ഞങ്ങൾക്ക് ഈ ​ഗതികേട് ഉണ്ടാക്കിയത് സർക്കാരാണ്; കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർഥികൾ നിരാഹാര സമരത്തിലേക്ക്

ഞങ്ങൾക്ക് ഈ ​ഗതികേട് ഉണ്ടാക്കിയത് സർക്കാരാണ്; കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർഥികൾ നിരാഹാര സമരത്തിലേക്ക്
Summary

മനുഷ്യരെന്ന പരിഗണന പോലുമില്ലാതെയാണ് ശങ്കർ മോഹൻ ജീവനക്കാരോട് പെരുമാറിയത്. തെളിവുകൾ വച്ചാണ് സംവരണ അട്ടിമറികളെ പറ്റി ഞങ്ങൾ സംസാരിച്ചത്. സംവരണം അട്ടിമറിച്ചുകൊണ്ട്, ലക്ഷങ്ങൾ ഫീസ് വാങ്ങി സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്നവരെ ഒഴിവാക്കി കൊണ്ട് നടത്തുന്ന ഈ ശുചീകരണ പ്രക്രിയയ്ക്ക് സർക്കാരും പിന്തുണ നൽകുകയാണോ? ഇടതുപക്ഷ സർക്കാരിൽ നിന്നും ഒരിക്കലും ഇതുപോലെ ഒരാളെ സംരക്ഷിക്കുന്ന നിലപാട് ഉണ്ടാകും എന്ന് ഞങ്ങൾ കരുതിയിരുന്നില്ല.

ജാതി അധിക്ഷേപം നടത്തിയ ഡയറക്ടർ ശങ്കർ മോഹനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ നിരാഹാര സമരത്തിലേക്ക്. ജാതി അധിക്ഷേപം നടത്തിയ ഡയറക്ടറുടെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ പതിനാറ് ദിവസങ്ങളായി വിദ്യാർഥികൾ സമരത്തിലാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അടക്കം ശ്രദ്ധയിൽ വിഷയം പലയാവർത്തി എത്തിച്ചിട്ടും സർക്കാർ നിസം​ഗത പുലർത്തുന്നത് ഏറെ സങ്കടകരമാണെന്നും വിദ്യാർഥികൾ 'ദ ക്യുവിനോട് പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ, കെ.ആർ നാരായണന്റെ പേരിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിലാണ് വിദ്യാർഥികളും ശുചീകരണ തൊഴിലാളികളും കടുത്ത ജാതി വിവേചനം നേരിടുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായ അടൂർ ​ഗോപാലകൃഷ്ണൻ ഡയറക്ടർ ശങ്കർ മോഹനെ ന്യായീകരിക്കുകയാണ്. ഇനിയും തങ്ങൾക്ക് ക്ലാസുകൾ നഷ്ടപ്പെടുത്താൻ കഴിയില്ലെന്നും, ഇടതുപക്ഷ സർക്കാർ ജാതി വിവേചനം നടത്തുന്ന ഒരാളെ സംരക്ഷിക്കുമെന്ന് കരുതിയില്ലെന്നും സ്റ്റുഡന്റ്സ് കൗൺസിലിന്റെ കുറിപ്പിൽ വിദ്യാർഥികൾ പറഞ്ഞു.

സ്റ്റുഡന്റ്സ് കൗൺസിലിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം.

My birth is my fatal accident. രോഹിത് വെമുല എഴുതിയ അവസാനത്തെ വാക്കുകളിൽ ചിലത്. ജനിച്ചത് തന്നെ തെറ്റായി പോയവർക്ക് നീതിയും ന്യായവും ഉണ്ടാവില്ലല്ലോ. രോഹിത് വെമുല മരിച്ചപ്പോൾ വീണ കള്ളകണ്ണീരുകളിൽ, മരിച്ചവനോട് ഉണ്ടായ സഹതാപത്തിൽ തീർന്നതാണ് രോഹിത് വെമുലയുടെ രക്തസാക്ഷിത്വം.

മനുഷ്യരെന്ന പരിഗണന പോലുമില്ലാതെയാണ് ശങ്കർ മോഹൻ, മഹാനായ കെ.ആർ നാരായണന്റെ പേരിലുള്ള സ്ഥാപനത്തിലെ ജീവനക്കാരോട് പെരുമാറിയത്. അയാളുടെ കുടുംബത്തിന്റെ 'കുലീനത' ഉയർത്തി കാട്ടിയ അടൂർ ഗോപാലകൃഷ്ണൻ ആ കുലീനത കൊണ്ടാണ് പരീക്ഷ എഴുതിയ സംവരണ വിഭാഗങ്ങളിലെ കുട്ടികളെയും അളന്നത്. തെളിവുകൾ വച്ചാണ് സംവരണ അട്ടിമറികളെ പറ്റി ഞങ്ങൾ സംസാരിച്ചത്. ഇവരുടെ 'കുലീനത'യുടെ സ്കൈലുകൾക്ക് വെളിയിലുള്ളവർ ഇവർക്ക് സിനിമ പഠിക്കാൻ യോഗ്യരല്ല.

ഒരു ദളിത് വിദ്യാർത്ഥിക്ക് ഇവിടെയല്ലെങ്കിൽ വേറെ എവിടെയാണ് സിനിമ പഠിക്കാൻ പറ്റുക? സംവരണം അട്ടിമറിച്ചുകൊണ്ട്, ലക്ഷങ്ങൾ വരുന്ന ഫീസ് വാങ്ങി സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്നവരെ ഒഴിവാക്കി കൊണ്ട് നടത്തുന്ന ഈ ശുചീകരണ പ്രക്രിയയ്ക്ക് സർക്കാരും പിന്തുണ നൽകുകയാണോ? കേരളത്തിൽ നിന്നും ഒരിക്കലും ഇത്തരമൊരു നീതികേട് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. ഇടതുപക്ഷ സർക്കാരിൽ നിന്നും ഒരിക്കലും ഇതുപോലെ ഒരാളെ സംരക്ഷിക്കുന്ന നിലപാട് ഉണ്ടാകും എന്ന് ഞങ്ങൾ കരുതിയിരുന്നില്ല.

ഞങ്ങൾ ഉയർത്തിയ തെളിവുകൾക്കും, ആവശ്യപ്പെട്ട നീതിക്കും മേലെ നിൽക്കുന്നത് അടൂർ ഗോപാലകൃഷ്ണൻ എന്ന വിഖ്യാത സംവിധായകനും അയാളുടെ പിടിവാശിയും ആണല്ലോ. ഇത്രയധികം വിദ്യാർഥികളുടെ, പിന്നോക്ക വിഭാഗക്കാരുടെ ജീവനും കരിയറിനും മുകളിലാണ് ഈ സർക്കാരിന് അടൂർ ഗോപാലകൃഷ്ണന്റെ പിടിവാശിയെങ്കിൽ ഞങ്ങൾ എത്ര നാൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പടിയിൽ സത്യാഗ്രഹം ഇരുന്നാലാണ് ഞങ്ങളുടെ തൊണ്ടകീറിയുള്ള കരച്ചിൽ നിങ്ങളൊന്ന് കേൾക്കാൻ പോവുന്നത്.

അതല്ല സർക്കാരിന് ഒരു നടപടി എടുക്കാൻ വേണ്ടത് രോഹിത് വെമുലമാരെയാണെങ്കിൽ വരുന്ന തലമുറയ്ക്ക് എങ്കിലും നീതി ലഭിക്കാൻ ഞങ്ങൾ അതിനും തയ്യാറാവാണോ?. ഡിസംബർ 5 ന് ആരംഭിച്ച സമരം അനിശ്ചിതമായി നീണ്ടു പോവുകയാണ്. ഉറച്ച തെളിവുകൾ നൽകിയിട്ടും പറ്റാവുന്നത്ര ഉച്ചത്തിൽ ഞങ്ങൾ അനുഭവിച്ച കാര്യങ്ങൾ പറഞ്ഞിട്ടും നീതി എത്രയോ ദൂരയാണ്.

അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സംബന്ധിച്ച വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല. നാളുകൾക്ക് മുന്നേ നിയോഗിച്ച കമ്മീഷൻ വിദ്യാർഥികളിൽ നിന്ന് തെളിവെടുപ്പ് നടത്തിയത് ഏറെ വൈകിയാണ്.ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ മൊഴി നൽകാതെ വീണ്ടും നടപടികൾ വൈകിപ്പിക്കുന്നു. ഇനിയും എത്ര നാൾ ഞങ്ങൾ തെരുവിൽ ഇരുന്നു കൊണ്ട് നീതിക്ക് വേണ്ടി കരയണമെന്നാണ് സർക്കാർ വിചാരിക്കുന്നത്?

എത്ര നാളുകൾ ഇനിയും ഇതുപോലെയുള്ളവരെ സംരക്ഷിച്ച്‌ വിദ്യാർത്ഥികൾക്ക് യാതൊരു പരിഗണനയും നൽകാതെ സർക്കാർ മുന്നോട്ട് പോകും? ഡിസംബർ 25-ന് സമരം ഇരുപതാം ദിവസത്തേക്ക് നീങ്ങും. 24നകം വിദ്യാർത്ഥികൾക്കും അടിമകളെ പോലെ അയാൾ പണിയെടുപ്പിച്ച ജീവനക്കാർക്കും നീതി ലഭിച്ചില്ലെങ്കിൽ ഡിസംബർ 25 ന് മുഴുവൻ വിദ്യാർഥികളും നിരാഹാര സമരം നടത്തും.

കേരളം മുഴുവൻ ക്രിസ്മസ് ആഘോഷിക്കുമ്പോൾ വിദ്യാർഥികൾ നീതി തേടി നിരാഹാരം ഇരിക്കേണ്ടി വരുന്ന ഗതികേട് ഞങ്ങൾക്ക് ഉണ്ടാക്കി വച്ചത് സർക്കാരിന്റെ അവഗണനയാണ്. 25ന് ശേഷം ഞങ്ങൾ നിരാഹാരം സമരം തുടരും. മുഴുവൻ പേരും കൊഴിഞ്ഞു വീഴും വരെ ഞങ്ങളുടെ റിലേ നിരാഹാരസമരം മുന്നോട്ട് പോകും. നീതി ലഭിക്കാൻ അത് മാത്രമാണ് കേരളത്തിൽ വിദ്യാർത്ഥികൾക്ക് അവശേഷിക്കുന്ന ഏക മാർഗ്ഗമെങ്കിൽ ഞങ്ങൾ മറ്റെന്ത് ചെയ്യാനാണ്?

Related Stories

No stories found.
logo
The Cue
www.thecue.in