‘ഇത് കൊലപാതക കുറ്റമൊന്നുമല്ല’, യോഗിയെ ആക്ഷേപിച്ചതിന് തടവിലാക്കിയ മാധ്യമപ്രവര്‍ത്തകനെ ഉടന്‍ വിട്ടയക്കണമെന്ന് സുപ്രീം കോടതി

‘ഇത് കൊലപാതക കുറ്റമൊന്നുമല്ല’, യോഗിയെ ആക്ഷേപിച്ചതിന് തടവിലാക്കിയ മാധ്യമപ്രവര്‍ത്തകനെ ഉടന്‍ വിട്ടയക്കണമെന്ന് സുപ്രീം കോടതി

Published on

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ചെന്ന് പറഞ്ഞ് യുപി പൊലീസ് തടവിലാക്കിയ മാധ്യമ പ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയായെ ഉടന്‍ വിട്ടയക്കണമെന്ന് സുപ്രീം കോടതി. യോഗി ആദിത്യനാഥിനെതിരെ അപകീര്‍ത്തികരമായി എന്തെങ്കിലും പറഞ്ഞെന്ന് വെച്ച് അത് കൊലപാതക കുറ്റമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അറസ്റ്റിനെതിരെ കനോജിയയുടെ ഭാര്യ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ണായകമായ തീരുമാനം.

സാധാരണഗതിയില്‍ ഞങ്ങള്‍ ഇത്തരം അപേക്ഷകള്‍ക്ക് കൂടുതല്‍ പരിഗണിക്കാറില്ല, പക്ഷേ ഒരു വ്യക്തിയെ 11 ദിവസം ജയിലിലടച്ചത് ശരിയല്ല.

കനോജിയ അടക്കം അഞ്ച് പേരെയാണ് രണ്ട് ദിവസത്തിനിടയില്‍ മുഖ്യമന്ത്രി യോഗിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്തത്. രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്കാണ് ഈ അറസ്റ്റുകള്‍ വഴിവെച്ചത്. മാധ്യമ പ്രവര്‍ത്തകരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തതിനെ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയും അപലപിച്ചിരുന്നു.

ഈ ഉത്തരവിനെ അധിക്ഷേപകരമായ ട്വീറ്റുകള്‍ക്കുള്ള അനുമതിയായി വ്യാഖ്യാനിക്കരുത്. ഈ ടീറ്റുകളെ ഞങ്ങള്‍ ഒരു പക്ഷേ അംഗീകരിച്ചില്ലെങ്കില്‍ പോലും സ്വാതന്ത്ര്യം നിഷേധിക്കുന്ന തരത്തിലുള്ള നടപടികളെ ശക്തമായി എതിര്‍ക്കും.

സുപ്രീം കോടതി

കനോജിയയുടെ ഭാര്യ ജഗിഷ അരോറയുടെ പരാതി പരിഗണിക്കുമ്പോള്‍ സുപ്രീം കോടതി പറഞ്ഞതാണിത്. താന്‍ ഭരണഘടനയില്‍ വിശ്വസിക്കുന്നു, അതിനാലാണ് ഈ കേസുമായി പോരാടിയതെന്ന് അരോറ മാധ്യമങ്ങളോട് പറഞ്ഞു. യോഗി ആദിത്യനാഥിനെതിരെ ട്വീറ്റ് ചെയ്തതിനാണ് ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകനായ പ്രശാന്ത് കനോജിയയ യുപി പൊലീസ് അറസ്റ്റ് ചെയ്തത്.

logo
The Cue
www.thecue.in