

ബലാല്‍സംഗക്കേസില്‍ റിമാന്‍ഡിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് എതിരെ പൊലീസ് ഉന്നയിക്കുന്നത് ഗുരുതരമായ ആരോപണങ്ങള്‍. പ്രതി ഒരു സ്ഥിരം കുറ്റവാളിയാണെന്നും അതിജീവിതമാരെ ഭീഷണിപ്പെടുത്തി കേസില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലീസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. എംഎല്‍എ എന്ന ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് നിരവധി വീട്ടമ്മമാരെയും അവിവാഹിതരായ യുവതികളെയും വിവാഹം കഴിക്കാം എന്ന് പറഞ്ഞ് ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും പൊലീസിന്റെ ആരോപണം.
റിമാന്‍ഡ് റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍
പ്രതി കേരള നിയമസഭാ സാമാജികനും ഉന്നത രാഷ്ട്രീയ ബന്ധം ഉള്ളയാളുമാണ്. പ്രതിയുടെ സ്വാധീനത്താല്‍ അതിജീവിതയെ ഭീഷണിപ്പെടുത്താനും സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ഇടയുണ്ട്.
പ്രതി സിബി പിഎസ് 42/2025, 4156/2025 എന്നീ കേസുകളില്‍ പ്രതിയാണ്. പ്രതി ഒരു ഹാബിച്വല്‍ ഒഫെന്ഡറാണ്. രാഹുലിന് എതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട മറ്റ് രണ്ട് ബലാല്‍സംഗ കേസുകളാണ് പൊലീസ് ചൂണ്ടിക്കാണിക്കുന്നത്.
എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷവും അതിജീവിനമാരെ ഭീഷണിപ്പെടുത്തി കേസില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഈ കേസിലും അത് ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്.
രാഹുല്‍ പ്രതിയായിട്ടുള്ള കേസുകളിലെ അതിജീവിതമാരെ സൈബര്‍ ബുളളിയിംഗ് നടത്തി അധിഷേപം തുടരുകയാണെന്നും അതിജീവിതമായ ഐഡന്റിറ്റി വെളിപ്പെടുത്തി അധിക്ഷേപിച്ചിട്ടുണ്ടെന്നും പൊലീസ്.
ജാമ്യം അനുവദിച്ചാല്‍ അതിജീവിതമാരുടെ ജീവന്‍ അപകടപ്പെടുത്താന്‍ സാധ്യതയുണ്ട്
പ്രതി ഒളിവില്‍ പോകാന്‍ സാധ്യതയുണ്ട്.
അറസ്റ്റ് സമയത്ത് പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യാനുള്ള പാറ്റേണ്‍ കൈമാറാന്‍ പ്രതി വിസമ്മതിക്കുന്നു. അന്വേഷണവുമായി സഹകരിക്കുന്നില്ല.
പ്രതി തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് നിരവധി വീട്ടമ്മമാരേയും അവിവാഹിതകളായ യുവതികളേയും വിവാഹം കഴിക്കാം എന്ന് പറഞ്ഞ് ദുരുപയോഗം ചെയ്തിട്ടുണ്ട്.
പ്രതി സമാന രീതിയിലുള്ള കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്.
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പരാതിക്കാരിയെ സൗഹൃദം സ്ഥാപിക്കുകയും വിവാഹ വാഗ്ദാനം നല്‍കി സംസാരിക്കാന്‍ പ്രൈവറ്റ് സ്‌പേസ് വേണമെന്ന് പറഞ്ഞ് പരാതിക്കാരിയെക്കൊണ്ട് ഹോട്ടലില്‍ റൂം ബുക്ക് ചെയ്യിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.