കേരളപ്പിറവിക്ക് 'കേരളീയം'; വാരാഘോഷത്തിന് തലസ്ഥാനത്ത് ഇന്ന് തുടക്കം

കേരളപ്പിറവിക്ക് 'കേരളീയം'; വാരാഘോഷത്തിന് തലസ്ഥാനത്ത് ഇന്ന് തുടക്കം

സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം വാരാഘോഷത്തിന് ഇന്ന് തിരുവന്തപുരത്ത് തുടക്കം. കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന തുടങ്ങി സാംസ്കാരിക ​രം​ഗത്തെ പ്രമുഖർ ചടങ്ങില്‍ വിശിഷ്ടാതിഥികളായി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, നിയമസഭാ സ്പീക്കര്‍ എഎന്‍ ഷംസീര്‍, മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്റണി രാജു, എകെ ശശീന്ദ്രന്‍, റോഷി അഗസ്റ്റിന്‍, പി രാജന്‍, ആര്‍ ബിന്ദു, വി അബ്ദുറഹ്മാന്‍, കെഎന്‍ ബാലഗോപാല്‍, മുഹമ്മദ് റിയാസ്, കെ രാധാകൃഷ്ണന്‍, കെ കൃഷ്ണന്‍കുട്ടി തുടങ്ങിയവരും എംഎ യൂസഫലി ഉള്‍പ്പെടെയുള്ള വ്യവസായ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. കേരളീയരായതില്‍ അഭിമാനിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും ആ സന്തോഷം മറ്റുള്ളവരുമായി പങ്കുവയ്ക്കാനും ലോകത്തോട് വിളിച്ചുപറയാനുമുള്ള അവസരമാണിതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളീയര്‍ക്ക് ഒരുമിച്ച് ആഘോഷിക്കാന്‍ ഇനി എല്ലാ വര്‍ഷവും കേരളീയം പരിപാടി നടത്തുമെന്നും ചടങ്ങിൽ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

നമ്മുടെ നേട്ടങ്ങൾ അർഹിക്കുന്ന വിധം ലോകം തിരിച്ചറിഞ്ഞിട്ടില്ലെന്നും കേരളത്തെ ലോക സമക്ഷം അവതരിപ്പിക്കാനാണ് കേരളീയം പരിപാടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം ഉത്സവങ്ങളുടെ പേരിൽ ചില നഗരങ്ങൾ ലോകത്ത് അറിയപെടുന്നുണ്ട്. ആ മാതൃക നമുക്ക് പിന്തുടരാമെന്നും കേരളീയത്തെ ലോക ബ്രാൻഡാക്കുമെന്നും ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോകത്തെ പല ഭാഗത്തെ വംശീയ സംഘർഷം തടയാനുള്ള ഒറ്റ മൂലിയാണ് ജാതി ഭേദം മത ദ്വേഷം ഇല്ലാതെ എല്ലാവരും ഒരുമിച്ചു കഴിയുന്ന കേരളമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എല്ലാ വർഷവും കേരള പിറവി ദിനത്തോടനുബന്ധിച്ചു ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷമായാണ് കേരളീയം വിഭാവനം ചെയ്തിട്ടുള്ളത്. കേരളത്തെ അതിന്റെ സാംസ്കാരികവും തന്മയ ഭാവത്തോടും കൂടെ അവതരിപ്പിക്കൽ തുടങ്ങി വിവിധോദ്ദേശങ്ങളോടെയാണ് കേരളീയം വികസന-സാംസ്‌കാരിക-മഹോത്സവം സംഘടിപ്പിക്കുന്നത്.

തലസ്ഥാനത്തെ 41 വേദികളിലായി നവംബര്‍ ഏഴ് വരെയാണ് ആഘോഷം. കിഴക്കേകോട്ടമുതല്‍ കവടിയാര്‍വരെയുള്ള ഭാഗത്ത് 41 'കേരളീയം' പ്രദര്‍ശനനഗരികളാണുള്ളത്. കല, സംസ്‌കാരം, വ്യവസായം, കാര്‍ഷികം മുതലായ വ്യത്യസ്തമേഖലകളിലെ മേളകള്‍ ഉണ്ടാവും. 25 പ്രദര്‍ശനങ്ങള്‍, 400-ലധികം കലാപരിപാടികള്‍, 3000 കലാകാരന്മാര്‍, 11 വ്യത്യസ്ത ഭക്ഷ്യമേളകള്‍, ആറു വേദികളില്‍ ഫ്‌ളവര്‍ ഷോ, ഫിലിം ഫെസ്റ്റിവല്‍, പുസ്തകമേള, 600-ലധികം സംരംഭകര്‍ പങ്കെടുക്കുന്ന ട്രേഡ്‌ഫെയര്‍, എട്ടുകിലോമീറ്റര്‍ നീളത്തില്‍ ദീപാലങ്കാരം എന്നിങ്ങനെ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഇതുകൂടാതെ, കേരളവികസനത്തെ സംബന്ധിച്ചും സമകാലിക സംഭവങ്ങളെക്കുറിച്ചുമുള്ള 25 സെമിനാറുകളുമുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in