കൊച്ചിയിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ നഗരസഭയുടെ കൈയ്യില്‍ പണമില്ല, കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളെ സമീപിക്കും 

കൊച്ചിയിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ നഗരസഭയുടെ കൈയ്യില്‍ പണമില്ല, കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളെ സമീപിക്കും 

കൊച്ചിയിലെ അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സാമ്പത്തിക പ്രയാസമുണ്ടെന്ന് മരട് നഗരസഭ. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഈ കെട്ടിടങ്ങള്‍ പൊളിച്ച് നീക്കാന്‍ ആറ് കോടിയിലധികം ചിലവ് വരും. നാലര കോടി രൂപ മാത്രമാണ് നഗരസഭയുടെ വരുമാനം. അതുകൊണ്ട് തന്നെ നഗരസഭയ്ക്ക സ്വന്തം നിലയില്‍ പൊളിച്ച് മാറ്റാന്‍ കഴിയില്ലെന്ന് ഇന്ന് ചേര്‍ന്ന കൗണ്‍സില്‍ യോഗം വിലയിരുത്തി. സര്‍ക്കാറിനോട് പൊളിച്ച് മാറ്റാന്‍ ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. ഇതിനായി കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളെ സമീപിക്കും. പൊളിച്ച് മാറ്റാന്‍ സുപ്രിംകോടതി ആവശ്യപ്പെട്ടിട്ടും സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് യോഗം കുറ്റപ്പെടുത്തി. കോടതി ഉത്തരവില്‍ വ്യക്തത വരുത്തുന്നതിന് നിയമോപദേശം തേടാനും യോഗം തീരുമാനിച്ചു.

ഫ്‌ളാറ്റ് നിര്‍മ്മാണത്തിന് അനുമതി നല്‍കിയ എല്‍ഡിഎഫ് ഭരണസമിതിക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുമെന്ന് ഭരണ സമിതി അറിയിച്ചു. ഇത് കൗണ്‍സില്‍ യോഗത്തില്‍ ബഹളത്തിന് ഇടയാക്കി. നിലവില്‍ പ്രതിപക്ഷ നേതാവായ കെ എ ദേവസ്യയായിരുന്നു അന്ന് ചെയര്‍മാന്‍. പ്രതിപക്ഷം യോഗത്തില്‍ നിന്ന് ഇറങ്ങി പോയി.

പൊളിച്ചു മാറ്റുന്നതിലെ അവ്യക്തത ചൂണ്ടിക്കാട്ടി നഗരസഭ ജില്ലാ കലക്ടറെ സമീപിച്ചിരുന്നു. തീരുമാനം വരുന്നത് വരെ കാത്തിരിക്കാനായിരുന്നു കലക്ടറുടെ മറുപടി. വിധി നടപ്പാക്കാന്‍ വൈകുന്നത് കോടതിയലക്ഷ്യ നടപടിക്ക് കാരണമാകുമോയെന്ന ആശങ്കയും ഭരണസമിതിക്കുണ്ട്.

കൊച്ചി മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കാന്‍ സുപ്രീംകോടതിയാണ് ഉത്തരവിട്ടത്. ഒരുമാസത്തിനകം പൊളിച്ച് നീക്കണമെന്നായിരുന്നു ഉത്തരവ്. തീരദേശപരിപാലന അതോറിറ്റിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. പൊളിച്ച് നീക്കേണ്ടത് ആരാണെന്ന കാര്യത്തില്‍ ഉത്തരവില്‍ അവ്യക്തത ഉണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് മരട് നഗരസഭ അഭിഭാഷകനോട് വ്യക്തത വരുത്താന്‍ ആവശ്യപ്പെട്ടിരുന്നു. ബദല്‍ സംവിധാനമൊരുക്കുന്നത് വരെ സമയപരിധി നീട്ടി നല്‍കണമെന്ന് ഫ്‌ളാറ്റ് ഉടമകള്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും ആവശ്യം തള്ളുകയായിരുന്നു.

മെയ് എട്ടിനാണ് ഹോളിഫെയ്ത്ത്, ആല്‍ഫ വെഞ്ചേഴ്‌സ്, ഗോള്‍ഡന്‍ കായലോരം, ജയിന്‍ കോറല്‍കോവ്, ഹോളിഡേ ഹെറിറ്റേജ് എന്നീ ഫ്‌ളാറ്റ് സമുച്ചയങ്ങളാണ് പൊളിക്കേണ്ടത്.

Related Stories

No stories found.
logo
The Cue
www.thecue.in