15 ഐഎസ് ഭീകരര്‍ ലക്ഷദ്വീപിലേക്ക് കടന്നെന്ന് രഹസ്യാന്വേഷണ വിഭാഗം; കേരള തീരത്ത് അതീവ ജാഗ്രത 

15 ഐഎസ് ഭീകരര്‍ ലക്ഷദ്വീപിലേക്ക് കടന്നെന്ന് രഹസ്യാന്വേഷണ വിഭാഗം; കേരള തീരത്ത് അതീവ ജാഗ്രത 

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ 15 അംഗ സംഘം ശ്രീലങ്കയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് കടന്നെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേരള തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം. പിടിഐ, റോയിട്ടേഴ്‌സ് എന്നീ ഏജന്‍സികളെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ഇന്‍ഡ്യ ടുഡെയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ശ്രീലങ്കന്‍ തീരത്തുനിന്ന് ഐഎസ് തീവ്രവാദികള്‍ ബോട്ടുമാര്‍ഗം ലക്ഷദ്വീപിലേക്ക് പോയെന്നാണ് റിപ്പോര്‍ട്ട്. മെയ് 23 നാണ് ശ്രീലങ്കന്‍ സുരക്ഷാസേന ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് ഇതുസംബന്ധിച്ച് നിര്‍ണ്ണായക വിശദാംശങ്ങള്‍ കൈമാറിയത്. വെളുത്ത നിറത്തിലുള്ള ബോട്ടിലാണ് ഇവര്‍ നീങ്ങിയതെന്നാണ് വിവരം. പിന്നാലെ കേരള പോലീസും കോസ്റ്റ് ഗാര്‍ഡും കേരളത്തിന്റെ തീര മേഖലകളില്‍ ജാഗ്രതാനിര്‍ദേശം നല്‍കുകയായിരുന്നു. കടലില്‍ മത്സ്യബന്ധനത്തിന് പോകുന്നവരോടും അടിയന്തര സാഹചര്യത്തെക്കുറിച്ച് സുരക്ഷാസംഘം വിശദീകരിക്കുന്നുണ്ട്. സംശയാസ്പദമായെന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അറിയിക്കണമെന്നാണ് ഇവര്‍ക്കുള്ള നിര്‍ദേശം.

ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളികളിലും ആഡംബര ഹോട്ടലുകളിലുമുണ്ടായ ഭീകരാക്രമണങ്ങളില്‍ 250 ലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. ഏപ്രില്‍ 21 നാണ് എട്ടിടങ്ങളില്‍ ചാവേറാക്രമണമുണ്ടായത്. ഇതിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുക്കുകയും ചെയ്തിരുന്നു. പലതരത്തിലുള്ള രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ലഭിക്കാറുണ്ടെങ്കിലും ഇത്തവണത്തേക്ക് ഗൗരവമുള്ളതാണെന്ന് ഉന്നത പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഭീകരരുടെ എണ്ണമടക്കമുള്ള വിവരത്തെ അതീവ പ്രാധാന്യത്തോടെയാണ് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്. ശ്രീലങ്കയിലെ ഭീകരാക്രമണങ്ങള്‍ക്ക് പിന്നാലെ സംസ്ഥാനത്ത്, വിശേഷിച്ച് കൊച്ചിയില്‍ ജാഗ്രതാ നിര്‍ദേശം നിലനിന്നിരുന്നു. കേരളത്തില്‍ ഭീകരാക്രമണങ്ങള്‍ക്ക് ശ്രമിച്ചിരുന്നതായി ഐസിസ് ബന്ധത്തിന്റെ പേരില്‍ പാലക്കാട് നിന്ന് പിടിയിലായ റിയാസ് അബൂബക്കര്‍ എന്‍ഐഎയ്ക്ക് മൊഴി നല്‍കിയിട്ടുമുണ്ട്. പുതുവത്സരദിനത്തില്‍ ചാവേറാക്രമണം നടത്താനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നുവെന്നാണ് ഇയാള്‍ വെളിപ്പെടുത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in