മൃതദേഹത്തോട് അനാദരവ് കാട്ടുകയും പൂര്‍വ്വികര്‍ പശു ഇറച്ചി കഴിച്ചിരുന്നു എന്നതിന്റെ പേരില്‍ ചക്ലിയ ജാതിയില്‍പ്പെട്ടവര്‍ക്ക് വിലക്കും ഏര്‍പ്പെടുത്തിയ പുതൂര്‍ ശ്മശാനം പൊതുശ്മശാനമാക്കി. കിഴക്കന്‍ അട്ടപ്പാടിയിലുള്ള പുതൂര്‍ ശ്മശാനം പൊതുശ്മശാനമാക്കിയുള്ള ബോര്‍ഡ് പഞ്ചായത്ത് സ്ഥാപിച്ചു. അട്ടപ്പാടിയിലെ ചക്ലിയ സമുദായത്തോട് അയിത്തം പുലര്‍ത്തുന്ന ശ്മശാനത്തെക്കുറിച്ച ദ ക്യു വാര്‍ത്ത ചെയ്തിരുന്നു. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പൊതുശ്മശാനമാക്കണമെന്ന് ആവശ്യപ്പെട്ട് സമരവും നടന്നു.
പതിറ്റാണ്ടുകളായി ശവസംസ്‌കാരം നടത്തിയിരുന്ന ശ്മശാനം തന്നെ ജാതി വാഴ്ച ഉറപ്പിക്കാനായി ഒരു വിഭാഗം സ്വന്തമാക്കുകയായിരുന്നു. അനാഥ ശവങ്ങള്‍ വരെ മറവു ചെയ്തു വരുന്ന ഭൂമിയില്‍ ഒരു ജാതി വിഭാഗത്തിന് മാത്രമാണ് വിലക്ക് ഉണ്ടായിരുന്നത്. ചക്ലിയ വിഭാഗത്തില്‍പെട്ട മനുഷ്യര്‍ക്ക് പകരമായി ഉണ്ടായിരുന്ന ഭൂമി വനം വകുപ്പും ജണ്ട കെട്ടി സ്വന്തമാക്കി.
സി പി ഐ പാര്‍ട്ടി മെമ്പര്‍ കൂടിയായ ശകുന്തളയുടെ മൃതദേഹത്തോടാണ് അവസാനമായി വിവേചനം നടന്നത്. മൃതദേഹം സംസ്‌കരിക്കാന്‍ ചെന്നപ്പോള്‍ അമ്പതോളം പേര്‍ ചേര്‍ന്ന് തടഞ്ഞു. ദൂരെയുള്ള പുറമ്പോക്കിലേക്ക് ശവസംസ്‌കാരം മാറ്റേണ്ടി വന്നു. ശ്മശാന ഭൂമി ബി.ജെ.പി- കോണ്‍ഗ്രസ് നേതാക്കളുടെ പേരില്‍ ശിവമുക്തി മയാനം എന്ന പേരില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുകയായിരുന്നു.
ശ്മശാനം ജാതിനിയന്ത്രണത്തിലാക്കി സ്‌കൂളുകളിലും തൊഴിലിടങ്ങളിലും പൊതു നിരത്തില്‍ പോലും നേരിടുന്ന ജാതി വിവേചനത്തിന്റെ തുടര്‍ച്ച നടപ്പാക്കുകയായിരുന്നു പുതൂരിലെ ഒരു വിഭാഗം.
തലമുറകളായി തുടരുന്ന ജാത്യാചാരത്തിന്റെ അവകാശമായെന്ന നിലക്കാണ് ജാതിസംഘടനകള്‍ വിഷയത്തെ സമീപിച്ചത്. ദളിത് വിഭാഗത്തിലെ തന്നെ ഏറ്റവും പീഡിതരായ വിഭാഗമാണ് ചക്ലിയ. മുന്‍ കാലങ്ങളില്‍ അനുഭവിച്ചതിനെക്കാള്‍ കടുത്ത വിവേചനമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.