കൂട്ടിക്കലിനെ തുരന്ന് തിന്നുന്ന ക്വാറികള്‍; സാറ്റലൈറ്റ് ഇമേജുകള്‍ പറയുന്നത്

കൂട്ടിക്കലിനെ തുരന്ന് തിന്നുന്ന ക്വാറികള്‍; സാറ്റലൈറ്റ് ഇമേജുകള്‍ പറയുന്നത്

12 പേരുടെ മരണത്തിനിടയാക്കിയ കൂട്ടിക്കല്‍ ഉരുള്‍പൊട്ടല്‍ സംഭവിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍, പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ക്വാറികള്‍ വലിയ രീതിയിലുള്ള പാരിസ്ഥിതിക ആഘാതങ്ങള്‍ പ്രദേശത്ത് സൃഷ്ടിച്ചുവെന്ന ചര്‍ച്ചകള്‍ സജീവമാകുകയാണ്. ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളെല്ലാം പരിസ്ഥിതിലോല മേഖലകളായിരുന്നുവെന്നും ദുരന്തത്തിന്റെ ആഘാതം വര്‍ദ്ധിച്ചത് അപകട മേഖലയ്ക്ക് സമീപത്തെ ക്വാറികള്‍ കാരണമായിരുന്നുവെന്ന് വിദഗ്ധരും നാട്ടുകാരും പറയുന്നു.

ക്വാറികള്‍ പ്രവര്‍ത്തനം തുടങ്ങിയതിന് പിന്നാലെ അപകടം നടന്ന പ്രദേശത്ത് ജൈവവൈവിധ്യം തകര്‍ന്നുവെന്ന് കാണിക്കുന്നതാണ് ഗൂഗിള്‍ ഏര്‍ത്ത് മാപ്പ് ഇമേജുകള്‍. 2010 ല്‍ ഖനനം തുടങ്ങുമ്പോള്‍ ചുറ്റും മരങ്ങളും വനവും നിറഞ്ഞതായിരുന്നു അപകടം നടന്ന മേഖലയെന്ന് ഗൂഗിള്‍ എര്‍ത്ത് മാപ്പില്‍ കാണിക്കുന്നുണ്ട്. പിന്നീട് 2015 ലെടുത്ത ചിത്രത്തില്‍ മേഖലയിലെ പച്ചപ്പ് വന്‍തോതില്‍ കുറഞ്ഞതായി കാണാം. ക്വാറി പ്രവര്‍ത്തനം നിര്‍ത്തിവെച്ച് 2018 ആകുമ്പോഴേക്കും ആ പ്രദേശമാകെ പച്ചപ്പെല്ലാം നഷ്ടപ്പെട്ട് വരണ്ടുപോയതും ചിത്രങ്ങളില്‍ വ്യക്തമാണ്.

2010ലെ ചിത്രം
2010ലെ ചിത്രം
2015ലെ ചിത്രം
2015ലെ ചിത്രം
2018ലെ ചിത്രം
2018ലെ ചിത്രം

കൂട്ടിക്കല്‍ പഞ്ചായത്തിലെ കൊടുങ്ങ, ഇളംകാട്-വാഗമണ്‍ റോഡ്, പ്ലാപ്പള്ളി, മുക്കുളം തുടങ്ങിയ പ്രദേശങ്ങളിലാണ് ഉരുള്‍പ്പൊട്ടിയത്. കൊടുങ്ങയില്‍ ഉരുള്‍പൊട്ടിയ സ്ഥലത്തിന് ചുറ്റുമായി മാത്രം രണ്ട് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2018ലെ പ്രളയത്തില്‍ മേഖലയില്‍ വ്യാപകമായ ഉരുള്‍പൊട്ടലും നാശനഷ്ടങ്ങളും സംഭവിച്ചതോടെ, കഴിഞ്ഞ ദിവസങ്ങളില്‍ ഉരുള്‍പൊട്ടിയ സ്ഥലത്തുനിന്ന് വെറും ഒരു കിലോമീറ്റര്‍ മാത്രമുള്ള ഒരു ക്വാറി പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയായിരുന്നു.

'അപകടം നടന്ന സ്ഥലത്തുനിന്ന് വെറും നാല് കിലോമീറ്ററുകള്‍ക്കുള്ളിലാണ് രണ്ട് ക്വാറികളും സ്ഥിതി ചെയ്യുന്നത്. ഇവിടങ്ങളില്‍നിന്ന് പൊട്ടിവന്ന ഉരുളാണ് കൊടുങ്ങയിലെ പാലങ്ങളെയും റോഡുകളെയുമെല്ലാം തകര്‍ത്തെറിഞ്ഞുപോയത്. 2016 ല്‍ പൂട്ടിയ ക്വാറിക്കെതിരെ നാട്ടുകാര്‍ രണ്ട് കൊല്ലത്തോളം സമരം ചെയ്തിരുന്നു. ഉരുള്‍പൊട്ടലുണ്ടാകുന്നതിന് തൊട്ടുമുന്നെവരെയും ഒരു ക്വാറി സജീവമായി പ്രവര്‍ത്തിച്ചിരുന്നു'; നാട്ടുകാരനായ സെബിന്‍ പി.ആര്‍ ദ ക്യുവിനോട് പറഞ്ഞു.

അതീവ പരിസ്ഥിതിലോല പ്രദേശമാണ് കൂട്ടിക്കല്‍. ഒരുപാട് മലകള്‍ ചേര്‍ന്നുനില്‍ക്കുന്ന പ്രദേശമായതിനാല്‍ ഒരിടത്ത് പാറപൊട്ടിക്കുന്നത് മറ്റ് മലകളുടെ ഘടനയെ ബാധിക്കുകയും മണ്ണ് ഇളകുകയും ചെയ്യും. പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്ന ക്വാറിക്കെതിരെ നാട്ടുകാര്‍ തന്നെ നിരവധിതവണ സമരങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ 2018 ന് ശേഷം പൂട്ടിയ ക്വാറിക്ക് സമീപത്തുതന്നെ 'പെട്ര ക്രഷേര്‍സ്' എന്ന പേരില്‍ മറ്റൊരു ക്വാറി തുടങ്ങുകയായിരുന്നു.

'ഉരുള്‍പൊട്ടല്‍ പല കാരണങ്ങള്‍ കൊണ്ട് സംഭവിക്കാം. മണ്ണിന്റെ ഘടനയും മലയുടെ ചെരിവും എല്ലാം പ്രധാന കാരണങ്ങളാണ്. പക്ഷെ ഏറ്റവും പ്രധാനപ്പെട്ട ഘടകം അവിടെ നടക്കുന്ന സ്‌ഫോടനങ്ങളാണ്. സ്‌ഫോടനത്തിന്റെ ആഘാതം ചുറ്റുപാടുമുള്ള മേഖലകളിലേക്ക് പടരുകയും മണ്ണിന്റെ ബലക്ഷയത്തിന് കാരണമാകുകയും ചെയ്യുന്നുണ്ട്. ഉരുള്‍പൊട്ടലുണ്ടാകാനുള്ള പ്രധാന കാരണം ഇവയാണ്' പീച്ചി വനഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ടി.വി സജീവന്‍ ദ ക്യുവിനോട് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in