ഒരു ‘മുസ്ലീം പ്രഭാകരനുള്ള’ സാഹചര്യം ഉണ്ടാക്കരുത്, തമിഴ്പുലികളുടെ ‘കോട്ട’യില്‍ ശ്രീലങ്കന്‍ പ്രസിഡന്റിന്റെ മുന്നറിയിപ്പ് 

ഒരു ‘മുസ്ലീം പ്രഭാകരനുള്ള’ സാഹചര്യം ഉണ്ടാക്കരുത്, തമിഴ്പുലികളുടെ ‘കോട്ട’യില്‍ ശ്രീലങ്കന്‍ പ്രസിഡന്റിന്റെ മുന്നറിയിപ്പ് 

ശ്രീലങ്കയില്‍ കഴിഞ്ഞ ഈസറ്ററിനുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് ഇടയിലുണ്ടായ ഭിന്നതയെ കുറിച്ച് പ്രസിഡന്റ് മൈത്രിപാല സിരിസേന. ഒരു 'മുസ്ലിം പ്രഭാകരന്' വളര്‍ന്നുവരാന്‍ സാഹചര്യമൊരുക്കരുതെന്നാണ് സിരിസേന പറഞ്ഞത്. രാജ്യത്തെ എല്ലാസമുദായങ്ങളും തമ്മില്‍ ഐക്യമുണ്ടാകണമെന്നും ശ്രീലങ്കന്‍ പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു. എല്‍ടിടിഇയുടെ കേന്ദ്രമായിരുന്ന മുല്ലത്തീവില്‍ സംസാരിക്കവെയാണ് വേലുപ്പിള്ള പ്രഭാകരനെ ഉദാഹരണമായി ചൂണ്ടിക്കാട്ടി ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന സംസാരിച്ചത്.

എല്‍ടിടിഇയുടെ ഉദയത്തോടെ ശ്രീലങ്ക അഭിമുഖീകരിച്ച പ്രതിസന്ധിയും പ്രഭാകരന്‍ തമിഴ് ഈഴം ഉണ്ടാക്കാന്‍ മുന്നിട്ടിറങ്ങിയ സാഹചര്യവും ഓര്‍മ്മിപ്പിക്കുകയായിരുന്നു പ്രസിഡന്റ്.

ഈസ്റ്റര്‍ദിനത്തിലുണ്ടായ ചാവേറാക്രമണത്തിനുപിന്നില്‍ പ്രാദേശിക ഇസ്ലാമിക സംഘടനയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ മുസ്ലിങ്ങളെ ലക്ഷ്യമിട്ട് വ്യാപക ആക്രമണങ്ങള്‍ നടന്നിരുന്നു ശ്രീലങ്കയില്‍. ഈ സാഹചര്യത്തിലാണ് രാജ്യം വിഭാഗീകരിക്കപ്പെട്ടിരിക്കുന്നു എന്ന് പ്രസിഡന്റ് തന്നെ പറയുന്നത്.

നമ്മള്‍ ഭിന്നിച്ച് നിന്നാല്‍ രാജ്യമാണ് ഇല്ലാതാവുക. അടുത്ത യുദ്ധം പൊട്ടിപ്പുറപ്പെടും. മുന്നോട്ട് പോകുന്നതിന് രാജ്യത്തിന് തടസമാണ് ഈ വിഭാഗീയത. മതനേതാക്കളും രാഷ്ട്രീയനേതാക്കളും ഈ വിഭാഗീയതയ്‌ക്കൊപ്പമാണ്.

ഭൂരിഭാഗം രാഷ്ട്രീയക്കാരും ഈവര്‍ഷം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലാണ് ശ്രദ്ധിക്കുന്നതെന്നും സിരിസേന പറഞ്ഞു. ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം പോലെ മറ്റൊരു ഭീകരസംഘടന വളരാന്‍ അവസരമുണ്ടാക്കരുത്. തമിഴര്‍ രാജ്യത്ത് നേരിട്ട പ്രശ്‌നങ്ങള്‍ താന്‍ മനസിലാക്കുന്നുവെന്നും സിരിസേന പറഞ്ഞു.

തമിഴര്‍ക്കായി സ്വതന്ത്ര രാഷ്ട്രമുണ്ടാക്കാനാണ് പ്രഭാകരന്റെ നേതൃത്വത്തില്‍ എല്‍ടിടിഇ രൂപം കൊണ്ടത്. സിംഹള സംസാരിക്കുന്ന ശ്രീലങ്കന്‍ ജനതയും തമിഴരും തമ്മിലുണ്ടായ പ്രശ്‌നങ്ങളും അടിച്ചമര്‍ത്തലുമാണ് എല്‍ടിടിഇ പടരാനും വളരാനും കാരണമായത്.

Related Stories

No stories found.
logo
The Cue
www.thecue.in