
കേരളം ആര് ഭരിക്കുമെന്ന് മണിക്കൂറുകൾക്കുള്ളിൽ അറിയാം. വോട്ടെണ്ണൽ അൽപ സമയത്തിനകം ആരംഭിക്കും. എൽഡിഎഫ് മൂന്നാമൂഴം ലക്ഷ്യമിടുമ്പോൾ അധികാരത്തിൽ തിരിച്ചെത്താനുള്ള പോരാട്ടത്തിലാണ് യുഡിഎഫ്. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കുമ്പോള്‍ ആദ്യമെണ്ണുന്നത് പോസ്റ്റല്‍ വോട്ടുകളായിരിക്കും. എട്ടരയോടെ ഇവിഎം വോട്ടുകള്‍ എണ്ണിത്തുടങ്ങും. 8.30ഓടെ ആദ്യ ട്രെന്‍ഡ് ലഭ്യമാകും. 10 മണിയോടെ ഫലസൂചനകള്‍ ലഭ്യമാകും. 43 വോട്ടെണ്ണല്‍ സ്‌റ്റേഷനുകളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്. ഇവയിലായി 140 വോട്ടെണ്ണല്‍ കേന്ദ്രങ്ങളുണ്ടാകും. 15,465 ജീവനക്കാരെയാണ് വോട്ടെണ്ണലിനായി നിയോഗിച്ചിരിക്കുന്നത്. ഫലങ്ങള്‍ results.eci.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാകും. സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് ഒരൊറ്റ ഘട്ടമായി ഏപ്രിൽ 9ന് വോട്ടെടുപ്പ് നടന്നത്. 79.70 ശതമാനമായിരുന്നു സംസ്ഥാനത്തെ പോളിംഗ് ശതമാനം.