ഞങ്ങൾക്ക് പറയാനുള്ളത് താങ്കൾ കേട്ടിരുന്നോ; അടൂരിന് തുറന്ന കത്തുമായി കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർ‌ഥികൾ

ഞങ്ങൾക്ക് പറയാനുള്ളത് താങ്കൾ കേട്ടിരുന്നോ; അടൂരിന് തുറന്ന കത്തുമായി കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർ‌ഥികൾ

കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റ്റ്റ്യൂട്ട് ചെയർമാൻ അടൂർ ​ഗോപാലകൃഷ്ണന് തുറന്ന കത്തുമായി സമരം ചെയ്യുന്ന വിദ്യാർഥികൾ. സമരം ചെയ്യുന്നവർ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണെന്ന് പറയുന്നതിന് മുമ്പ് വിദ്യാർഥികളോട് സംസാരിക്കാനോ അവർക്ക് പറയാനുള്ളത് കേൾക്കാനോ ചെയർമാൻ തയാറായിരുന്നോ എന്ന് സ്റ്റുഡന്റ്സ് കൗൺസിൽ കത്തിൽ ചോദിക്കുന്നു. ജാതി വിവേചനം നേരിട്ട വിദ്യാർഥികളോടോ ജീവനക്കാരോടോ സംസാരിക്കുകയോ ചർച്ച നടത്തുകയോ ചെയ്യാതെ എല്ലാം നുണയാണെന്ന നി​ഗമനത്തിലേക്ക് എങ്ങനെയാണ് എത്തിയതെന്നും വിദ്യാർഥികൾ ചോദിച്ചു.

കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ സമരം ചെയ്യുന്നവർ ഇൻസ്റ്റിറ്റ്യൂട്ടിനെ നശിപ്പിക്കാൻ ശ്രമിക്കുന്നവരാണെന്ന് അടൂർ ​ഗോപാലകൃഷ്ണൻ ദ ക്യുവിനോട് പ്രതികരിച്ചിരുന്നു. ഡയറക്ടർ ശങ്കർ മോഹൻ ജാതി വിവേചനം കാണിക്കുന്ന ആളല്ലെന്നും, ചിലർക്ക് സ്വന്തം പ്രശ്നങ്ങൾ കാരണം ജോലി പോകുമെന്നായപ്പോൾ ജാതി പറഞ്ഞ് ഇറങ്ങിയതാണ് എന്നുമായിരുന്നു ദ ക്യുവിനോട് അടൂർ ​ഗോപാലകൃഷ്ണന്റെ പ്രതികരണം. ഈ ആരോപണങ്ങൾക്കുള്ള മറുപടിയാണ് സ്റ്റുഡന്റ്സ് കൗൺസിലിന്റെ തുറന്ന കത്ത്.

സ്റ്റുഡന്റ്സ് കൗൺസിലിന്റെ കത്തിന്റെ പൂർണ്ണ രൂപം

പ്രിയപെട്ട ശ്രീ അടൂർ ഗോപാലകൃഷ്ണൻ.

The Cue, TheSouthFirst എന്നീ മാധ്യമങ്ങൾക്ക് താങ്കൾ നൽകിയ മറുപടികൾ കണ്ടു. ഞങ്ങൾ അനുഭവിച്ച വിവേചനങ്ങളും പറഞ്ഞ സത്യങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങൾ മാത്രമാണ് എന്ന് അങ്ങ് പറഞ്ഞതായി അതിലൂടെ അറിയുന്നു. പെൺകുട്ടികളും മലയാളം സംസാരിക്കാൻ പോലും അറിയാത്ത വിദ്യാർഥികളും ഉൾപ്പെട്ട സംഘത്തെ, രാത്രി 11 മണി വരെ, നൽകിയ മുറി വരെ ക്യാൻസൽ ചെയ്ത് തിരുവനന്തപുരം നഗരത്തിൽ ഇറക്കി വിട്ടത്തിന് താങ്കൾ നൽകിയ മറുപടിയും വായിച്ചു. കടുത്ത മനുഷ്യാവകാശലംഘനം നേരിട്ട 5 സ്ത്രീകളുടെ തുറന്ന് പറച്ചിലുകളെ നിലനിൽപിന് വേണ്ടിയുള്ള കേവലം നുണകളായി കണ്ടുള്ള ഉത്തരങ്ങളും ശ്രദ്ധാപൂർവം വായിച്ചു.

താങ്കൾ ചെയർമാനായി പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ വിദ്യാർഥികളും ജീവനക്കാരും വളരെയേറെ ഗൗരവകരമായ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ താങ്കൾ ഇതിനെ കുറിച്ച് ഈ ജീവനക്കാരോടോ, വിദ്യാർഥികളോടൊ സംസാരിച്ചിട്ടുണ്ടോ?, വിദ്യാർഥികൾ വളരെ വിശദമായി താങ്കൾക്ക് നൽകിയ പരാതിയിന്മേൽ മറുപടിയോ, ഒരു ചർച്ചയോ ഉണ്ടായിട്ടുണ്ടോ? പിന്നെ എങ്ങനെയാണ് താങ്കൾ ഞങ്ങൾ പറഞ്ഞത് മുഴുവൻ നുണയാണ് എന്നും, ഞങ്ങൾ ഈ മഹത്തായ സ്ഥാപനത്തെ നശിപ്പിക്കുന്നവരാണ് എന്നുമുള്ള ആരോപണങ്ങളിലേക്ക് എത്തിയത്?, ഞങ്ങളുടെ ഏതു പ്രവർത്തിയാണ് ഈ ആരോപണങ്ങൾക്ക് താങ്കളെ പ്രേരിപ്പിച്ചത്?

താങ്കൾ സത്യവാചകം ചൊല്ലി തന്ന് ചുമതലയേറ്റ സ്റ്റുഡന്റ്‌സ് കൗൺസിൽ ആണ് ശങ്കർ മോഹന്റെ രാജി ആവശ്യപ്പെട്ട് സമരം ചെയ്യുന്നത്. ആരോപണ വിധേയനായ ശങ്കർ മോഹനെ "കുലീന കുടുംബത്തിൽ ജനിച്ചയാൾ" എന്നും വിശേഷിപ്പിച്ചു കണ്ടു. എങ്ങനെയാണ് സാർ ഒരാളുടെ കുടുംബ പശ്ചാത്തലം അയാൾക്ക് നേരെ ഉയർന്ന ആരോപണങ്ങൾക്കുള്ള മറുപടിയാക്കുന്നത്? എന്ത് കൊണ്ടാണ് താങ്കൾ ഈ വ്യക്തിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നത്?

സംവരണലംഘനവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണ് എന്ന് താങ്കൾ പറഞ്ഞുവല്ലോ, പിന്നെ എങ്ങനെയാണ് 2022 ബാച്ചിലെ ഡയറക്ഷൻ ഡിപ്പാർട്ട്‌മെന്റിലെ മുഴുവൻ സീറ്റിലും ജനറൽ വിഭാഗത്തിലെ കുട്ടികൾക്ക് മാത്രം അഡ്മിഷൻ ലഭിച്ചത്?.

എഡിറ്റിങ്ങിൽ ആകെയുള്ള പത്ത് സീറ്റുകളിൽ നാലെണ്ണം ഒഴിച്ചിട്ടപ്പോഴും എന്തുകൊണ്ട് ആണ് SC/ST വിഭാഗത്തിൽ ശരത്ത് എന്ന വിദ്യാർഥിക്ക് അർഹതപ്പെട്ട സംവരണ സീറ്റ് നൽകാതെ പോയത്? സംവരണ ലംഘനം ഉണ്ടായിട്ടില്ല എങ്കിൽ എന്തുകൊണ്ടാണ് ആ വിദ്യാർത്ഥിക്ക് സീറ്റ് നൽകണം എന്ന കോടതി ഉത്തരവ് ഉണ്ടായത്? ശങ്കർ മോഹൻ പറഞ്ഞ പോലെ യോഗ്യത ഇല്ലാത്ത വിദ്യാർത്ഥി ആയിരുന്നു ശരത് എങ്കിൽ എങ്ങനെയാണ് SRFTI കൊൽക്കത്ത പോലെ മികച്ച ഒരു സ്ഥാപനത്തിൽ അയാൾക്ക് സീറ്റ് ലഭിച്ചത്? ഞങ്ങൾ പറയുന്നത് നുണകൾ ആണെങ്കിൽ ഇതു സംബന്ധിച്ച സത്യങ്ങൾ താങ്കൾ വെളിപ്പെടുത്തുമല്ലോ.

താങ്കളോട് കൺസൾട്ട് ചെയ്ത ശേഷം മാത്രമാണ് ഇൻസ്റ്റിറ്റ്യൂട്ടിനകത്ത് എല്ലാം നടക്കുന്നത് എന്ന് താങ്കൾ പറഞ്ഞല്ലോ, വിദ്യാർഥികളുടെ അവകാശങ്ങൾ ലംഘിക്കുന്ന ക്ലോസുകൾ അടങ്ങുന്ന മുദ്രപത്രങ്ങൾ ഓരോ വിദ്യാർത്ഥിയിൽ നിന്നും ഒപ്പിട്ട് വാങ്ങിയത് അങ്ങയുടെ അറിവോട് കൂടെ തന്നെയാണോ?, വിദ്യാർത്ഥികൾക്ക് ഇൻസ്റ്റിറ്റ്യൂട്ടിന് പുറത്തേക്ക് പോകാൻ HOD യുടെ അനുവാദം വേണം എന്നും അല്ലെങ്കിൽ പിഴ നൽകണം എന്നുമുള്ള ക്ലോസ് താങ്കളുടെ കൂടെ അറിവോടെ ചേർത്തതാണോ?, മാറി മാറി വരുന്ന ഡയറക്റ്ററുടെ എല്ലാ ഓർഡറുകളും വിദ്യാർഥികൾ അനുസരിക്കണം എന്നും ഇതൊക്കെ ലംഘിക്കുന്ന പക്ഷം വിദ്യാർത്ഥിയെ പുറത്താക്കാൻ പോലും ഇൻസ്റ്റിറ്റ്യൂട്ടിന് കഴിയും എന്നിങ്ങനെ ഉള്ള ക്ലോസുകൾ താങ്കൾ കൂടെ അറിഞ്ഞു കൊണ്ട് കൊണ്ടുവന്നതാണോ?

ശങ്കർ മോഹൻ എന്ന ഡയറക്‌റുടെ ന്യായങ്ങൾ മാത്രം കേട്ടിട്ട് താങ്കൾ പ്രതികരിക്കും മുൻപേ വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിൽ നേരിടുന്ന വിവേചനങ്ങൾ, ഞങ്ങൾ കടന്നു പോകുന്ന മാനസിക സമ്മർദങ്ങൾ എന്നിവയെ കുറച്ചു കൂടി താങ്കൾ അറിയേണ്ടതുണ്ട്. വിവേചനം നേരിട്ടു എന്ന് പറഞ്ഞ ജീവനക്കാരെ കൂടി താങ്കൾ കേൾക്കേണ്ടതുണ്ട്.

അടൂർ ഗോപാലകൃഷ്ണൻ ദ ക്യുവിനോട് പറഞ്ഞത്

സ്റ്റുഡന്റ്‌സ് കൗൺസിലിന്റെ പേരിൽ ഒരു കത്ത് വന്നിരുന്നു. അതിൽ എഴുതിയിരിക്കുന്നതെല്ലാം അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ്. അത് പ്രചരിപ്പിക്കുന്നത് വഴി ആ ഇൻസ്റ്റിറ്റിയൂഷനെ നശിപ്പിക്കുകയാണ് അവർ ചെയ്യുന്നത്. സമരം ചെയ്യുന്ന വിദ്യാർഥികളും ജീവനക്കാരും ജാതിവിവേചനം നേരിട്ടെന്ന് പറയുന്നത് വെറുതെയാണ്.

സ്വീപ്പിംഗ് തൊഴിലാളികൾക്ക് ജാതിവിവേചനം നേരിട്ടെന്ന് പറയുന്നതിന് ഒരു അടിസ്ഥാനവുമില്ല. ജാതിയൊക്കെ അവർ ഉണ്ടാക്കി എടുക്കുന്നതാണ്. ജാതി പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നവരല്ല ഡയറക്ടർ ശങ്കർ മോഹനോ അവിടെ ഉള്ളവരോ. ഇൻസ്റ്റിറ്റ്യൂട്ടിൽ ഞാൻ അറിയാതെ ഒന്നും നടക്കില്ല. എന്നോട് കൺസൾട്ട് ചെയ്ത ശേഷം മാത്രമാണ് അതിനകത്ത് എല്ലാം നടക്കുന്നത്. അപ്പോൾ അവിടെ ഏതെങ്കിലും വിധത്തിലുള്ള അനീതി നടക്കുന്നുണ്ടെങ്കിൽ ഞാൻ അത് തടയില്ലേ.

ചില ആളുകൾക്ക് അവരുടെ തന്നെ കുഴപ്പങ്ങൾ കാരണം പുറത്താകുമെന്ന പേടി കൊണ്ടാണ് ഇപ്പോൾ ഇറങ്ങിയിരിക്കുന്നത്. അതിൽ വിദ്യാർഥികളുമുണ്ട് ജീവനക്കാരുമുണ്ട്. പണിയെടുക്കാൻ തീരെ താൽപര്യമില്ലാത്ത ചില ഉദ്യോഗസ്ഥരുണ്ട്. ഡിസംബർ ആകുമ്പോഴേക്കും അവരുടെ ടേം തീരും. അപ്പോൾ അതിന് മുമ്പ് ജോലി സംരക്ഷിക്കാനാണ് ഇപ്പോൾ ജാതി പറഞ്ഞ് ഇറങ്ങിയിരിക്കുന്നത്.

ജാതി പറഞ്ഞ് ഏതെങ്കിലും ഒരു ഇൻസ്റ്റിറ്റിയൂഷൻ നടത്താൻ പറ്റുമോ. എല്ലാത്തിനും ഒരു മര്യാദയില്ലേ നമ്മുടെ നാട്ടിൽ. സംവരണ സീറ്റുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്നതും വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ്. റിസർവേഷൻ സീറ്റിലായാലും ആളുകളെ എടുക്കുന്നത് മാർക്കിന്റെ അടിസ്ഥാനത്തിലാണ്. അല്ലാതെ വരുന്ന എല്ലാവരെയും എടുക്കാൻ പറ്റില്ലല്ലോ. അപ്പോൾ ബ്രില്ല്യന്റ് ആയവരെ കണ്ടെത്താൻ ആദ്യം നമ്മൾ 60 ശതമാനമോ 70 ശതമാനമോ ഒക്കെ മിനിമം മാർക്കായി വെക്കും.

പിന്നെ മറ്റുള്ള വിഭാഗത്തിൽ പെട്ടവരെ കൂടി അകത്തേക്ക് കൊണ്ടുവരാൻ നമ്മൾ ചെയ്യുന്നത് മിനിമം മാർക്കിന്റെ ബാർ 40 ശതമാനമോ 45 ശതമാനമോ വരെ താഴ്ത്തും. ഇത് അടൂർ ഗോപാലകൃഷ്ണനോ ഡയറക്ടർ ശങ്കർ മോഹനോ ഇരുന്ന് തീരുമാനിച്ച് ചെയ്യുന്നതല്ല. എൽ.ബി.എസ് എന്ന് പറയുന്ന ബോഡിയാണ് ഈ റിസർവേഷൻ കാര്യങ്ങളൊക്കെ ചെയ്യുന്നത്. ജാതി പ്രശ്‌നങ്ങളൊക്കെ ഉണ്ടാക്കുന്നതാണ്. ജാതി അടിസ്ഥാനത്തിലുള്ള നിബന്ധനകളെല്ലാം നമ്മൾ പാലിക്കുന്നുണ്ട്.

വിദ്യാർത്ഥികൾ ഉന്നയിച്ച ആരോപണങ്ങൾ

ശങ്കർ മോഹൻ ഡയറക്ടറായി വന്നതുമുതൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വലിയ രീതിയിലുള്ള ജാതി വിവേചനവും ദളിത് വിരുദ്ധതയുമാണ് നടക്കുന്നതെന്ന് വിദ്യാർഥികൾ പറയുന്നു. കെ ആർ നാരായണന്റെ പേരിലുള്ള സ്ഥാപനത്തിൽ സംവരണം അട്ടിമറിച്ചുകൊണ്ട് പ്രവേശനം നടത്തി. ഇതിനെതിരെ പ്രതികരിച്ച വിദ്യാർഥികൾക്ക് നേരെ കടുത്ത പ്രതികാര നടപടികളാണ് ശങ്കർ മോഹൻ സ്വീകരിച്ചത്.

ഡയറക്ടറുടെ അനാസ്ഥ മൂലം ​ഗ്രാന്റുകളും ഫെലോഷിപ്പുകളും കൃത്യമായി ലഭിക്കാതെ വന്നതോടെ ഭക്ഷണത്തിന്റെ ഫീസ് പോലും കൊടുക്കാനാകാതെ ഒരു വിദ്യാർഥിക്ക് പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. സംവരണ അട്ടിമറിക്കെതിരെ കോടതിയിൽ പോയ ഒരു വിദ്യാർഥിക്ക് അനുകൂലമായ വിധി ലഭിച്ചു. അതിനർഥം ഇൻസ്റ്റിറ്റ്യൂട്ടിൽ നിയമവിരുദ്ധമായാണ് അഡ്മിഷൻ‌ നടക്കുന്നത് എന്നല്ലേ എന്നും വിദ്യാർഥികൾ ദ ക്യുവിനോട് പറഞ്ഞു.

പച്ചയായ സംവരണ അട്ടിമറിയാണ് ഇവിടെ നടക്കുന്നത്. സംവരണ സീറ്റുകളിൽ ഇവർ ആളുകളെ എടുക്കില്ല. എഡിറ്റിം​ഗ് ഡിപ്പാർട്ട്മെന്റിൽ പത്തിൽ പത്ത് സീറ്റും ജെനറൽ വിഭാ​ഗത്തിനാണ് കൊടുത്തിരിക്കുന്നത്. മറ്റ് പല ഡിപ്പാർട്ട്മെന്റുകളിലും സംവരണ സീറ്റ് ഒഴിഞ്ഞ് കിടക്കുകയാണ്.

സംവരണം എന്നത് ദളിതർക്കുള്ള സർക്കാരിന്റെ ഔദാര്യമാണെന്ന് കരുതുന്ന ഒരാൾ എങ്ങനെയായിരിക്കും ആ സീറ്റിൽ പഠിക്കാൻ വരുന്ന വിദ്യാർ‌ഥികളെ കാണുന്നത്. വ്യക്തി സ്വാതന്ത്ര്യങ്ങൾ പോലും ലംഘിക്കുന്ന നിബന്ധനകൾ ഉൾപ്പെടുത്തിയ ബോണ്ട് ആണ് അഡ്മിഷൻ സമയത്ത് വിദ്യാർഥികളിൽ നിന്ന് ഒപ്പിട്ട് വാങ്ങുന്നത്. ഇതുവരെ ഒരു ബാച്ച് പോലും പൂർണ്ണമായ സർട്ടിഫിക്കറ്റുകളോടുകൂടി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠിച്ചിറങ്ങിയിട്ടില്ല.

വലിയ ഫീസ് നൽകി പ്രൈവറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പഠിക്കാൻ സാമ്പത്തിക ശേഷിയില്ലാത്ത വിദ്യാർഥികളാണ് ഇവിടെ വരുന്നത്. അങ്ങനെ വരുന്നവരുടെ കയ്യിൽ നിന്ന് ഹോസ്റ്റൽ ഫീസ്, മെസ് ഫീസ് എന്നു പറ‍ഞ്ഞ് വാങ്ങുന്നത് വലിയ തുകയാണ്. ഭക്ഷണത്തിന്റെ ഫീസ് കുറക്കണമെന്ന് പലതവണ ‍ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അപ്പോൾ അദ്ദേഹത്തിന്റെ മറുപടി കൂട്ടത്തിൽ ഏറ്റവും ബുദ്ദിമുട്ടുള്ള രണ്ട് കുട്ടികളുടെ ഭക്ഷണത്തിന്റെ പണം സ്പോൺസർ ചെയ്യാൻ ആളുകളെ കണ്ടെത്തി തരാം എന്നായിരുന്നു.

ഞങ്ങൾക്ക് വേണ്ടത് ചാരിറ്റിയല്ലെന്നും, എല്ലാ വിദ്യാർഥികൾക്കും ലഭിക്കുന്ന രീതിയിൽ സബ്സിഡി നിരക്കിലുള്ള ഭക്ഷണമാണെന്നും പറഞ്ഞപ്പോൾ ഡയറക്ടറുടെ മറുപടി സർക്കാർ നിങ്ങൾക്ക് തരുന്നതെല്ലാം പിന്നെ ചാരിറ്റിയല്ലേ എന്നായിരുന്നു. സംവരണത്തെ പോലും ഇത്ര വിലകുറച്ച് കാണുന്ന ഒരാൾ കെ.ആർ. നാരായണന്റെ പേരിലുള്ള സ്ഥാപനത്തിന്റെ തലപ്പത്ത് ഇരിക്കാൻ യോ​ഗ്യനല്ല.

സ്വീപ്പിം​ഗ് തൊഴിലാളികൾ ഉന്നയിച്ച ആരോപണങ്ങൾ

ഇന്റർവ്യൂ നടത്തിയാണ് ഞങ്ങളെ ഇൻസ്റ്റിറ്റ്യൂട്ടിലെ ക്ലീനിങ്ങിനായി ജോലിക്ക് എടുത്തത്. എന്നാൽ രണ്ട് മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് ഡയറക്ടറുടെ വീട്ടിലെ പണികളും എടുക്കണമെന്ന് പറയുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിലെ പണിയുടെ ഭാ​ഗമാണെന്നും, ചെയ്തില്ലെങ്കിൽ ജോലി പോകുമെന്നും പറഞ്ഞായിരുന്നു ഞങ്ങളെ കൊണ്ട് പണിയെടുപ്പിച്ചത്.

ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പത്ത് പതിനഞ്ച് കിലോമീറ്റർ ദൂരെയാണ് ഡയറക്ടറുടെ വീട്. അവിടെ പോയപ്പോൾ ഡയറക്ടറുടെ ഭാര്യ ജാതിയേതാണെന്ന് ചോദിച്ചു. പുറത്തെ കുളിമുറിയിൽ നിന്ന് കുളിക്കാതെ അകത്ത് കയറ്റില്ല. വെള്ളം ചോദിച്ചാൽ അവരുടെ ​ഗ്ലാസിൽ കൊണ്ടുവന്ന് പുറത്തിരിക്കുന്ന ​ഗ്ലാസിലേക്ക് മുട്ടാതെ ഒഴിച്ചുതരും. ഡയറക്ടറുടെ ടോയ്ലറ്റ് വൃത്തിയാകുന്നില്ലെന്ന് പറഞ്ഞ് കൈകൊണ്ട് ഉരച്ച് കഴുകിക്കും. പറ്റില്ലെന്ന് പറഞ്ഞപ്പോൾ ഇൻസ്റ്റിറ്റ്യൂട്ടിലെ ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തി. ഇവിടെ ഇങ്ങനൊക്കെയാണെന്ന് ചെയർമാൻ അടൂർ ​ഗോപാലകൃഷ്ണനും അറിയാമെന്നും സ്വീപ്പിം​ഗ് തൊഴിലാളികൾ ദ ക്യു വിനോട് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in