സി.പി.എമ്മില്‍ നിന്നും ഒരു വര്‍ഷത്തേക്ക് പുറത്താക്കിയതിന് പിന്നാലെ രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന് ദേവികുളം മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രന്‍. മറ്റൊരു പാര്‍ട്ടിയിലേക്കും താനില്ല. മറ്റ് പാര്‍ട്ടികളുമായി യോജിച്ച് പോകാന്‍ കഴിയില്ലെന്നും എസ്.രാജേന്ദ്രന്‍ പ്രതികരിച്ചു.
മൂന്നാറിലെ പ്രാദേശിക നേതാക്കളാണ് തനിക്കെതിരായ പ്രചരണങ്ങള്‍ക്ക് പിന്നില്‍. മറ്റ് ആര്‍ക്കെങ്കിലും വേറെ പാര്‍ട്ടിയില്‍ പോകാന്‍ ആഗ്രഹമുണ്ടെങ്കില്‍ അവര്‍ പോകട്ടെയെന്നും എസ്.രാജേന്ദ്രന്‍ പറഞ്ഞു.
പ്രാഥമിക അംഗത്വത്തില്‍ നിന്നും എസ്.രാജേന്ദ്രനെ ഒരു വര്‍ഷത്തേക്ക് പുറത്താക്കാനുള്ള ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ശുപാര്‍ശ സംസ്ഥാന സെക്രട്ടറിയേറ്റഅ അംഗീകരിക്കുകയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ ദേവികുളത്തെ സ്ഥാനാര്‍ത്ഥി എ. രാജയെ പരാജയപ്പെടുത്താന്‍ എസ്. രാജേന്ദ്രന്‍ ശ്രമിച്ചുവെന്ന് പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സ്ഥാനാര്‍ത്ഥയുടെ പേര് പോലും പറയാന്‍ രാജേന്ദ്രന്‍ തയ്യാറായില്ലെന്നും അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു.
ജില്ലാ സമ്മേളനത്തില്‍ നിന്നും എസ്. രാജേന്ദ്രന്‍ വിട്ടുനിന്നിരുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ കമ്മിറ്റിയില്‍ നിന്നും രാജേന്ദ്രനെ ഒഴിവാക്കുകയും ചെയ്തു. തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ ചില നേതാക്കള്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് എസ്.രാജേന്ദ്രന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കത്തെഴുതിയിരുന്നു. സമ്മേളനത്തിലും തന്നെ അവഹേളിക്കുമെന്ന് ഉറപ്പുള്ളതിനാലാണ് വിട്ടുനിന്നതെന്നാണ് രാജേന്ദ്രന്‍ കത്തില്‍ വിശദീകരിച്ചിരുന്നത്.