കെവിന്‍ വധക്കേസില്‍ 10 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം 

കെവിന്‍ വധക്കേസില്‍ 10 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം 

കെവിന്‍ വധക്കേസില്‍ 10 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തവും നാല്‍പ്പതിനായിരം രൂപ പിഴയും. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.പിഴത്തുകയില്‍ ഒരു ലക്ഷം രൂപ മുഖ്യസാക്ഷി അനീഷിന് നല്‍കണം. ബാക്കി തുക കൃത്യമായി വീതിച്ച് നീനുവിനും കെവിന്റെ കുടുംബത്തിനും നല്‍കണമെന്ന് കോടതി വിധിപ്രസ്താവത്തില്‍ വ്യക്തമാക്കി. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി എസ് ജയചന്ദ്രനാണ് വിധി പ്രസ്താവിച്ചത്. ഒന്നാം പ്രതി ഷാനു ചാക്കോ, രണ്ടാം പ്രതി നിയാസ് മോന്‍, എന്നിങ്ങനെ യഥാക്രമം ഇഷാന്‍ ഇസ്മയില്‍, റിയാസ്‌ ഇബ്രാഹിം കുട്ടി, മനു മുരളീധരന്‍, ഷിഫിന്‍ സജാദ്,എന്‍ നിഷാദ്, ഫസില്‍ ഷെരീഫ്, ഷാനു ഷാജഹാന്‍, ടിറ്റു ജെറോം എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്.

പ്രതികള്‍ക്ക് വധശിക്ഷ നല്‍കേണ്ടതായിരുന്നുവെന്ന് കെവിന്റെ പിതാവ് ജോസഫ് പ്രതികരിച്ചു. എങ്കിലും അര്‍ഹമായ ശിക്ഷയാണ് ലഭിച്ചത്. കോടതിക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും അദ്ദേഹം നന്ദിയറിയിച്ചു. കൊലപാതകം,തട്ടിക്കൊണ്ടുപോയി വിലപേശല്‍, മാരകമായ ഉപദ്രവം, ഭവനഭേദനം, തെളിവ് നശിപ്പിക്കല്‍, തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ തെളിഞ്ഞത്. കേസില്‍ ആകെ 14 പേരാണ് പ്രതിചേര്‍ക്കപ്പെട്ടത്. സംശയത്തിന്റെ ആനുകൂല്യത്തില്‍ നീനുവിന്റെ പിതാവ് ചാക്കോ ജോണിനെ വെറുതെ വിട്ടിരുന്നു. ഇദ്ദേഹമടക്കം നാലുപേരെ വെറുതെ വിട്ടിരുന്നു. കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന് കണ്ടെത്തിയാണ് ശിക്ഷാവിധി.

സംസ്ഥാനത്തെ ആദ്യ ദുരഭിമാനക്കൊലയായാണ് കേസിനെ വിലയിരുത്തിയത്. കേസില്‍ 113 സാക്ഷികളെ വിസ്തരിച്ചു. ശാസ്ത്രീയ പരിശോധനാ ഫലങ്ങളടക്കം 238 രേഖകളും അന്‍പതിലധികം തെളിവുകളും പരിഗണിച്ചാണ് കോടതി വിധി. 2018 മെയ് 28 നാണ് കെവിനെ തെന്‍മലയ്ക്ക് സമീപത്തെ ചാലിയേക്കര പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തലേന്ന് കോട്ടയം മാന്നാനത്തുള്ള വീട്ടില്‍ നിന്ന് കെവിനെയും ബന്ധു അനീഷിനെയും 13 അംഗ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. അനീഷിനെ വഴിയില്‍ ഇറക്കിവിട്ടശേഷം കെവിനുമായി സംഘം കടന്നു. പിറ്റേന്ന് തെന്‍മലയില്‍ നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തി. പ്രതികള്‍ ക്രൂരമായി കെവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കോടതി കണ്ടെത്തിയത്.

ദ ക്യൂ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്.

വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.

Related Stories

No stories found.
logo
The Cue
www.thecue.in