ദിലീപിനൊപ്പം വേദി പങ്കിട്ടത് തെറ്റായ സന്ദേശം; രഞ്ജിത്തിനെതിരെ എ.ഐ.വൈ.എഫ്

ദിലീപിനൊപ്പം വേദി പങ്കിട്ടത് തെറ്റായ സന്ദേശം; രഞ്ജിത്തിനെതിരെ എ.ഐ.വൈ.എഫ്
Published on

നടന്‍ ദിലീപിനൊപ്പം വേദി പങ്കിട്ട ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ എ.ഐ.വൈ.എഫ്. നടിയെ അക്രമിച്ച കേസിലെ മുഖ്യസൂത്രധാരനായി പ്രതിപ്പട്ടികയിലുള്ള ദിലീപിനൊപ്പം വേദി പങ്കിട്ടതിലൂടെ തെറ്റായ സന്ദേശമാണ് രഞ്ജിത്ത് നല്‍കിയിരിക്കുന്നത്. ഫിയോകിന്റെ സ്വീകരണ പരിപാടിയിലായിരുന്നു ദിലീപിനൊപ്പം രഞ്ജിത്ത് വേദി പങ്കിട്ടത്.

ദിലീപുമായി വേദി പങ്കിടുന്ന സാഹചര്യം രഞ്ജിത്ത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും എ.ഐ.വൈ.എഫ് പ്രസ്താവനയില്‍ പറഞ്ഞു. അക്രമത്തിനിരയായ നടിയെ ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയില്‍ കൊണ്ടുവന്നതിലൂടെ സ്ത്രീസുരക്ഷയില്‍ ഇടതുസര്‍ക്കാര്‍ നയം വ്യക്തമാക്കിയിട്ടുണ്ടെന്നും എ.ഐ.വൈ.എഫ്.

പ്രസ്താവനയുടെ പൂര്‍ണരൂപം

നടന്‍ ദിലീപിനൊപ്പം വേദി പങ്കിട്ട ചലചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന്റെ നടപടി അപലപനീയം-എഐവൈഎഫ്

തിരുവനന്തപുരം- നടിയെ അക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനൊപ്പം വേദി പങ്കിട്ട ചലചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന്റെ നടപടി അപലപനീയമാണെന്ന് എഐവൈഎഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് പ്രസ്താവനയിലൂടെ അറിയിച്ചു.

ചലചിത്രമേളയുടെ ഉദ്ഘാടന വേളയില്‍ അക്രമണ വിധേയമായ നടിയെ മുഖ്യാതിഥിയായി കൊണ്ടുവന്നതിലൂടെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നയം എന്തെന്ന് കൃത്യമായ നിലപാട് പൊതുസമൂഹത്തിന് നല്‍കിയിരുന്നു. എന്നാല്‍ അതേ കേസിലെ മുഖ്യസൂത്രധാരനായ പ്രതിപ്പട്ടികയിലുള്ള നടന്‍ ദിലീപിനൊപ്പം ചലചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ രഞ്ജിത്ത് തന്നെ വേദി പങ്കിടുന്നതിലൂടെ തെറ്റായ സന്ദേശമാണ് പൊതുസമൂഹത്തിന് നല്‍കുന്നത്. ദിലീപുമായി വേദി പങ്കിടുന്ന സാഹചര്യം അക്കാദമി ചെയര്‍മാന്‍ ഒഴിവാക്കേണ്ടതായിരുന്നു വെന്നും എഐവൈഎഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് പ്രസ്താവനയില്‍ പറഞ്ഞു.

logo
The Cue
www.thecue.in