.png?w=480&auto=format%2Ccompress&fit=max)
.png?w=480&auto=format%2Ccompress&fit=max)
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നപ്പോൾ മോഹൻലാലും മമ്മൂട്ടിയും മാധ്യമങ്ങളെ കാണാനിരുന്നതാണ്. അമ്മയിലെ ചിലർ ചേർന്നാണ് അത് മുടക്കിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഫെഫ്ക പ്രതികരിക്കാൻ വൈകിയത് മൗനം പാലിക്കല്‍ അല്ലെന്നും ഫെഫ്ക്ക് കീഴിലുള്ള മറ്റു യൂണിയനുകളുടെ അഭിപ്രായം തേടേണ്ടിയിരുന്നുവെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ എല്ലാവരുടെയും പേരുകള്‍ പുറത്തുവരണമെന്നാണ് ഫെഫ്കയുടെ നിലപാട്. കുറ്റം ചെയ്തെന്ന് തെളിഞ്ഞാല്‍ എത്ര ഉന്നതനായാലും സംരക്ഷിക്കില്ലെന്നും ബി. ഉണ്ണികൃഷ്‌ണൻ പറഞ്ഞു.
ബി. ഉണ്ണികൃഷ്‍ണന്റെ വാക്കുകൾ
ഹേമ റിപ്പോർട്ട് വന്ന ഉടൻ പ്രതികരണം നടത്താം എന്ന് ഫെഫ്ക തീരുമാനിച്ചതാണ്. മമ്മൂട്ടിയും മോഹൻലാലും അതിനെ അനുകൂലിച്ചു. എന്നാൽ അമ്മയിലെ തന്നെ ചില അംഗങ്ങൾ ഉൾപ്പടെ പലരും അതിനെ എതിർത്തു. അന്ന് ആ നിലപാട് എടുത്തവർ പിന്നീട് മാധ്യമങ്ങൾക്ക് മുന്നിൽ പുരോഗമനം സംസാരിച്ചു. സംഘടനക്ക് കീഴിലെ എല്ലാ യൂണിയനുകളുമായി ചർച്ച നടത്തിയ ശേഷം ഫെഫ്കയുടെ വിശകലനം ഔദ്യോഗികമായി പറയും.
സിനിമയിലെ കേശാലങ്കാരത്തിൽ മികവുള്ളവരെ ഉൾപ്പെടുത്തി പ്രത്യേക സംഘടന ആക്കുന്നത് പരിഗണിക്കും. ഫെഫ്ക്ക ഹെയർസ്റ്റൈലിസ്റ്റ്, മേക്കപ്പ് ആർട്ടിസ്റ്റ്, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നിങ്ങനെ സംഘടന രൂപീകരിക്കാനാണ് തീരുമാനം. ഫെഫ്ക വനിത അംഗങ്ങളുടെ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സംഘടനയിൽ കൂടുതൽ നടപടികളുമായി ഫെഫ്ക മുന്നോട്ട് പോവും. ആരോപണം നേരിടുന്നവർ ആരെങ്കിലും അറസ്റ്റ് ചെയ്യപ്പെട്ടാൽ സംഘടനയിൽ നിന്ന് സസ്പെൻഡ് ചെയ്യും. പൊലീസിൽ അറിയക്കേണ്ട വിഷയങ്ങൾ പൊലീസിൽ അറിയിക്കും. അത്തരം കാര്യങ്ങളിൽ ഒത്തുതീർപ്പ് എന്ന സമീപനം ഇല്ല. വനിതകളുടെ പ്രശ്നങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകും.
ന്യായാധിപയായി പ്രവർത്തിച്ചയാളാണ് ജസ്റ്റിസ് ഹേമ. അതിനാല്‍ തന്നെ അവരുടെ മുമ്പാകെ വെളിപ്പെടുത്തല്‍ വന്ന സമയത്ത് തന്നെ ഇടപെടേണ്ടിയിരുന്നു. സ്ത്രീകളുടെ പരാതികളും വിഷയങ്ങളും പരിഗണിക്കാൻ നിലവിലുള്ള ഫെഫ്കയുടെ കോര്‍ കമ്മിറ്റി വിപുലീകരിക്കാനും ഫെഫ്കയുടെ കീഴിലുള്ള യൂണിയനുകളുടെ യോഗത്തില്‍ തീരുമാനിച്ചു. ആഷിഖ് അബുവിന്റെ രാജി തമാശയായി തോന്നി, അദ്ദേഹത്തിന്റെ ആരോപണങ്ങൾക്കെല്ലാം സംഘടന നേരത്തേ കൃത്യമായ മറുപടി നൽകിയതാണ്.