ദളിത് ക്രിസ്ത്യാനി അന്നമ്മയുടെ മൃതദേഹം മാര്‍ത്തോമ്മ പള്ളിയില്‍ സംസ്‌കാരിക്കും, കലക്ടര്‍ വിളിച്ച യോഗത്തില്‍ തീരുമാനം 

ദളിത് ക്രിസ്ത്യാനി അന്നമ്മയുടെ മൃതദേഹം മാര്‍ത്തോമ്മ പള്ളിയില്‍ സംസ്‌കാരിക്കും, കലക്ടര്‍ വിളിച്ച യോഗത്തില്‍ തീരുമാനം 

കൊല്ലം ജില്ലയിലെ തുരുത്തിക്കരയില്‍ ദളിത് ക്രിസ്ത്യാനിയായ അന്നമ്മയുടെ മൃതദേഹം മറവ് ചെയ്യാന്‍ സബ്കലക്ടറും കുന്നത്തൂര്‍ എം എല്‍ എ കോവൂര്‍ കുഞ്ഞുമോനും പങ്കെടുത്ത യോഗത്തില്‍ തീരുമാനം. ഇമ്മാനുവല്‍ മാര്‍ത്തോമ്മ പള്ളിയില്‍ അടക്കം ചെയ്യാനാണ് യോഗത്തില്‍ ധാരണയായിരിക്കുന്നത്. എന്നാല്‍ ദളിത് ക്രൈസ്തവരുടെ ജറുസലേം പള്ളി സെമിത്തേരിക്ക് ചുറ്റുമതില്‍ കെട്ടാനും കോണ്‍ക്രീറ്റ് അറകള്‍ നിര്‍മ്മിക്കാനും യോഗം നിര്‍ദ്ദേശിച്ചു. ആറ് മാസത്തെ സാവകാശമാണ് ഇതിനായി സഭയ്ക്ക നല്‍കിയിരിക്കുന്നത്. മോര്‍ത്തോമ്മ സഭയും സാല്‍വേഷന്‍ ആര്‍മി ചര്‍ച്ചും ചേര്‍ന്നാണ് നിര്‍മ്മിക്കേണ്ടത്. തഹസില്‍ദാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, വില്ലേജോഫീസര്‍, ഡിഎംഒ എന്നിവര്‍ക്കാണ് മേല്‍നോട്ട ചുമതല. സാംബവ മഹാസൊസൈറ്റിയുടെ മൃതദേഹങ്ങള്‍ ചുറ്റുമതില്‍ കെട്ടിയതിന് ശേഷം മാത്രമേ അവരുടെ സെമിത്തേരിയില്‍ സംസ്‌കരിക്കാന്‍ പാടുള്ളു. ഇടവകയ്ക്ക് പുറത്ത് നിന്നുള്ളവരുടെ മൃതദേഹം ഈ സെമിത്തേരിയില്‍ കൊണ്ടുവരരുതെന്നും സര്‍വകക്ഷി യോഗത്തിന്റെ തീരുമാനമായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഒത്തുതീര്‍പ്പ് രേഖ 
ഒത്തുതീര്‍പ്പ് രേഖ 

പള്ളിക്കാര്‍ പറയുന്നത് പോലെ ചെയ്യാനാണ് തീരുമാനം. മൃതദേഹം സംസ്‌കാരിക്കാതെ മറ്റ് വഴിയില്ല. കേസ് കൊടുത്ത രാജേഷ് തീരുമാനം അംഗീകരിച്ച് ഒപ്പിട്ടിട്ടില്ല. 

രാഹുല്‍, അന്നമ്മയുടെ കൊച്ചുമകന്‍ 

എന്നാല്‍ സെമിത്തേരിക്കെതിരെ പരാതി നല്‍കിയ ബിജെപി നേതാവ് രാജേഷ് യോഗത്തില്‍ നിന്നും ഇറങ്ങി പോയി. യോഗ തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇയാള്‍ അറിയിച്ചു. തുടര്‍ന്ന് ബഹളമായി. എട്ട് ദിവസം മുമ്പ് മരിച്ച അന്നമ്മയുടെ മൃതദേഹം അടക്കാന്‍ സ്ഥലം കിട്ടാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പുത്തൂര്‍ നെടിയവിള തുരുത്തിക്കര ജറുസലേം ഇടവകയിലെ അംഗമായിരുന്നു അന്നമ്മ. പ്രദേശവാസികളായ കത്തോലിക്ക വിശ്വാസികളുടെയും ബിജെപിയുടെയും പ്രതിേഷത്തെത്തുടര്‍ന്നാണ് സെമിത്തേരിയില്‍ സംസ്‌കാരിക്കാന്‍ കഴിയാത്തത്. പ്രദേശത്തെ ജലാശയങ്ങള്‍ മലിനമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് തര്‍ക്കം. വിവാദമായതിനെത്തുടര്‍ന്ന് ജില്ലാ കലക്ടറാണ് യോഗം വിളിച്ചത്. സബ്കലക്ടറും കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എയും സഭാ പ്രതിനിധികളും പ്രതിഷേധക്കാരും പങ്കെടുത്ത യോഗത്തില്‍ പരാതിക്കാരായ അന്നമ്മയുടെ ബന്ധുക്കളെ വിളിച്ചിരുന്നില്ല. അടൂര്‍ മെത്രാപൊലീത്ത എബ്രാഹാം മാര്‍ പൗലോസും കോവൂര്‍ കുഞ്ഞുമോനും ജറുസലേം പള്ളി സെമിത്തേരി ദളിത് ക്രൈസ്തവരുടെ മൃതദേഹം അടക്കാനുള്ള സൗകര്യം ഒരുക്കണമെന്ന നിലപാട് സ്വീകരിച്ചു. എന്നാല്‍ ബിജെപി നേതാവ് രാജേഷും പ്രദേശവാസികളും അംഗീകരിച്ചില്ല.

അന്നമ്മയുടെ അന്ത്യാഭിലാഷമായിരുന്നു ഇടവക പള്ളി സെമിത്തേരിയില്‍ തന്നെ അടക്കം ചെയ്യുകയെന്നത്. എന്നാല്‍ ആറ് മാസത്തിന് ശേഷം മാത്രമേ ഇത് സാധ്യമകുകയുള്ളു. സെമിത്തേരിയുടെ പണി പൂര്‍ത്തിയാതിന് ശേഷം ഈ മൃതദേഹം വീണ്ടും അടക്കാമെന്നാണ് ഇവര്‍ക്ക് വാക്കാല്‍ ഉറപ്പ് ലഭിച്ചിരിക്കുന്നത്. നാല് വര്‍ഷത്തിനിടെ മരിച്ച മൂന്ന് ദളിത് ക്രൈസ്തവരുടെയും മൃതദേഹങ്ങള്‍ ഇമ്മാനുവല്‍ മാര്‍ത്തോമ്മ പള്ളി സെമിത്തേരിയില്‍ നിന്നും എടുത്ത് വീണ്ടും അടക്കും.

അന്നമ്മ 
അന്നമ്മ 

ആറ് മാസം കഴിഞ്ഞിട്ട് എന്താണ് അടക്കാനുണ്ടാവുകയെന്ന് കടുത്ത മനുഷ്യാവകാശ ലംഘനമാണിതെന്ന് ദളിത് ആക്ടീവിസ്റ്റുകള്‍ ചോദിക്കുന്നു. ഇവര്‍ നാഷണല്‍ ദളിത് ഹ്യൂമണ്‍ റൈറ്റ്‌സിന് പരാതി നല്‍കിയിട്ടുണ്ട്. ബുധനാഴ്ച ദളിത് ആക്ടിവിസ്റ്റുകളുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിക്കും.

നേരത്തെയും ദളിതരുടെ മൃതദേഹം അടക്കുന്നതിനെതിരെ ഇവിടെ പ്രതിഷേധമുണ്ടായിരുന്നു. കുന്നത്തൂര്‍ പഞ്ചായത്ത് പ്രശ്‌നത്തില്‍ ഇടപെട്ടെങ്കിലും നടപടിയുണ്ടായില്ല. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് ഒത്തുതീര്‍പ്പുണ്ടായി. ജില്ലാ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം സ്ഥലം സന്ദര്‍ശിച്ച ആരോഗ്യവകുപ്പ് അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സെമിത്തേരിയില്‍ അടക്കുന്നത് ജലാശയങ്ങളെ ബാധിക്കില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. ചുറ്റുമതില്‍ നിര്‍മ്മിക്കാനും അതുവരെ ഇമ്മാനുവല്‍ മാര്‍ത്തോമ്മ പള്ളിയില്‍ അടക്കാനായിരുന്നു ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ദളിത് ക്രിസ്താനികളുടെ മൃതദേഹം അടക്കാന്‍ സെമിത്തേരിയുടെ അതിര്‍ത്തിയിലെ കാട് പിടിച്ച പ്രദേശം നല്‍കുന്നതായി ആരോപണമുണ്ടായി

Related Stories

No stories found.
logo
The Cue
www.thecue.in