ഒളിക്യാമറയില്‍ കുടുങ്ങിയ എംകെ രാഘവന്‍ കൂടുതല്‍ പ്രതിരോധത്തില്‍; പൊലീസ് കേസെടുത്തു 

ഒളിക്യാമറയില്‍ കുടുങ്ങിയ എംകെ രാഘവന്‍ കൂടുതല്‍ പ്രതിരോധത്തില്‍; പൊലീസ് കേസെടുത്തു 

ഹിന്ദി ചാനല്‍ പുറത്തുവിട്ട ഒളിക്യാമറ ദൃശ്യങ്ങളുടെ പശ്ചാത്തലത്തില്‍ എംകെ രാഘവനെതിരെ പൊലീസ് കേസെടുത്തു.  

കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംപിയുമായ എംകെ രാഘവനെതിരെ കോഴയാരോപണത്തില്‍ പൊലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് ഹിന്ദി ചാനല്‍ പുറത്തുവിട്ട ഒളിക്യാമറ ദൃശ്യങ്ങളുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് പൊലീസ് കേസെടുത്തത്.

ഒളിക്യാമറയില്‍ ഗൂഢാലോചന നടന്നു എന്ന രാഘവന്റെ പരാതിയില്‍ കഴമ്പില്ലെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നത്. ആരോപണം തെളിയിക്കുന്ന ഒരു കാര്യവും രാഘവന് ഹാജരാക്കാനായില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു. എംകെ രാഘവന്റേത് ഉള്‍പ്പെടെയുള്ള പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയെന്നും കൃത്രിമം കാണിച്ചെന്ന രാഘവന്റെ പരാതി തെറ്റാണെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദൃശ്യങ്ങളിലെ സാഹചര്യവും രാഘവന്റെ മൊഴിയില്‍ പറഞ്ഞ കാര്യവും തമ്മില്‍ വൈരുധ്യമുണ്ടെന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് നിയമോപദേശത്തിന് അയക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുകയുമാണ് പൊലീസ് ചെയ്തത്.

നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിന് ഇടയിലാണ് ഹിന്ദി ചാനല്‍ കോഴിക്കോട് സിറ്റിങ് എംപിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ എംകെ രാഘവനെതിരെ സ്റ്റിങ് ഓപ്പറേഷന്‍ നടത്തി ദൃശ്യങ്ങള്‍ പുറത്തുവിടുന്നത്. ദൃശ്യങ്ങള്‍ കൃത്രിമമാണെന്നും എഡിറ്റ് ചെയ്തതാണെന്നുമുള്ള ആക്ഷേപവുമായി കോഴിക്കോട് കോണ്‍ഗ്രസ് ജില്ലാ നേതൃത്വവും എംകെ രാഘവനും രംഗത്തുവന്നെങ്കിലും ചാനലില്‍ നിന്ന് ദൃശ്യങ്ങള്‍ കണ്ടെടുത്ത് പരിശോധിച്ച ശേഷമാണ് പൊലീസ് നടപടിക്രമങ്ങളിലേക്ക് കടന്നത്.

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ പരിധിയില്‍ വരുന്നതാണ് രാഘവനെതിരായ ആരോപണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും നിലപാടെടുത്തതോടെയാണ് കേസെടുത്തത്. വിശദമായ അന്വേഷണത്തിന് കേസ് രജിസ്റ്റര്‍ ചെയ്യേണ്ടത് അത്യാവശ്യമാണെന്നായിരുന്നു നിയമോപദേശത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിലപാട്.

Related Stories

No stories found.
logo
The Cue
www.thecue.in