എറണാകുളം നഗരമധ്യത്തില്‍ ചോരുന്ന വീട്ടില്‍ കറന്റില്ലാതെ 18 കുടുംബങ്ങള്‍

എറണാകുളം കത്രക്കടവ് താമരക്കുളം കോളനിയില്‍ 20 വര്‍ഷമായി കറന്റ് എത്തിയിട്ടില്ല. ദുരിത സാഹചര്യത്തില്‍ പതിനെട്ട് കുടുംബങ്ങളാണ് ഇവിടെ കഷ്ടിച്ച് ഒരാള്‍ക്ക് കിടക്കാന്‍ മാത്രം സൗകര്യമുള്ള ഒറ്റമുറി വീടുകളിലായി കഴിയുന്നത്.

മഴക്കാലത്ത് ചോര്‍ന്നൊലിക്കുന്നതാണ് ഇവര്‍ താമസിക്കുന്ന ഒറ്റമുറി വീടുകളില്‍ പലതും. മലിന ജലം നിറഞ്ഞ കാനയാണ് ചുറ്റും. പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായവര്‍ വരെ ഇവിടെ താമസിക്കുന്നുണ്ട്.

പത്ത് ദിവസം മാത്രം പ്രായമുള്ള ഒരു കുഞ്ഞും സ്‌കുള്‍ കുട്ടികളും കോളനിയില്‍ താമസിക്കുന്നുണ്ട്. പകര്‍ച്ചവ്യാധി ഭീഷണിയിലാണ് തങ്ങളുള്ളതെന്നും ഇവര്‍ പറയുന്നു.

ഇരുപത് വര്‍ഷത്തിന് മുകളിലായി ഈ കെട്ടിടം പണികഴിപ്പിച്ചിട്ട്. നാളിതുവരെയായിട്ടും ഇവിടെ കറണ്ടെത്തിയിട്ടില്ല. വാതില്‍പ്പടിയില്‍ തലവെച്ചിട്ടാണ് പലരും കിടന്നുറങ്ങുന്നത്.

ഒരു നിവൃത്തിയില്ലാതെയാണ് ഇവിടെ കിടക്കുന്നതെന്ന് കോളനി നിവാസികള്‍ പറയുന്നു. മഴകൂടിയാല്‍ വെള്ളം കയറുമെന്നും കറന്റില്ലാത്ത പ്രശ്‌നം നിരവധി തവണ ഉടമയോട് പറഞ്ഞെങ്കിലും ഫലമുണ്ടായില്ലെന്ന് ഇവര്‍ പറയുന്നു.

logo
The Cue
www.thecue.in