ ആഗ്രഹിക്കുന്ന ഒരാൾ മാത്രമേ അവിടെയുള്ളു. അത് റാണി ടീച്ചറാണ്.

ഉച്ചയ്ക്ക് 12 :45 നു ഭക്ഷണം കഴിക്കുന്ന ഞങ്ങൾ വൈകുന്നേരം 5 മണിവരെ ഒന്നും കഴിക്കാതെയാണ് ഇരിക്കുന്നത്. എന്തുകൊണ്ടാണ് അതിനിടയ്ക്ക് കഴിക്കാൻ നിങ്ങൾക്ക് സ്നാക്സ് ഒന്നും കൊണ്ടുവരാൻ കഴിയാത്തത് എന്ന് ടീച്ചർ ചോദിക്കുമായിരുന്നു എന്നും കുട്ടികൾ പറയുന്നു. ക്ലാസുകൾക്കിടയിൽ ഒരു കാരണവശാലും ടോയ്‌ലെറ്റിൽ പോകാൻ അവർ സമ്മതിച്ചിരുന്നില്ല. ക്ലാസ്സു കഴിഞ്ഞാൽ മാത്രമേ ഞങ്ങൾക്ക് ടോയ്‌ലെറ്റിൽ പോകാൻ കഴിയുമായിരുന്നുള്ളൂ. ഇന്റെർവൽ സമയത്തു പോലും ടീച്ചർമാർ ക്ലാസ്സിൽ നിന്ന് പോകില്ലായിരുന്നു. നിങ്ങൾ ടോയ്‌ലെറ്റിൽ പോയി തിരിച്ചു വന്നിരുന്നോളു എന്നാണ് എപ്പോഴും ടീച്ചർമാർ പറയുക. ഇന്റെർവൽ സമയങ്ങളിൽ മറ്റു ക്ലാസ്സുകളുടെ മുന്നിൽ നിന്നാൽ ടീച്ചർമാർ അവിടെനിന്ന് ഓടിച്ച് വിടുന്ന അവസ്ഥയാണ്. നമുക്ക് സ്വതന്ത്രമായി സ്കൂളിനുള്ളിൽ എവിടെയും പോകാൻ കഴിയില്ല. വിദ്യാർഥികൾ പറയുന്നു.

ലിറ്റിൽ ഫ്ലവർ സ്കൂളിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന ബാലാവകാശ കമ്മീഷനും വനിതാ കമ്മീഷനും പരാതി ലഭിച്ചിട്ടുണ്ട്. ബാലാവകാശ കമ്മീഷൻ കേസെടുത്തതായ വാർത്തകൾ പുറത്തുവരുന്നു.

സംഭവത്തിൽ പരാതി ലഭിച്ചിട്ടുണ്ട് എന്നും സ്കൂളിന് നോട്ടീസ് അയക്കുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി.സതീദേവി ദ ക്യുവിനോട് പറഞ്ഞു. നോട്ടീസിന് മറുപടി ലഭിക്കുന്നതിനനുസരിച്ച് നടപടി സ്വീകരിക്കുന്നതാണ് എന്നും പി.സതീദേവി പറഞ്ഞു.

ലിറ്റിൽ ഫ്ലവർ സ്കൂൾ മാനേജറെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണിലൂടെ ഈ വിഷയത്തെ കുറിച്ച് സംസാരിക്കാൻ താല്പര്യമില്ല എന്നാണ് പ്രതികരിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in