ജാതി വിവേചനം വ്യക്തമായിട്ടും സർക്കാർ ജാതിക്കോമരങ്ങൾക്കൊപ്പം, സർക്കാരിന് തുറന്ന കത്തുമായി കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾ

ജാതി വിവേചനം വ്യക്തമായിട്ടും സർക്കാർ ജാതിക്കോമരങ്ങൾക്കൊപ്പം, സർക്കാരിന് തുറന്ന കത്തുമായി കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾ
Summary

വിദ്യാർത്ഥി സമരം 15 ദിവസമായിട്ടും ഇത്രയേറെ തെളിവുകളും തുറന്നുപറച്ചിലുകളും ഉണ്ടായിട്ടും അക്കാദമിക്കും സർക്കാരിനും ഇനിയും ഞങ്ങൾ പറയുന്നത് മനസിലാവുന്നില്ലെങ്കിൽ ഞങ്ങൾ മനസിലാക്കുന്നത്, നിങ്ങൾ നിൽക്കുന്നത് വിദ്യാർത്ഥികൾക്കൊപ്പമോ ചൂഷണം ചെയ്യപ്പെട്ട ജീവനക്കാർക്കൊപ്പമോ അല്ല പകരം ജാതി മാത്രം കണ്ട് മനുഷ്യരെ വേർതിരിക്കുന്ന ജാതികോമരങ്ങൾക്കൊപ്പമാണെന്നാണ്.

സംവരണ അട്ടിമറിയിൽ ആരോപണ വിധേയനായ അടൂർ ​ഗോപാലകൃഷ്ണൻ ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടകനായി എത്തുന്നതിന് എതിരെ സംസ്ഥാന സർക്കാരിനും കേരള ചലച്ചിത്ര അക്കാദമിക്കും തുറന്ന കത്തുമായി കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾ. കേരള ചലച്ചിത്ര അക്കാദമി നടത്തുന്ന ഹാപ്പിനസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് ഉദ്ഘാടകനായി അടൂരിനെ നിശ്ചയിച്ചത്. വിദ്യാർഥികളും ജീവനക്കാരും നേരിടുന്ന കടുത്ത ജാതി വിവേചനം തെളിവുകൾ സഹിതം പുറത്ത് വന്നിട്ടും സർക്കാരും അക്കാദമിയും ജാതിക്കോമരങ്ങൾക്കൊപ്പമാണ് നിൽക്കുന്നത് എന്നും വിദ്യാർഥികൾ കത്തിൽ പറയുന്നു.

5 സ്ത്രീകൾ തുടർച്ചയായി ഭീഷണികൾ നേരിട്ട് ജോലി പോകുമെന്ന ഭയത്തിൽ ജീവിക്കുകയാണ്. വിദ്യാർഥികൾ മാനസികമായി തളർന്ന് സിനിമ പഠനം പോലും തുടരാൻ കഴിയുമോ എന്ന ആശങ്കയിൽ മുന്നോട്ട് പോകുകയാണ്. അപ്പോഴും വർഷങ്ങൾ കൊണ്ട് കേരളം നേടിയെടുത്ത നവോഥാന മുന്നേറ്റങ്ങളെ നശിപ്പിക്കാൻ നോക്കുന്നവർക്ക് ഒപ്പമാണ് സർക്കാരും സംവിധാനങ്ങളും നിൽക്കുന്നതെന്നും വിദ്യാർഥികൾ കത്തിൽ പറയുന്നു.

കത്തിന്റെ പൂർണ്ണരൂപം

കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പതിനഞ്ച് ദിവസമായി വിദ്യാർഥികൾ സമരത്തിലാണെന്ന് അറിഞ്ഞു കാണുമല്ലോ. മനുഷ്യാവകാശങ്ങൾ നിഷേധിക്കപെട്ടവർക്കും ജാതീയമായി വിവേചനം നേരിട്ടവർക്കും വേണ്ടി ഒരുമിച്ച് കൊണ്ട് മുഴുവൻ വിദ്യാർത്ഥികളും സമരം നടത്തുന്നു. കൃത്യമായ തെളിവുകൾ നിരത്തിയിട്ടും തുറന്ന് പറച്ചിലുകൾ ഉണ്ടായിട്ടും വിദ്യാർത്ഥി സമരം തുടർന്ന് പോകുമ്പോഴാണ് ഇത്രയേറെ അനീതികൾ നടത്തിയ ശങ്കർ മോഹനെ പരസ്യമായി സംരക്ഷിച്ചു പോരുന്ന അടൂർ ഗോപാലകൃഷ്ണൻ കേരള ചലച്ചിത്ര അക്കാദമി നടത്തുന്ന ഹാപ്പിനസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഉദ്‌ഘാടകനായി വരുന്നത്.

കത്തിന്റെ പൂർണ്ണരൂപം
കത്തിന്റെ പൂർണ്ണരൂപം

കെ. ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ശുചീകരണ തൊഴിലാളികളായ ചേച്ചിമാർ നടത്തിയ തുറന്ന് പറച്ചിലുകൾ അക്കാദമിയുടെയോ സർക്കാരിന്റെയോ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ? മനുഷ്യരെന്ന പരിഗണന പോലും അവർക്ക് നൽകാതെയാണ് അടിമകളെ പോലെ ശങ്കർ മോഹൻ അവരെ വീട്ടുജോലി ചെയ്യിച്ചത്. അയിത്തവും തൊട്ട് കൂടായ്മയും പ്രവർത്തിപ്പിച്ചത്.

ആ വ്യക്തിയെ ഫിലിം ഫെസ്റ്റിവലിൽ ഉദ്‌ഘാടകനായി നിങ്ങൾ വിളിച്ച അടൂർ ഗോപാലകൃഷ്ണൻ ന്യായീകരിച്ചത് വായിച്ചിട്ടുണ്ടോ? 'കുലീന കുടുംബത്തിൽ' പിറന്നയാൾ ആയത് കൊണ്ട് അയാൾ അങ്ങനെ ചെയ്യില്ലെന്നും അയാൾക്കെതിരെ ഉയർന്നതെല്ലാം കെട്ടിച്ചമച്ച ആരോപണങ്ങൾ ആണെന്നും! ശങ്കർ മോഹൻ കുലീനനാണെങ്കിൽ അയാൾ കാണിച്ച മനുഷത്വ വിരുദ്ധമായ ചെയ്തികളെയും ഭീഷണികളെയും വിരട്ടലുകളെയും മറികടന്ന് പുറം ലോകത്തോട് പറയാൻ ധൈര്യം കാണിച്ച ആ 5 സ്ത്രീകൾ ആരാണ്? സംവരണ ലംഘനം അടക്കം ശങ്കർ മോഹൻ പ്രവർത്തിച്ച ജാതീയതയെ തുറന്ന് കാട്ടിയ വിദ്യാർഥികൾ ആരാണ്?

കത്തിന്റെ പൂർണ്ണരൂപം
കത്തിന്റെ പൂർണ്ണരൂപം

ശങ്കർ മോഹന്റെ വീട്ടിൽ അടിമപ്പണിയിൽ മനസ് മടുത്ത് ജനിപ്പിച്ച അച്ഛനെയും അമ്മയെയും ശപിച്ചിട്ടുണ്ട് എന്ന് ജീവനക്കാരി കരഞ്ഞു പറയുമ്പോൾ, അവരുടെ കണ്ണീര് കേവലം നിലനിൽപിന് വേണ്ടി മാത്രമുള്ള നുണകളാണ് എന്ന് പറഞ്ഞയാളാണ് ഈ ഉദ്ഘാടകൻ! ശങ്കർ മോഹൻ പുലർത്തിയ ഗുരുതരമായ ജാതീയത, അയാളെ ന്യായീകരിക്കുക വഴി പച്ചയ്ക്ക് അവർത്തിച്ചയാളാണ് അടൂർ ഗോപാലകൃഷ്ണൻ.

5 സ്ത്രീകൾ തുടർച്ചയായി ഭീഷണികൾ നേരിട്ട് ജോലി പോകുമെന്ന ഭയത്തിൽ ജീവിക്കുമ്പോൾ, വിദ്യാർഥികൾ മാനസികമായി തളർന്ന് സിനിമ പഠനം പോലും തുടരാൻ കഴിയുമോ എന്ന ആശങ്കയിൽ മുന്നോട്ട് പോകുമ്പോൾ, ഭരണഘടന ഉറപ്പ് തന്ന അവകാശങ്ങൾക്കും നീതിക്കും വേണ്ടി പോരാടുമ്പോൾ, ശങ്കർ മോഹൻ സംരക്ഷിക്കപ്പെടുകയാണ്. സംരക്ഷകൻ അടൂർ ഗോപാലകൃഷ്ണൻ കേരള ചലച്ചിത്ര അക്കാദമിയുടെ ഫിലിം ഫെസ്റ്റിവലിൽ ഉദ്ഘാടകനായി വരുകയാണ്.

അടൂർ ഗോപാലകൃഷ്ണൻ വളരെ മികച്ച സിനിമാ സംവിധായകനായിരിക്കും. പക്ഷെ അയാൾ നശിപ്പിക്കാൻ കൂട്ട് നിൽക്കുന്നത് കൊറേയേറെ സിനിമ വിദ്യാർഥികളുടെ ഭാവിയെയാണ്. വർഷങ്ങൾ കൊണ്ട് കേരളം നേടിയെടുത്ത നവോഥാന മുന്നേറ്റങ്ങളെയാണ്.

ശങ്കർ മോഹൻ നടത്തിയ ജാതീയതയ്ക്കും, മനുഷ്യത്വ രഹിത പ്രവർത്തികൾക്കും, വിദ്യാർത്ഥി വിരുദ്ധതയ്ക്കും അയാളെ സംരക്ഷിക്കുന്ന അത്രയും കാലം അടൂർ ഗോപാലകൃഷ്ണനും ഉത്തരവാദിയാണ്. അടൂർ ഗോപാലകൃഷ്ണനും ശങ്കർ മോഹനും ഒപ്പമാണ് അക്കാദമിയും സർക്കാരും നിൽകുന്നതെങ്കിൽ, നിങ്ങൾ നിൽക്കുന്നത് പിഴുത് മാറ്റാൻ കേരളം ശ്രമിച്ച ജാതീയതയ്ക്കും ഒപ്പമാണ്. അക്കാദമി ഉദ്ഘാടകനായി അടൂർ ഗോപാലകൃഷ്ണനെ കൊണ്ടുവരുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഞങ്ങൾ നടത്തുന്ന സമരത്തിനും ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്കും വിപരീതമായ രാഷ്ട്രീയത്തിന്റെ ഒപ്പം ചേരലാണ് ഈ നടപടി.

വിദ്യാർത്ഥി സമരം 15 ദിവസമായിട്ടും ഇത്രയേറെ തെളിവുകളും തുറന്നുപറച്ചിലുകളും ഉണ്ടായിട്ടും അക്കാദമിക്കും സർക്കാരിനും ഇനിയും ഞങ്ങൾ പറയുന്നത് മനസിലാവുന്നില്ലെങ്കിൽ ഞങ്ങൾ മനസിലാക്കുന്നത്, നിങ്ങൾ നിൽക്കുന്നത് വിദ്യാർത്ഥികൾക്കൊപ്പമോ ചൂഷണം ചെയ്യപ്പെട്ട ജീവനക്കാർക്കൊപ്പമോ അല്ല പകരം ജാതി മാത്രം കണ്ട് മനുഷ്യരെ വേർതിരിക്കുന്ന ജാതികോമരങ്ങൾക്കൊപ്പമാണെന്നാണ്.

Related Stories

No stories found.
logo
The Cue
www.thecue.in