സ്പ്രിങ്ക്‌ളര്‍ കമ്പനിയുമായുള്ള കരാര്‍ പ്രകാരം രോഗികളുടെ വിശദാംശങ്ങള്‍ ചോരില്ലെന്ന് ഉറപ്പുണ്ടോയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി.വ്യക്തിവിവരങ്ങള്‍ കൈമാറിയിട്ടില്ലെന്നും നാളെത്തന്നെ മറുപടി സത്യവാങ്മൂലം നല്‍കാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വിവാദത്തില്‍ മറുപടി ആവശ്യപ്പെട്ട് സ്പ്രിങ്ക്‌ളറിന് മെയില്‍ അയയ്ക്കാനും കോടതി നിര്‍ദേശിച്ചു. ഓണ്‍ലൈന്‍ ആയാണ് ഹര്‍ജി പരിഗണിച്ചത്. ഏതൊക്കെ രോഗങ്ങള്‍ക്കാണ് ചികിത്സ തേടുന്നതെന്ന ചോദ്യം അപകടകരമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ഈ വിവരങ്ങളാണ് സ്പ്രിങ്ക്‌ളറിന് കൈമാറുന്നത്. മൊബൈല്‍ ആപ്പ് വഴി ശേഖരിക്കുന്ന വിവരങ്ങളാണ് കമ്പനിക്ക് അയച്ചുകൊടുക്കുന്നത്. ഈ വിശദാംശങ്ങള്‍ ശേഖരിക്കപ്പെടുന്നത് കമ്പനിയുടെ സെര്‍വറില്‍ ആണ്. ആളുകളുടെ അനുവാദം ഇല്ലാതെയാണ് വിവരം കൈമാറുന്നതെന്നുമായിരുന്നു ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയത്.
ആശ വര്‍ക്കര്‍മാരാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. സര്‍ക്കാരിന്റെ സെര്‍വറിലാണ് വിവരങ്ങള്‍ സൂക്ഷിക്കുന്നതെങ്കില്‍ കുഴപ്പമില്ലെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു. എന്നാല്‍ കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ പെട്ടെന്ന് പ്രവര്‍ത്തിച്ചതാണെന്നായിരുന്നായിരുന്നു സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ എജിയുടെ മറുവാദം. എന്നാല്‍ സെന്‍സിറ്റീവ് വിവരങ്ങള്‍ ഒന്നുമില്ലെന്ന സര്‍ക്കാര്‍ വാദം നിരാകരിച്ച കോടതി മെഡിക്കല്‍ വിവരങ്ങള്‍ സെന്‍സിറ്റീവ് മാത്രമല്ല അപകടകരവുമാണെന്ന് നിലപാടെടുത്തു. എന്തിനാണ് മൂന്നാമത് ഒരു കക്ഷിയെ ഡാറ്റാ ശേഖരണം ഏല്‍പ്പിച്ചതെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു. സംസ്ഥാനത്തിന് സ്വന്തമായി ഐടി വിഭാഗം ഇല്ലേ എന്ന ചോദ്യത്തിന് സേവനം എന്ന നിലയില്‍ മാത്രമാണ് സോഫ്റ്റ്‌വെയര്‍ പിന്തുണയെന്ന് മറുപടി നല്‍കി. എണ്‍പത് ലക്ഷം ആളുകളെ നിരീക്ഷിക്കേണ്ടി വരുമെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. എന്നാല്‍ ഡാറ്റ ചോരുന്നില്ല എന്ന ഉറപ്പ് സംസ്ഥാന സര്‍ക്കാരിന് നല്‍കാനാകുമോയെന്ന് കോടതി ചോദിച്ചു. സര്‍ക്കാര്‍ മറുപടി അപകടകരമാണെന്ന് കോടതി നിലപാടെടുത്തതോടെ വിശദമായ സത്യവാങ്മൂലം നല്‍കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുകയായിരുന്നു. കൊവിഡ് രോഗിയാണോയെന്ന ചോദ്യത്തിന് അവരെ പ്രതിനിധീകരിച്ചാണ് കോടതിയെ സമീപിച്ചതെന്നായിരുന്നു ഹര്‍ജിക്കാരന്റെ മറുപടി.