ഒമ്പത് മരണത്തിനിടയാക്കിയ ബസ് ബ്ലാക്ക് ലിസ്റ്റിലുള്ളത്, മാര്‍ഗനിര്‍ദേശവുമായി മന്ത്രി

ഒമ്പത് മരണത്തിനിടയാക്കിയ ബസ് ബ്ലാക്ക് ലിസ്റ്റിലുള്ളത്, മാര്‍ഗനിര്‍ദേശവുമായി മന്ത്രി

പാലക്കാട് വടക്കഞ്ചേരിക്ക് സമീപം മംഗലത്ത് ടൂറിസ്റ്റ് ബസ് കെ.എസ്.ആര്‍.ടിസിക്ക് പിന്നിലിടിച്ച് ഒമ്പത് പേര്‍ മരണപ്പെട്ട സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍. ടൂറിസ്റ്റ് ബസിന് ആരാണ് ഫിറ്റ്‌നസ് നല്‍കിയതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. സംസ്ഥാന സര്‍ക്കാരിനോടും മോട്ടോര്‍ വാഹന വകുപ്പിനോടും വിശദീകരണം തേടി. വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസില്‍ നിരോധിക്കപ്പെട്ട ഫ്‌ളാഷ് ലൈറ്റുകലും ശബ്ദ ക്രമീകരണങ്ങളും ഉണ്ടായിരുന്നു. ഗതാഗത വകുപ്പ് കരിമ്പട്ടികയില്‍ പെടുത്തിയ ഈ ബസിനെതിരെ നേരത്തെ അഞ്ചോളം കേസുകള്‍ ഉണ്ടായിരുന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബസ് ഓടിയത് മുതല്‍ സ്പീഡ് ഗവര്‍ണര്‍ വേര്‍പെടുത്തിയിരുന്നതായി ആര്‍ടിഒ ഉദ്യോഗസ്ഥര്‍.

ഒക്ടോബര്‍ അഞ്ചിന് രാത്രി 11.30നായിരുന്നു ദേശീയ പാതയില്‍ അമിത വേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് കെ.എസ്.ആര്‍.ടിസി ബസില്‍ ഇടിച്ച് ചതുപ്പിലേക്ക് മറിഞ്ഞത്. അഞ്ച് വിദ്യാര്‍ത്ഥികള്‍ അടക്കം ഒമ്പത് പേര്‍ മരിച്ചു.

സ്‌കൂളുകള്‍ക്ക് മാര്‍ഗനിര്‍ദേശം

ടൂറിസ്റ്റുബസുകള്‍ ഇനിമുതല്‍ വാടകയ്ക്ക് എടുക്കുമ്പോള്‍ സ്‌കൂളുകള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളും ഗതാഗത മന്ത്രി ആന്റണി രാജു നിര്‍ദേശിച്ചു. ബസുകള്‍ വാടകയ്ക്ക് എടുക്കുമ്പോള്‍, ബസിന്റെ വിവരങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പിന് നല്‍കിയാല്‍ ഡ്രൈവര്‍മാരുടെ പശ്ചാത്തലം, അനുഭവപരിചയം തുടങ്ങിയ കാര്യങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പിന് മനസ്സിലാക്കാനും കൈമാറാനും കഴിയും.

എറണാകുളം വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ വിനോദ യാത്ര പോയ ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. ഊട്ടിയിലേക്ക് പോവുകയായിരുന്നു വിദ്യാര്‍ത്ഥികള്‍. അഞ്ചു വിദ്യാർത്ഥികളും ഒരു അധ്യാപകനും കെഎസ്ആർടിസിയിലെ യാത്രക്കാരായ മൂന്നു പേരുമാണ് അപകടത്തിൽ മരിച്ചത്. പോസ്റ്റുമോർട്ടത്തിന് ശേഷം വിദ്യാർത്ഥികളുടെയും അധ്യാപകന്റെയും മൃതദേഹം മുളന്തുരുത്തി മാർ ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ പൊതുദർശനത്തിനുവെയ്ക്കും.

Related Stories

No stories found.
logo
The Cue
www.thecue.in