പരപ്പയിലെ ക്വാറിയില്‍ പോയ റവന്യൂമന്ത്രി സമരസ്ഥലത്ത് വന്നില്ലെന്ന് പരാതി 

പരപ്പയിലെ ക്വാറിയില്‍ പോയ റവന്യൂമന്ത്രി സമരസ്ഥലത്ത് വന്നില്ലെന്ന് പരാതി 

പ്രതിഷേധക്കാരെ റോഡിലേക്ക് ചര്‍ച്ചയ്ക്ക് വിളിച്ചതായി ആരോപണം 

കാസര്‍കോട് പരപ്പയിലെ ക്വാറി വിരുദ്ധ സമരസ്ഥലം സന്ദര്‍ശിച്ച റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ പ്രതിഷേധക്കാരെ റോഡിലേക്ക് ചര്‍ച്ചയ്ക്ക് വിളിച്ചതായി ആരോപണം. കരിന്തളം പഞ്ചായത്തിലെ ക്വാറി, ക്രഷര്‍ യൂണിറ്റിനെതിരെ ആദിവാസികള്‍ ഉള്‍പ്പെടെ നൂറോളം കുടുംബങ്ങള്‍ സമരത്തിലാണ്. കഴിഞ്ഞ ദിവസം ഇവര്‍ക്കെതിരെ പോലീസ് നടപടിയുമുണ്ടായിരുന്നു. ക്വാറി അടച്ചു പൂട്ടാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന ഉറച്ച നിലപാടിലേക്ക് പ്രതിഷേധക്കാര്‍ നീങ്ങിയതോടെയാണ് റവന്യൂമന്ത്രി സ്ഥലം സന്ദര്‍ശിച്ചത്.

റവന്യുമന്ത്രിയും പഞ്ചായത്ത് പ്രസിഡന്റും അടങ്ങുന്ന സംഘം ആദ്യം ക്വാറി സന്ദര്‍ശിച്ചു. തുടര്‍ന്നാണ് സമരക്കാരുടെ അടുത്തെത്തിയത്. എന്നാല്‍ സമരപന്തലില്‍ കയറാന്‍ മന്ത്രി തയ്യാറായില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

മന്ത്രി റോഡില്‍ വന്നിറങ്ങിയിട്ട് പി എയെ സമരപന്തലിലേക്ക് വിട്ടു. രണ്ട് പേരോട് സംസാരിക്കാന്‍ ചെല്ലാന്‍ പറഞ്ഞു. മന്ത്രിക്ക് ക്വാറി കാണാം, സമരക്കാരെ കാണാന്‍ പറ്റില്ല. റോട്ടില്‍ നിന്ന് ചര്‍ച്ചയ്ക്കില്ലെന്ന് സമരക്കാരും പറഞ്ഞു. ഞങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കാനാണ് വന്നതെങ്കില്‍ സമരപന്തലിലാണ് വരേണ്ടത്. 

രാധാമണി,ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധി 

സമരക്കാര്‍ മന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതും ക്വാറി ഉടമ തോട് കൈയ്യേറി റോഡ് നിര്‍മ്മിച്ചതുമാണ് പരാതിയായി നല്‍കിയിരിക്കുന്നത്. 2018 സെപ്റ്റംബര്‍ 24നും സമരസമിതി പ്രശ്‌നത്തില്‍ ഇടപെടണമെന്ന് കാണിച്ച് മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. കലക്ടറെ കാണാനായിരുന്നു മന്ത്രിയുടെ ഓഫീസ് നല്‍കിയ മറുപടി.

സമരസ്ഥലം ഉള്‍പ്പെടുന്ന കരിന്തളം പഞ്ചായത്ത് ഇടതുപക്ഷമാണ് ഭരിക്കുന്നത്. കോണ്‍ഗ്രസും ബിജെപിയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ വിഷയത്തിലാണ് സിപിഎം നേതൃത്വം തയ്യാറായിട്ടില്ലെന്നാണ് സമരസമിതിയുടെ ആരോപണം.

മാവിലര്‍ ഗോത്രവിഭാഗക്കാര്‍ താമസിക്കുന്ന മാലൂര്‍ക്കുന്ന് കോളനിക്ക് സമീപം ആറ് വര്‍ഷം മുമ്പാണ് ക്വാറി പ്രവര്‍ത്തനം തുടങ്ങിയത്. ക്വാറി തുടങ്ങുമ്പോള്‍ പ്രദേശവാസികള്‍ പിന്തുണച്ചിരുന്നു. നാട്ടുകാരായ തൊഴിലാളികള്‍ക്ക് ജോലി ലഭിക്കുമെന്നതാണ് ഇതിന് കാരണം. തുടക്കത്തില്‍ രണ്ട് ടിപ്പറുകളില്‍ മാത്രമായിരുന്നു ലോഡ് കടത്തിയിരുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. വലിയ സ്ഫോടനങ്ങള്‍ നടത്തില്ലെന്നും പ്രദേശത്തുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലെന്നും ക്വാറി ഉടമയും ഇവര്‍ക്ക് ഉറപ്പ് നല്‍കി. ക്വാറി തുടങ്ങുന്നതില്‍ എതിര്‍പ്പുള്ളവര്‍ പോലും പിന്‍തിരിയാന്‍ കാരണം ഈ ഉറപ്പായിരുന്നു. എന്നാല്‍ പതുക്കെ നാട്ടുകാര്‍ക്ക് തൊഴില്‍ നല്‍കാതായി. മറ്റ് പ്രദേശത്തുള്ളവര്‍ ജോലിക്കെത്തി. പിന്നാലെ ക്വാറിയുടെ വിസ്തൃതിയും വര്‍ദ്ധിപ്പിച്ചു. ക്രഷര്‍ യൂണിറ്റിന്റെ നിര്‍മ്മാണ ജോലി കൂടി ആരംഭിച്ചതോടെയാണ് നാട്ടുകാര്‍ പ്രത്യക്ഷ സമരത്തിനിറങ്ങിയത്. ദളിത് സംഘടനയായ സാധുജന പരിഷത്ത്, ജനകീയ സമര സമിതി എന്നിവയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in