പൂക്കോട് വെറ്റിനറി സർവ്വകലാശാലയിൽ വിദ്യാർഥിയായ സിദ്ധാർഥിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ അറസ്റ്റുകളുണ്ടാകുന്നു. ഒന്നാം പ്രതി അഖിലിനെയാണ് പോലീസ് ഇപ്പോൾ കസ്റ്റഡിയിലെടുത്തിയിരിക്കുന്നത്. ഇത് കൂടാതെ ആറ് പേരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ട അഖിൽ എന്ന വിദ്യാർഥി ആസൂത്രണത്തിലും ആക്രമണത്തിലും നേരിട്ട് പങ്കുള്ള ആളാണെന്നാണ് പോലീസ് പറയുന്നത്. നേരത്തെ പ്രതിചേർക്കപ്പെട്ട 12 പേരും ഇന്നലെ അറസ്റ്റ് ചെയ്ത 6 പേരുമടക്കം 18 പേരാണ് പ്രതികളായി ഉള്ളത്. ഇതിൽ 11 പേരെ ഇനിയും കണ്ടെത്താനുണ്ട്.
പൂക്കോട് വെറ്റിനറി സർവ്വകലാശാലയിൽ വിദ്യാർഥിയായ സിദ്ധാർഥിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ അറസ്റ്റുകളുണ്ടാകുന്നു. ഒന്നാം പ്രതി അഖിലിനെയാണ് പോലീസ് ഇപ്പോൾ കസ്റ്റഡിയിലെടുത്തിയിരിക്കുന്നത്. ഇത് കൂടാതെ ആറ് പേരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രാഹുൽ ബിനോയ്, ആകാശ്, ശ്രീഹരി, അഭിഷേക്, ഡോൺസ് ഡായ്, ബിൽഗേറ്റ്‌സ് ജോഷ്വാ എന്നിവരെയാണ് കല്പറ്റ ഡിവൈഎസ്പി സജീവന്റെ നേതൃതത്തിലുള്ള ടീം ഇന്നലെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപെടുത്തിയിരുന്നത്.
അറസ്റ്റ് ചെയ്യപ്പെട്ട അഖിൽ എന്ന വിദ്യാർഥി ആസൂത്രണത്തിലും ആക്രമണത്തിലും നേരിട്ട് പങ്കുള്ള ആളാണെന്നാണ് പോലീസ് പറയുന്നത്. അത് കൊണ്ട് തന്നെ കേസിലെ മറ്റ് പ്രതികളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനാവും. പാലക്കാട് വെച്ചാണ് അന്വേഷണ അഖിലിനെ സംഘം അറസ്റ്റ് ചെയ്തത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ കോളേജിലെ ആന്റി റാഗിങ് സെൽ കുറ്റക്കാരെന്ന് കണ്ടെത്തി സസ്‌പെൻഡ് ചെയ്ത 12 പ്രതികളും ഒളിവിൽ പോയിരുന്നു. എന്നാൽ ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ ആറ് പേർ പ്രതിപട്ടികയിലെ 12 പേരിൽ പെട്ടവരല്ല. അതോടെ പ്രതി പട്ടികയിലുള്ളവരുടെ എണ്ണം 18 ആയി. പ്രതി പട്ടികയിലെ ബാക്കി 11 പേർക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമായി നടക്കുകയാണെന്നും
ഇവര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനുള്ള നടപടികളടക്കം സ്വീകരിച്ചുവരികയാണെന്നും കേസില്‍ അന്വേഷണം തുടരുകയാണെന്നും ഡിവൈ.എസ്.പി. ടി.എന്‍. സജീവ് മാധ്യമങ്ങളോട് പറഞ്ഞു.
ഒളിവിൽ പോയ വിദ്യാർഥികൾ ഭരണകക്ഷിയുടെ ആളുകളായത് കൊണ്ടാണ് അറസ്റ്റ് വൈകുന്നതെന്ന ആരോപണം ഇതിനകം ഉയർന്നിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശനും പോലീസ് പ്രതികൾക്ക് ഒളിവിൽ പോവാൻ സൗകര്യം ഒരുക്കുകയാണെന്ന് വാർത്ത സമ്മേളനത്തിൽ ആരോപിച്ചിരുന്നു .ശേഷം സിദ്ധാർഥിന്റെ മാതാപിതാക്കൾ മുഖ്യമന്ത്രിക്കും ഗവർണർക്കും നേരിട്ട് പരാതി നൽകി. അതിന് ശേഷമാണ് പോലീസ് അന്വേഷണം ഊർജിതമായത്.
ഫ്രെബുവരി 18 ന് ഹോസ്റ്റലിലെ ശുചി മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സിദ്ധാർഥിന്റെ മൃതദേഹത്തിൽ ഗുരുതര മുറിവുകൾ പറ്റിയിട്ടുണ്ടെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ചാണ് കുടുംബം ആദ്യം രംഗത്തെത്തിയത്. എന്നാൽ കോളേജ് അധികൃതരും പോലീസും ആദ്യം ഈ ആരോപണം നിഷേധിച്ചു. വിദ്യാർഥിയുടെ സംസ്കാരം നടന്ന പിറ്റേ ദിവസം സിദ്ധാർഥ് ഹോസ്റ്റലിലെ മറ്റ് വിദ്യാർഥികളാൽ ക്രൂരമായി മർദ്ദിക്കപ്പെട്ടിരുന്നതായി സഹപാഠികൾ പിതാവിനോടും ബന്ധുക്കളോടും പറഞ്ഞു. ശേഷം പുറത്ത് വന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഇത് ശരിവെച്ചു.
എന്നാൽ കൃത്യമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടും സഹാപാഠികളുടെ മൊഴിയും പ്രതികളുടെ വിവരങ്ങളും കിട്ടിയിട്ടും സംഭവം നടന്ന് പത്ത് ദിവസം കഴിഞ്ഞിട്ടും ഒരാളെ പോലും അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. കോളജ് യൂണിയൻ പ്രസിഡന്റ് കെ.അരുൺ, യൂണിയൻ അംഗം ആസിഫ് ഖാൻ, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ എന്നിവരടങ്ങുന്ന പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് എടുക്കുന്നതെന്നും കോളേജ് അധികൃതർ അതിന് കൂട്ടുനിൽക്കുന്നുവെന്നും കുടുംബം ആരോപിച്ചു. ശേഷം കെഎസ് യു അടക്കമുള്ള വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ കോളേജ് പരിസരത്ത് പ്രതിഷേധം ശക്തമായി. തുടർന്നായിരുന്നു അന്വേഷണത്തിന് വേഗത കൂടിയതും അറസ്റ്റുകളുണ്ടായതും.
പ്രണയദിനത്തില്‍ കോളേജിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോളേജില്‍വെച്ച് സിദ്ധാര്‍ഥന് ക്രൂരമര്‍ദനവും ആള്‍ക്കൂട്ട വിചാരണയും നേരിടേണ്ടിവരുന്നത്. പിറ്റേ ദിവസം തിരുവനന്തപ്പുരത്തേ വീട്ടിലേക്ക് വരികയാണെന്ന് അമ്മയെ വിളിച്ചറിയിച്ച സിദ്ധാർഥ് പിന്നീട് കോളേജിൽ അത്യാവശ്യമുണ്ടെന്ന് പറഞ്ഞ് എറണാകുളത്തിറങ്ങി തിരികെ കോളേജിലേക്ക് തന്നെ പോയി. പ്രതിപട്ടികയിൽ പ്പെട്ട റഹാൻ എന്ന ഹോസ്റ്റൽ വിദ്യാർഥിയാണ് സിദ്ധാര്‍ഥനെ വീണ്ടും കോളേജിലേക്ക് വിളിച്ചു വരുത്തിയത്. തുടർന്നുള്ള മൂന്നുദിവസം ഭക്ഷണം പോലും നൽകാതെ വിവസ്ത്രനാക്കി ബെൽറ്റും കമ്പിയും കൊണ്ട് മർദ്ധിച്ചു. ഇതിൽ സിദ്ധാർഥിന്റെ ഹോസ്റ്റൽ റൂം മേറ്റുകളുമുണ്ടായിരുന്നു.
സിദ്ധാര്‍ഥനെ നിലത്തിട്ടു നെഞ്ചിലും വയറ്റിലുമൊക്കെ ചവിട്ടിയതിന്റെയും കഴുത്തില്‍ എന്തോ വസ്തുകൊണ്ട് മുറുക്കിയതിന്റെയും തെളിവുകള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. അതിനിടയിൽ മർദ്ദിക്കപ്പെട്ട വിവരം അറിയാമെന്നും പുറത്ത് പറഞ്ഞാലും സിദ്ധാർഥിന്റെ അതേ അവസ്ഥയുണ്ടാകുമെന്നും ഹോസ്റ്റൽ മുറികളിലെത്തി തങ്ങളെ പ്രതികളിൽ പ്പെട്ടവർ ഭീഷണിപ്പെടുത്തിയിരുന്നതായി മറ്റ് വിദ്യാർഥികൾ പൊലീസിന് മൊഴി നല്കി. മർദനവിവരം പുറത്തറിയിച്ച ഇതരസംസ്ഥാനക്കാരായ വിദ്യാർഥികൾ ആക്രമിക്കപ്പെടുമെന്നു ഭയന്ന് അവധിയിൽ പോയിരിക്കുകയണ്.
അതിനിടയിൽ സംഭവം മറച്ചു പിടിച്ച് വെറും ആത്മഹത്യയാക്കി മാറ്റാൻ കോളേജ് അധികൃതർ ശ്രമിച്ചിരുന്നതായി ഇപ്പോൾ ആരോപണമുയരുന്നുണ്ട്. പോലീസിനെ അറിയിക്കാതെയാണ് അധികൃതർ സിദ്ധാർത്ഥിന്റെ ഹോസ്പിറ്റലിക്കെത്തിച്ചത് എന്നും ഹോസ്റ്റലിൽ ഉണ്ടായ കാര്യങ്ങൾ പുറത്ത് പറയരുതെന്ന് വിദ്യാർത്ഥികളോട് ഡീൻ അടക്കമുള്ള അധ്യാപകർ പറഞ്ഞിരുന്നതായും മൊഴിയുണ്ട്.
സംഭവത്തിൽ കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും തെറ്റ് ചെയ്തവരെ പുറത്താക്കിയെന്നും പി ആർ. ആർഷോ ക്യൂവിനോട് പറഞ്ഞു. ഇത് വിദ്യാർഥി സംഘടന ആസൂത്രണം ചെയ്തതല്ല. നാല് എസ്എഫ്ഐ പ്രവർത്തകരെയാണ് കുറ്റക്കാരായി ആന്റി റാഗിങ് സെൽ കണ്ടെത്തിയത്. അവരെ സംരക്ഷിക്കേണ്ട ബാധ്യത പാർട്ടിക്കില്ല. കുറ്റക്കാർക്കെതിരെ പോലീസ് കർശന നടപടിയെടുക്കണമെന്നാണ് നിലപാടെന്നും ആർഷോ പറഞ്ഞു.
ഏത് വിദ്യാർഥി സംഘടനയിൽ നിന്നുള്ളവർ ചെയ്തതായാലും സർക്കാർ കടുത്ത നടപടിയെടുക്കുമെന്നും അതിന് പ്രസ്തുത വിദ്യാർഥി സംഘടനയെ മൊത്തത്തിൽ പ്രതിസ്ഥാനത്ത് നിർത്തേണ്ടതില്ലെന്നും മന്ത്രി പി രാജീവും പറഞ്ഞു.