താലിബാന്‍ വിസ്മയമായി കരുതുന്നുവര്‍ കേരളത്തിലുണ്ട്, അത് ബോധ്യപ്പെടുത്തുന്ന ഭീഷണി: എം.കെ മുനീര്‍

താലിബാന്‍ വിസ്മയമായി കരുതുന്നുവര്‍ കേരളത്തിലുണ്ട്, അത് ബോധ്യപ്പെടുത്തുന്ന ഭീഷണി: എം.കെ മുനീര്‍

താലിബാന്‍ ഭീകരരെ വിസ്മയമായി കരുതുന്ന കുറച്ച് പേരെങ്കിലും കേരളത്തില്‍ ഉണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് എം.കെ മുനീര്‍. അക്കാര്യം ബോധ്യപ്പെടുത്തുന്നതാണ് തനിക്ക് ലഭിച്ച ഭീഷണിക്കത്തെന്നും മുനീര്‍. തനിക്ക് ലഭിച്ച ഭീഷണിക്കത്തിന്റെ ഘടന അപകടകരമാണ്. ജമാ അത്തെ ഇസ്‌ലാമിയുടെയും എസ്ഡിപിഐയുടെയും ആശയങ്ങള്‍ ലീഗിന്റെ ആശയങ്ങളുമായി പൊരുത്തപ്പെടുന്നതല്ല. ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും ഒരുപോലെ എതിര്‍ക്കാന്‍ ലീഗിനെ കഴിയൂവെന്നും എം.മുനീര്‍ മനോരമ ന്യൂസ് ചാനലിലെ നേരേ ചൊവ്വേയിലാണ് മുനീറിന്റെ പ്രതികരണം.

അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്ത താലിബാനെ തുറന്നെതിര്‍ന്ന് എം.കെ മുനീര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഫേസ് ബുക്ക് പോസ്റ്റിലും മുനീറിനെതിരെ സൈബര്‍ ആക്രമണമുണ്ടായി. ഇതിന് പിന്നാലെയായിരുന്നു വധഭീഷണി. ഫേസ്ബുക്ക് പോസ്റ്റ് ഉടന്‍ പിന്‍വലിക്കണം. താലിബാന് എതിരായ പോസ്റ്റ് ആയിട്ടല്ല അതിനെ കാണുന്നത്. മറിച്ച് മുസ്ലീം വിരുദ്ധ പോസ്റ്റാണത്.

24 മണിക്കൂറിനുള്ളില്‍ പോസ്റ്റ് പിന്‍വലിച്ചില്ലെങ്കില്‍ നിന്നേയും കുടുംബത്തേയും തീര്‍പ്പ് കല്‍പിക്കും എന്ന് ഭീഷണിക്കത്തിലുണ്ടായിരുന്നു. കുറെ കാലമായി മുസ്ലീം വിരുദ്ധതയും ആര്‍ എസ് എസ് സ്നേഹവും കാണുന്നു. ശിവസേനയുടെ പരിപാടിയില്‍ പങ്കെടുത്ത് നിലവിളക്ക് കൊളുത്തിയതും ശ്രീധരന്‍ പിള്ളയുടെ പുസ്തക പ്രകാശനം നടത്തിയതും കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജോസഫ് മാഷിന്റെ അവസ്ഥയുണ്ടാക്കരുതെന്നും കത്തില്‍ പറയുന്നു.

നമ്മുടെ സ്ത്രീകള്‍ എങ്ങനെ ജീവിക്കുമെന്ന് ഞങ്ങള്‍ തീരുമാനിക്കും. നിന്റെ തീരുമാനങ്ങള്‍ നിന്റെ പുരയില്‍ മതിയെന്നൊക്കെയുള്ള പരാമര്‍ശങ്ങള്‍ കത്തിലുണ്ട്. താലിബാന്‍ ഒരു വിസ്മയം എന്ന പേരിലാണ് കത്ത്. കത്തിനെക്കുറിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്.

എം.കെ.മുനീര്‍ താലിബാനെ വിമര്‍ശിച്ചെഴുതിയ ഫേസ്ബുക്ക് പോസ്റ്റ്

അങ്ങേയറ്റം രൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് അഫ്ഗാൻ ജനത എന്നും കടന്നു പോയിട്ടുള്ളത്.ഇപ്പോഴിതാ അശനിപാതം പോലെ അവർക്കു മീതെ വീണ്ടും താലിബാൻ എന്ന വിപത്ത് വന്നു ചേർന്നിരിക്കുന്നു.

മനുഷ്യാവകാശങ്ങളെ മാനിക്കാത്ത, വിവേചനത്തിന്റെയും തീവ്ര മത മൗലിക വാദത്തിന്റെയും അപരവത്കരണത്തിന്റെയും പ്രതിലോമ രാഷ്ട്രീയമാണ് താലിബാൻ. ഇത്തരം തീവ്രമായ മനുഷ്യ വിരുദ്ധവും സ്ത്രീവിരുദ്ധവുമായ രാഷ്ട്രീയം ജാതിയുടെയും മതത്തിന്റെയും സത്വത്തിന്റെയും പേരിൽ മുന്നോട്ട് വെക്കുന്ന എല്ലാ ഐഡിയോളജിയും അപകടകരവും ജനങ്ങളുടെ സ്വൈര ജീവിതത്തിന് വിഘാതവുമാണ്. വിശ്വാസത്തിന്റെ ഏത് തലങ്ങൾ വെച്ച് നോക്കിയാലും താലിബാൻ മനുഷ്യവിരുദ്ധമാണ്. എതിർക്കപ്പെടേണ്ടതാണ്.

കൂട്ടപലായനം ചെയ്യുന്ന,ജീവനും കൊണ്ടോടുന്ന മനുഷ്യരെ എങ്ങനെയാണ് നാം അഭിസംബോധനം ചെയ്യുക..?താലിബാനെ ഭയന്നാണ് അവർ സ്വജീവനും കൊണ്ടോടുന്നത്. അവരുടെ സ്ഥാനത്ത് നാം നമ്മെ ഒന്ന് സങ്കല്പിച്ചു നോക്കുക. ഈ കഴിഞ്ഞ ഒരു മാസത്തിനിടക്ക് ആയിരക്കണക്കിന് സാധാരണ വിശ്വാസികളെയാണ് താലിബാൻ വധിച്ചത്. സ്ത്രീകളെ തട്ടിക്കൊണ്ടു പോവുക, സ്ത്രീകൾ സ്‌കൂളിൽ പോവരുത്, ജോലി ചെയ്യരുത് തുടങ്ങിയ അവസ്ഥയാണ് അഫ്ഗാനിൽ താലിബാൻ ഉണ്ടാക്കിയത്.

സാമ്രാജ്യത്വ താല്പര്യങ്ങൾ ജന്മം നൽകിയ താലിബാൻ പിന്നീട് അഫ്ഗാൻ ജനതക്കു മീതെ പതിച്ച വിപത്തായി മാറുന്നതാണ് ലോകം കണ്ടത്. ഹിംസയുടെ ഇത്തരം രീതിശാസ്ത്രങ്ങൾ ഒരിടത്തും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല.

താലിബാൻ പ്രതിനിധാനം ചെയ്യുന്ന വിവേചനത്തിന്റെ ഹിംസാത്മക പ്രത്യയ ശാസ്ത്രത്തെ ഒരർത്ഥത്തിലും അംഗീകരിക്കാനാവില്ല. മനുഷ്യരെ വിഭജിക്കുന്ന ഒരു ഫാഷിസ്റ്റ് വർഗീയവാദത്തോടും സന്ധി ചെയ്യുന്ന പ്രശ്നമില്ല.

ഏതൊരു തീവ്രതയെയും എതിർക്കുന്ന പ്രത്യേയശാസ്ത്രമാണ് ഇസ്‌ലാം. അതിന് വിരുദ്ധമായി പ്രവർത്തിക്കുന്ന എല്ലാ സംഘത്തെയും മത വിരുദ്ധവും മനുഷ്യവിരുദ്ധവും അല്ലെന്ന് പറയാൻ ആർക്കാണ് സാധിക്കുക!

അഫ്ഘാൻ ജനതയോട് ഐക്യപ്പെടുന്നു.അവിടെ ജനാധിപത്യം പുനഃസ്ഥാപിക്കാൻ ലോകം മുന്നോട്ട് വരട്ടെ...

Related Stories

No stories found.
logo
The Cue
www.thecue.in