രണ്ടുവട്ടം കോടതി വിളിപ്പിച്ചിട്ടും പ്രഗ്യാ ഹാജരായില്ല, ഒടുവില്‍ വന്നപ്പോള്‍ കസേര പൊട്ടിയതും പൊടിപിടിച്ചതുമെന്ന് പറഞ്ഞ് ചീത്തവിളി

രണ്ടുവട്ടം കോടതി വിളിപ്പിച്ചിട്ടും പ്രഗ്യാ ഹാജരായില്ല, ഒടുവില്‍ വന്നപ്പോള്‍ കസേര പൊട്ടിയതും പൊടിപിടിച്ചതുമെന്ന് പറഞ്ഞ് ചീത്തവിളി

മലേഗാവ് സ്‌ഫോടനക്കേസ് ഒന്നാം പ്രതിയായ ബിജെപി എംപി പ്രഗ്യാ സിങ് ഠാക്കൂര്‍ മുംബൈ കോടതിയില്‍ ഒടുവില്‍ ഹാജരായി. രണ്ട് വട്ടം അനാരോഗ്യമെന്ന് പറഞ്ഞ് കോടതിയില്‍ ഹാജരാകാതെ ഒഴിഞ്ഞു നടന്ന ബിജെപിയുടെ ഭോപ്പാല്‍ എംപി ഇനിയും വന്നില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന കോടതിയുടെ കര്‍ക്കശമായ നിലപാടിനെ തുടര്‍ന്നാണ് ഇന്നലെ ഹാജരായത്. എന്നാല്‍ കോടതിയിലെത്തിയ മലേഗാവ് സ്‌ഫോടനക്കേസ് ഒന്നാം പ്രതി കസേരയെ ചൊല്ലി അഭിഭാഷകനോട് കയര്‍ക്കുകയായിരുന്നു.

കോടതി മുറിയില്‍ തനിക്ക് ഇരിക്കാന്‍ പൊട്ടിയതും പൊടിപിടിച്ചതുമായ കസേരയാണ് കിട്ടിയതെന്ന് പറഞ്ഞാണ് പ്രഗ്യാ സിങ് ഠാക്കൂര്‍ ബഹളം വെച്ചത്. 2008 സെപ്തംബര്‍ 29ന് നടന്ന മലേഗാവ് സ്‌ഫോടനത്തെ കുറിച്ച് നടന്ന കോടതി വ്യവഹാരത്തില്‍ നാടകീയ സംഭവങ്ങളാണ് ഉണ്ടായത്. ദേശീയ സുരക്ഷ കോടതി മലേഗാവ് സ്‌ഫോടനത്തില്‍ ഒന്നാം പ്രതിയായ പ്രഗ്യയോട് ചോദിച്ചത് ഇതായിരുന്നു.

116 സാക്ഷികളെ വിസ്തരിച്ചു, ഒരു സ്‌ഫോടനം ഉണ്ടായെന്ന് ഇതോടുകൂടി സ്ഥിരീകരിച്ചു കഴിഞ്ഞു. ആര് ചെയ്തുവെന്ന് ഞാന്‍ ചോദിക്കുന്നില്ല. 2008 സെപ്തംബര്‍ 29 ന് ഒരു സ്‌ഫോടനം നടന്നുവെന്ന് താങ്കള്‍ക്ക് അറിയാമോ?.

എനിക്ക് ഒന്നും അറിയില്ലെന്നാണ് പ്രഗ്യാ സിങ് ഠാക്കൂര്‍ മറുപടി നല്‍കിയത്. ഒരാഴ്ചയില്‍ ഒരു വട്ടമെങ്കിലും കോടതിയില്‍ ഹാജരാകണമെന്ന് മലേഗാവ് പ്രതിയോട് കോടതി ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ ഇത് ആദ്യമായാണ് പ്രഗ്യ കോടതിയ്ക്ക് മുന്നില്‍ ഹാജരായത്. ജഡ്ജി വിഎസ് പഡാല്‍ക്കര്‍ കോടതി വിട്ട് പുറത്തുപോയ ഉടനെയാണ് പൊടിപിടിച്ച കസേര നല്‍കിയതിന് പ്രഗ്യ അഭിഭാഷകനെ വഴക്കുപറഞ്ഞ് ബഹളം വെച്ചത്.

തൂക്കിക്കൊല്ലാന്‍ വിധിക്കാനാണെങ്കിലും കോടതി വിളിക്കുമ്പോള്‍ ഇരിക്കാന്‍ നല്ല കസേര തരണമെന്നായിരുന്നു ബിജെപി എംപി പ്രഗ്യാ ആക്രോശിച്ചത്. താനൊരു എംപിയാണെന്നും പ്രതികള്‍ക്ക് ഇരിക്കാന്‍ നല്ല സൗകര്യം നല്‍കുക എന്നത് മാനുഷികപരിഗണന നല്‍കി ചിന്തിക്കേണ്ട കാര്യമാണെന്നും എംപി പറഞ്ഞുവെന്നാണ് അഭിഭാഷകന്‍ രഞ്ജീത് സാഗ്ലെ പറഞ്ഞത്.

കസേരയ്ക്ക് സൗകര്യം പോരായിരുന്നെങ്കില്‍ ജഡ്ജിയോട് പരാതിപ്പെടാമായിരുന്നില്ലെ എന്നാണ് എന്‍ഐഎ അഭിഭാഷകന്‍ തിരിച്ചു ചോദിച്ചത്. അവര്‍ക്ക് നില്‍ക്കാനും ഇരിക്കാനുമെല്ലാം അവസരം നല്‍കുമായിരുന്നുവല്ലോ ജഡ്ജി എന്നാണ് വാദിഭാഗം പറഞ്ഞത്.

2008ലെ മലേഗാവ് സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 100 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Related Stories

No stories found.
logo
The Cue
www.thecue.in