മരട്: ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് അനുമതി തേടി; അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തും

മരട്: ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് അനുമതി തേടി; അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തും

കൊച്ചി മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ച കേസില്‍ ഉദ്യോഗസ്ഥര്‍ക്കും ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കും എതിരെ അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് സര്‍ക്കാറിന്റെ അനുവാദം തേടി. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ ചുമത്തി അന്വേഷണം നടത്താനാണ് നീക്കം. മരട് പഞ്ചായത്തായിരുന്ന കാലത്ത് കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കിയവരുള്‍പ്പെടെ പ്രതിസ്ഥാനത്തുള്ള നാല് ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ നിന്നും വിരമിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം വേണമെന്ന ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ പരിഗണനയിലാണ്.

നിര്‍മ്മാതാക്കാളെ ഇന്ന് മുതല്‍ ചോദ്യം ചെയ്യാനായിരുന്നു ജോസി ചെറിയാന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തീരുമാനിച്ചിരുന്നത്. ആല്‍ഫ വെഞ്ചേഴ്‌സ് ഡയറക്ടര്‍ കെ പോള്‍ രാജ് ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകാനാകില്ല. ഈ മാസം 25ന് ശേഷം ഹാജരാകാമെന്നാണ് പോള്‍ രാജ് അറിയിച്ചിട്ടുള്ളത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. ഹോളിഫെയ്ത് ഉടമ സാനി ഫ്രാന്‍സിസ് പതിനേഴിനും ജെയിന്‍ കോറല്‍കോവ് ഉടമ സന്ദീപ് മേത്ത ഇരുപത്തിയൊന്നിനും ഹാജരാകണമെന്നാണ് ക്രൈബ്രാഞ്ച് നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പൊളിച്ചു നീക്കാനുള്ള ഫ്‌ളാറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. വൈദ്യുതിബന്ധം കെഎസ്ഇബി വിച്ഛേദിച്ചു. ഫ്‌ളാറ്റുകളില്‍ ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം പോലീസിനെ നിയോഗിച്ചിട്ടുണ്ട്. ഉടമകള്‍ എത്താത്ത ഫ്‌ളാറ്റുകളിലെ വീട്ടുപകരണങ്ങള്‍ മാറ്റിയിട്ടില്ല. കളക്ടരുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ ഉടമകള്‍ക്ക് ഫ്‌ളാറ്റുകളില്‍ പ്രവേശിക്കാന്‍ കഴിയുകയുള്ളു. 14 ഉടമകള്‍ക്കായി രണ്ടരക്കോടി രൂപ ഇടക്കാല നഷ്ടപരിഹാരം നല്‍കാന്‍ ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതി ശുപാര്‍ശ ചെയ്തു. ഹോളി ഫെയ്ത്ത് ഒഴികെയുള്ള ഫ്‌ളാറ്റുകളിലെ താമസക്കാര്‍ക്കാണ് തുക അനുവദിക്കുക.

Related Stories

No stories found.
logo
The Cue
www.thecue.in