ക്രിയേറ്റിവ് ഹെഡ് സ്ഥാനത്ത് നിന്ന് എംഡിഎംഎ കേസിലെ പ്രതിയെ നീക്കി, ഒബ്സ്ക്യൂറ എന്റർടെയിൻമെന്റിന്റെ വിശദീകരണം
കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് 22 ഗ്രാം എം.ഡി.എം.എയുമായി സുഹൃത്തിനൊപ്പം പിടിയിലായ റിൻസി മുതാംസിനെ മാര്‍ക്കറ്റിംഗ് ആൻഡ് ക്രിയേറ്റിവ് ഹെഡ് സ്ഥാനത്ത് നിന്ന് നീക്കി ഫിലിം പ്രമോഷൻ കമ്പനിയായ ഒബ്സ്ക്യൂറ എന്റര‍്ടെയിൻമെന്റ്. മാർക്കോ, കാട്ടാളൻ,ആടുജീവിതം എന്നീ സിനിമകളുടെ മാർക്കറ്റിംഗ് ആൻഡ് പ്രമോഷൻ കൈകാര്യം ചെയ്തിരുന്നയാളാണ് റിന‍്സി മുംതാസ്. ഉണ്ണി മുകുന്ദന്റെ പേഴ്സണൽ മാനേജരാണ് റിൻസി മുംതാസ് എന്ന പ്രചരണം വ്യാജമാണെന്നും ആരെയും മാനേജരായി നിയമിച്ചിട്ടില്ലെന്നും വ്യക്തമാക്കി താരം തന്നെ രംഗത്ത് വന്നിരുന്നു.
ജൂലൈ ഒമ്പതിനാണ് കാക്കനാട് പാലച്ചുവടിലുള്ള ഫ്ളാറ്റിൽ നിന്ന് റിൻസിയെയും സുഹൃത്ത് യാസിർ അറാഫത്തിനെയും 22.55 ഗ്രാം എം.ഡി.എം.എയുമായി പൊലീസ് പിടികൂടിയത്. യാസർ അറാഫത്തിനെ പിന്തുടർന്നെത്തിയ പൊലീസ് സംഘം ഇരുവരിൽ നിന്നും രാസലഹരി പിടികൂടുകയായിരുന്നു.
സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ റിൻസി മുംതാസ് മലയാളത്തിലെ മുൻനിര സിനിമകളുടെ മാര്‍ക്കറ്റിംഗ് രംഗത്താണ് പ്രവർത്തിക്കുന്നത്. കോഴിക്കോട് സ്വദേശിയാണ് യാസര്‍ അറഫാത്ത്. എംഡിഎംഎയുടെ സ്രോതസ്, വിൽപ്പനക്കാരും ഇടനിലക്കാരും ആരൊക്കെയെന്നതടക്കം പൊലീസ് സംഘം പരിശോധിച്ച് വരികയാണ്. രണ്ടുപേരെയും കാക്കനാട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു.
ഉണ്ണി മുകുന്ദന്റെ മാനേജരല്ല, പ്രചരണം വ്യാജം
നടൻ ഉണ്ണി മുകുന്ദനൊപ്പം നിൽക്കുന്ന ചിത്രത്തിനൊപ്പം റിൻസി മുംതാസ് മുമ്പ് പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റ് മുൻനിർത്തി ഇവർ ഉണ്ണിയുടെ പേഴ്സണൽ മാനേജരാണെന്ന രീതിയിൽ പ്രചരണമുണ്ടായിരുന്നു. ഇത് വ്യാജമാണെന്നും ഉണ്ണിയെ പ്രതിനിധീകരിക്കുന്ന ഒരു പേഴ്സണൽ മാനേജർ ഇല്ലെന്നും, ഒരിക്കലും ഉണ്ടായിട്ടില്ലെന്നും ഉണ്ണി മുകുന്ദന്റെ പിതാവും ഉണ്ണി മുകുന്ദൻ ഫിലിംസ് സാരഥിയുമായ എം. മുകുന്ദൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഉണ്ണിയുമായി ബന്ധപ്പെട്ട എല്ലാ ആശയവിനിമയങ്ങളും, പ്രൊഫഷണൽ കാര്യങ്ങളും അദ്ദേഹം നേരിട്ടോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ നിർമ്മാണ കമ്പനിയായ UMF വഴിയോ ആണ് കൈകാര്യം ചെയ്യുന്നത്. തെറ്റായ അവകാശവാദങ്ങൾ പ്രചരിപ്പിക്കുന്നത് തുടർന്നാൽ കർശനമായ നിയമനടപടികൾക്ക് വിധേയമാകുമെന്നും മുകുന്ദൻ.
റിൻസിയെ പുറത്താക്കി, ലഹരികേസുമായി ബന്ധമില്ല
എം.ഡിഎം.എ കേസിൽ പ്രതിയായ സാഹചര്യത്തിൽ ക്രിയേറ്റിവ് ഹെഡ് സ്ഥാനത്ത് റിൻസി മുംതാസിനെ പുറത്താക്കിയെന്ന് ഒബ്സ്ക്യൂറ എന്റർടെയിൻമെന്റ്. റിൻസിയുടെ താമസ സ്ഥലത്ത് നടന്ന സംഭവത്തിലെ അറസ്റ്റിൽ കമ്പനിക്ക് യാതൊരു തര ബന്ധവുമില്ല. കമ്പനിക്കെതിരെ നടക്കുന്ന വ്യാജപ്രചരണങ്ങളിൽ കഴമ്പില്ലെന്നും ഒബ്സ്ക്യൂറ എന്ററ്‍ടെയിൻമെന്റ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പ്രസ്താവനയിലൂടെ വ്യക്തമാക്കി.