സൗജന്യ അരി, ഇന്‍ഷുറന്‍സ്, കര്‍ഷകര്‍ക്ക് 2000 രൂപ, വനിതകള്‍ക്ക് 500; 1.70 ലക്ഷം കോടിയുടെ കേന്ദ്ര പാക്കേജ് 

സൗജന്യ അരി, ഇന്‍ഷുറന്‍സ്, കര്‍ഷകര്‍ക്ക് 2000 രൂപ, വനിതകള്‍ക്ക് 500; 1.70 ലക്ഷം കോടിയുടെ കേന്ദ്ര പാക്കേജ് 

കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ 1.70 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരമാണ് പാക്കേജ് പ്രഖ്യാപിച്ചത്. ലോക്ക് ഡൗണ്‍ കാലത്ത് ആരും പട്ടിണി കിടക്കാതിരിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. ഭക്ഷ്യസുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

കൊറോണ പ്രതിരോധമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചു. ആശാ വര്‍ക്കര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, നഴ്‌സുമാര്‍ എന്നിവര്‍ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ വരും. ഒരുലക്ഷം ജീവനക്കാര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. മൂന്ന് മാസത്തേക്കാണ് ഇന്‍ഷുറന്‍സ്. ഇതിനകം കൊവിഡ് നിയന്ത്രണവിധേയമാകുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി പ്രകാരം 80 കോടി പാവങ്ങള്‍ക്ക് അഞ്ച് കിലോ അരി അല്ലെങ്കില്‍ ഗോതമ്പ് സൗജന്യമായി നല്‍കും. അടുത്ത മൂന്നു മാസം ഓരോ മാസവും ഇത് നല്‍കും. ഇപ്പോള്‍ ലഭിക്കുന്ന അഞ്ച് കിലോയ്ക്ക് പുറമെയാണ് ഇത്. കൂടാതെ ഓരോ കിലോ പരിപ്പോ ഉഴുന്നോ പയറോ സൗജന്യമായി നല്‍കും. ഒരു മാസത്തില്‍ രണ്ട് ഘട്ടമായി ഇത് വാങ്ങാം.

കര്‍ഷകര്‍ക്ക് കിസാന്‍ സമ്മാന്‍ നിധിയുടെ ആദ്യ ഗഡുവായ 2000 രൂപ ഉടന്‍ നല്‍കും. ഏപ്രില്‍ ആദ്യ ആഴ്ചയില്‍ അക്കൗണ്ടില്‍ പണം നിക്ഷേപിക്കും. 20 കോടി സ്ത്രീകള്‍ക്ക് ജന്‍ധന്‍ അക്കൗണ്ടിലൂടെ 500 രൂപ വീതം അടുത്ത മൂന്നു മാസം നല്‍കും. മുതിര്‍ന്ന പൗരന്മാര്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍, പെന്‍ഷന്‍കാര്‍, എന്നിങ്ങനെ മൂന്നുകോടി ആളുകള്‍ക്ക് 1000 രൂപ വീതം അടുത്ത മൂന്നു മാസവും നല്‍കും. രണ്ട് തവണകളായായിരിക്കും ഈ പണം അക്കൗണ്ടില്‍ നിക്ഷേപിക്കുക.

എട്ടു കോടി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യ എല്‍പിജി സിലിണ്ടര്‍ അനുവദിക്കും. ചെറുകിടസ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മൂന്നു മാസത്തെ പിഎഫ് തുക സര്‍ക്കാര്‍ അടക്കും. നൂറു തൊഴിലാളികള്‍ വരെയുള്ളതും അതില്‍ 90 ശതമാനം പേര്‍ക്കും പതിനയ്യായിരം രൂപയില്‍ താഴെ വരുമാനവും ആയിരിക്കണം. ഇപിഎഫ് നിക്ഷേപത്തില്‍ നിന്ന് 75 ശതമാനം മുന്‍കൂര്‍ പിന്‍വലിക്കാന്‍ അനുമതി.

വനിതാ സ്വാശ്രയ സംഘങ്ങള്‍ക്ക് നല്‍കുന്ന ഈടില്ലാത്ത വായ്പ 10 ലക്ഷമായിരുന്നത് 20 ലക്ഷമായി ഉയര്‍ത്തി. തൊഴിലുറപ്പ് പദ്ധതിയുടെ വേദനം കൂട്ടി. 182 രൂപ 202 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. നിര്‍മ്മാണ തൊഴിലാളികളുടെ ക്ഷേമനിധി ഫണ്ടിലെ 31000 കോടി രൂപയില്‍ നിന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സഹായം നല്‍കാം. മൂന്നര കോടി രജിസ്റ്റര്‍ ചെയ്ത ജീവനക്കാരാണ് ഉള്ളതെന്നും ധനമന്ത്രി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in