ശ്രീധരന്‍ പിള്ളയെ പൊതുശത്രുവായി പ്രഖ്യാപിച്ച് ബഹിഷ്‌കരിക്കണമെന്ന് തോമസ് ഐസക്, നടന്നത് മോദി സര്‍ക്കാരിന്റെ പകപോക്കല്‍

ശ്രീധരന്‍ പിള്ളയെ പൊതുശത്രുവായി പ്രഖ്യാപിച്ച് ബഹിഷ്‌കരിക്കണമെന്ന് തോമസ് ഐസക്, നടന്നത് മോദി സര്‍ക്കാരിന്റെ പകപോക്കല്‍

Summary

‘സുപ്രധാന മുന്നുപാധിയെയാണ് പി എസ് ശ്രീധരൻ പിള്ള നീചമായി അട്ടിമറിച്ചത്. അദ്ദേഹത്തിനും അദ്ദേഹത്തിൻ്റെ പാർടിയ്ക്കും കേരളം മാപ്പു നൽകില്ല’

ദേശീയ പാതാ വികസനത്തിനുള്ള സ്ഥലമെടുക്ക് നിര്‍ത്തിവയ്ക്കണമെന്ന കേന്ദ്രഉത്തരവ് ബിജെപിയുടെ രാഷ്ട്രീയ നീക്കമെന്ന നിലപാടില്‍ ജി സുധാകരന് പിന്നാലെ മന്ത്രി തോമസ് ഐസക്കും. സ്ഥലമെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കയച്ച കത്ത് പുറത്തുവന്നതിന് പിന്നാലെയാണ് തോമസ് ഐസകിന്റെ പരസ്യപ്രതികരണം.

ബിജെപിയുടെ സംസ്ഥാനാധ്യക്ഷപദം കേരളവികസനം അട്ടിമറിക്കാനുള്ള സുവര്‍ണാവസരമാക്കുകയാണ് അഡ്വ. പിഎസ് ശ്രീധരന്‍ പിള്ളയെന്ന് തോമസ് ഐസക്ക് പറഞ്ഞു. കേരളത്തിന്റെ ദേശീയപാതാ വികസനം അട്ടിമറിച്ച അദ്ദേഹത്തെ നാടിന്റെ പൊതുശത്രുവായി പ്രഖ്യാപിച്ച് സാമൂഹ്യമായി ബഹിഷ്‌കരിക്കുകയാണ് വേണ്ടതെന്നും ഐസക്. നവകേരളത്തിന്റെ നട്ടെല്ലാണ് നാലുവരിയിലെ ദേശീയപാത. വികസനലക്ഷ്യങ്ങള്‍ അതിവേഗം കരഗതമാക്കാന്‍ ആദ്യം പിന്നിടേണ്ട നാഴികക്കല്ലാണ് ദേശീയപാതാവികസനം. ഭാവിതലമുറയുടെ വികസനപ്രയാണങ്ങള്‍ സുഗമമാക്കാനുള്ള ഈ സുപ്രധാന മുന്നുപാധിയെയാണ് പി എസ് ശ്രീധരന്‍ പിള്ള നീചമായി അട്ടിമറിച്ചത്. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പാര്‍ടിയ്ക്കും കേരളം മാപ്പു നല്‍കില്ലെന്നും ഐസക്.

കാസര്‍ഗോഡ് ഒഴികെയുള്ള ഇടങ്ങളിലും ടെന്‍ഡര്‍ നടപടികളും നിര്‍മ്മാണവും പുതിയതായി നടത്താനാകില്ലെന്ന് കാണിച്ച് ദേശീയ പാതാ വികസന അതോറിറ്റി മേഖലാ ഓഫീസുകളിലാണ് കഴിഞ്ഞ ദിവസം കേന്ദ്ര ഉത്തരവ് എത്തിയത്. ഭൂമി ഏറ്റെടുക്കാനുള്ള ത്രീ എ വിജ്ഞാപനം റദ്ദാക്കണമെന്നും ദേശീയപാത അതോറിറ്റിയുടെ (എന്‍എച്ച്‌ഐഎ) നടപടികള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട ഔദ്യോഗിക ലെറ്റര്‍പാഡില്‍ 2018 സെപ്തംബര്‍ 14ന് പിഎസ് ശ്രീധരന്‍ പിള്ള ഗഡ്കരിക്ക് അയച്ച കത്തിന് പിന്നാലെയാണ് കേന്ദ്രനടപടിയെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.

ബിജെപിയുടെ സംസ്ഥാനാധ്യക്ഷപദം കേരളവികസനം അട്ടിമറിക്കാനുള്ള സുവർണാവസരമാക്കുകയാണ് അഡ്വ. പിഎസ് ശ്രീധരൻ പിള്ള. കേരളത്തിൻ്റെ ദേശീയപാതാ വികസനം അട്ടിമറിച്ച അദ്ദേഹത്തെ നാടിൻ്റെ പൊതുശത്രുവായി പ്രഖ്യാപിച്ച് സാമൂഹ്യമായി ബഹിഷ്കരിക്കുകയാണ് വേണ്ടത്. രാഷ്ട്രീയനിലപാടുകളിലെ കേവലമായ അഭിപ്രായവ്യത്യാസമായി ഈ പ്രശ്നത്തെ ചുരുക്കാനാവില്ല. ഈ നാടിൻ്റെ ഭാവിവികസനത്തെ പിൻവാതിലിലൂടെ അട്ടിമറിച്ച ശേഷം വെളുക്കെച്ചിരിച്ച് പഞ്ചാരവർത്തമാനവുമായി നമ്മെ വീണ്ടും വഞ്ചിക്കാൻ അദ്ദേഹത്തെ അനുവദിക്കണോ എന്ന് നാടൊന്നാകെ ചിന്തിക്കണം.ഈ സർക്കാരിൻ്റെ കാലത്ത് ദേശീയപാതാ വികസനം നടക്കില്ലെന്ന് ഉറപ്പുവരുത്തുകയാണ് ദേശീയപാതാ വികസന അതോറിറ്റി. കേരളത്തോടുള്ള മോദി സർക്കാരിൻ്റെ പകപോക്കലാണ് ഇതുവഴി വ്യക്തമാകുന്നത്. അതിനൊരു ചട്ടുകമായി നിന്നുകൊടുക്കുന്നത് ബിജെപിയുടെ സംസ്ഥാനാധ്യക്ഷനും. എങ്ങനെയും ഈ നാടിനെ നശിപ്പിക്കാനും പിന്നോട്ടടിക്കാനുമാണ് അവർ അഹോരാത്രം പരിശ്രമിക്കുന്നത് എന്നതിന് മറ്റൊരു തെളിവു കൂടി.2020ൽ പദ്ധതി പൂർത്തിയാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ സംസ്ഥാനത്തിൻ്റെ ചുമതലകൾ നിറവേറ്റുകയാണ് പിണറായി വിജയൻ സർക്കാർ. തൊണ്ടയാട‌്, രാമനാട്ടുകര, വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ നിർമാണം സംസ്ഥാന സർക്കാർ ഏറ്റെടുത്തു. തൊണ്ടയാട്, രാമനാട്ടുകര മേൽപ്പാലങ്ങൾ കഴിഞ്ഞ ഡിസംബറിൽ നാടിനു സമർപ്പിച്ചു. വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ നിർമ്മാണം കിഫ്ബി ഏറ്റെടുത്ത് അതിവേഗം പൂർത്തീകരിക്കുന്നു. കരമന–-കളിയിക്കാവിള റോ‌ഡ‌ും കിഫ്ബിയിൽ പെടുത്തി നാലുവരിപ്പാതയാക്കുന്ന പ്രവർത്തനം പുരോഗമിക്കുന്നു.വെല്ലുവിളികൾക്കു മുന്നിൽ അടിപതറി 2013ൽ ഉമ്മൻചാണ്ടി സർക്കാർ ഉപേക്ഷിച്ചതാണ് കേരളത്തിൻ്റെ ദേശീയപാതാവികസനം. ഭൂമി ഏറ്റെടുക്കലായിരുന്നു പ്രധാന വെല്ലുവിളി. എന്നാൽ, എൽഡിഎഫ് സർക്കാർ പ്രശ്നങ്ങൾ ഒന്നൊന്നായി പരിഹരിച്ചു. കണ്ണൂർ കീഴാറ്റൂർ, മലപ്പുറം ഉൾപ്പെടെ പല സ്ഥലങ്ങളിലും ബിജെപിയും യുഡിഎഫ‌് നേതാക്കളും കുത്തിത്തിരിപ്പിനും കലാപത്തിന‌ും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സ്ഥലമേറ്റെടുക്കാനായി ത്രീ എ വിജ്ഞാപനമിറക്കി പദ്ധതി ട്രാക്കിലായപ്പോഴാണ‌് രാഷ്ട്രീയവിരോധം തീർക്കാൻ കേന്ദ്രം പദ്ധതി അട്ടിമറിച്ചത‌്.നവകേരളത്തിൻ്റെ നട്ടെല്ലാണ് നാലുവരിയിലെ ദേശീയപാത. വികസനലക്ഷ്യങ്ങൾ അതിവേഗം കരഗതമാക്കാൻ ആദ്യം പിന്നിടേണ്ട നാഴികക്കല്ലാണ് ദേശീയപാതാവികസനം. ഭാവിതലമുറയുടെ വികസനപ്രയാണങ്ങൾ സുഗമമാക്കാനുള്ള ഈ സുപ്രധാന മുന്നുപാധിയെയാണ് പി എസ് ശ്രീധരൻ പിള്ള നീചമായി അട്ടിമറിച്ചത്. അദ്ദേഹത്തിനും അദ്ദേഹത്തിൻ്റെ പാർടിയ്ക്കും കേരളം മാപ്പു നൽകില്ല.  

തോമസ് ഐസക്ക്

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ദേശീയ പാതാ വികസനം നടപ്പാക്കിയാല്‍ മതിയെന്ന രാഷ്ട്രീയ തീരുമാനം ഇതിന് പിന്നിലുണ്ടെന്നാണ് സര്‍ക്കാര്‍ സംശയിക്കുന്നത്. കേരളത്തിനൊപ്പം കര്‍ണാടകത്തെയും രണ്ടാം മുന്‍ഗണനയിലേക്ക് മാറ്റിയതും ഈ സംശയം ബലപ്പെടുത്തുന്നുണ്ട്. കേരളത്തില്‍ സ്ഥലം ഏറ്റെടുപ്പ് 80 ശതമാനം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഒന്നാം മുന്‍ഗണനാ പട്ടികയില്‍ തന്നെ ഉള്‍പ്പെടുത്തണമെന്നാണ് ജി സുധാകരന്‍ കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രാദേശികമായ സമരങ്ങളെയും എതിര്‍പ്പുകളെയും നാല് വരിയുള്ള ദേശീയ പാതാവികസനത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. കണ്ണൂരിലെ കീഴാറ്റൂരില്‍ ദേശീയ പാതാ സ്ഥലമേറ്റെടുക്കലില്‍ നെല്‍വയല്‍ വ്യാപകമായി നികത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി സിപിഐഎമ്മിനെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കിയ സമരവും നടന്നിരുന്നു. ബിജെപിയും ഈ സമരത്തെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. സ്ഥലം ഏറ്റെടുക്കുമ്പോള്‍ നല്‍കുന്ന തുക സംബന്ധിച്ചും ദേശീയ പാതാ അതോറിറ്റിയും സര്‍ക്കാരും തമ്മില്‍ ഭിന്നതയുണ്ടായിരുന്നു.

ഇടത് ഭരണകാലത്ത് ദേശീയ പാതാ വികസനം പൂര്‍ത്തിയാക്കാനുള്ള തീരുമാനം ബിജെപി കേരളാ ഘടകം കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെ അട്ടിമറിക്കുകയാണെന്നാണ് മന്ത്രിമാരായ തോമസ് ഐസക്കും ജി സുധാകരനും ആരോപിക്കുന്നത്. പി എസ് ശ്രീധരന്‍ പിള്ളയെ കൂടാതെ ഇതേ ആവശ്യവുമായി ബിജെപി നേതാവും എംപിയുമായി വി മുരളീധരനും നിധിന്‍ ഗഡ്കരിയെ കണ്ടതായി സിപിഐഎം ആരോപണമുന്നയിക്കുന്നുണ്ട്.

ദേശീയ പാതാ വികസനത്തിനുള്ള ആദ്യമുന്‍ഗണനയില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി ഇതര സംസ്ഥാനങ്ങളെ രണ്ടാം മുന്‍ഗണനയിലേക്ക് മാറ്റിയെന്നാണ് ആക്ഷേപം. പി എസ് ശ്രീധരന്‍ പിള്ള കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിക്ക് അയച്ച കത്തും, പുതിയ ഉത്തരവും ഈ ആരോപണം ശരിവയ്ക്കുന്നതാണ്.

സ്ഥലമെടുപ്പില്‍ തര്‍ക്കങ്ങളോ തടസങ്ങളോ ഉണ്ടെങ്കിലാണ് ദേശീയ പാതാ വികസനം മാറ്റിവയ്ക്കാറുള്ളത് എന്നിരിക്കെ കേന്ദ്രഉത്തരവിനെതിരെ ശക്തമായ നിലപാടുമായി നീങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം എന്നറിയുന്നു. കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ ഫോണില്‍ ചര്‍ച്ച നടത്തി. കേരളത്തിന്റെ പരാതി അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് ഉറപ്പുനല്‍കിയെന്നാണ് അറിയുന്നത്.

ദേശീയ പാതാ വികസനത്തിനുള്ള ആദ്യമുന്‍ഗണനയില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി ഇതര സംസ്ഥാനങ്ങളെ രണ്ടാം മുന്‍ഗണനയിലേക്ക് മാറ്റിയെന്നാണ് ആക്ഷേപം

നാല് വരിപ്പാതയുടെ ഭാഗമായി തൊണ്ടയാട്, രാമനാട്ടുകര, വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളുടെ നിര്‍മാണം സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വത്തിലാണ് നടന്നത്. 2020നുള്ളില്‍ പൂര്‍ത്തിയാകേണ്ട പദ്ധതി പിണറായി വിജയന്‍ സര്‍ക്കാര്‍ അഭിമാനപദ്ധതിയായാണ് കാണുന്നതും. 2018 ജനുവരി 17നാണ് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിധിന്‍ ഗഡ്കരി ത്രീ എ വിജ്ഞാപനം ഇറക്കിയാല്‍ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കാമെന്ന് മന്ത്രി ജി സുധാകരന് ഉറപ്പുനല്‍കിയത്. എല്‍ഡിഎഫ് പ്രകടനപത്രികയില്‍ ദേശീയപാത നാല് വരിപ്പാതയാക്കുന്നത് സര്‍ക്കാരിന്റെ പ്രധാന പദ്ധതിയാണെന്ന് വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in