ആരോഗ്യമന്ത്രിയെ മൂലക്കിരുത്തി, നിര്‍ദേശം എ.കെ.ജി സെന്ററില്‍ നിന്നെന്ന് വി.ഡി.സതീശന്‍

ആരോഗ്യമന്ത്രിയെ മൂലക്കിരുത്തി, നിര്‍ദേശം എ.കെ.ജി സെന്ററില്‍ നിന്നെന്ന് വി.ഡി.സതീശന്‍

ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജിനെ മൂലക്കിരുത്തി കുറേ ഉദ്യോഗസ്ഥര്‍ കൊവിഡ് പ്രതിരോധപ്രവര്‍ത്തനം ഹൈജാക്ക് ചെയ്‌തെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കൊവിഡ് മൂന്നാം തരംഗം നേരിടുന്നതില്‍ ആരോഗ്യമന്ത്രിക്ക് ഒരു റോളുമില്ല. കുറേ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് തീരുമാനമെടുക്കുകയാണ്. എ.കെ.ജി സെന്ററില്‍ നിന്നാണ് നിര്‍ദേശങ്ങള്‍ നല്‍കുന്നത്. മൂന്നാം തരംഗം എങ്ങനെ നേരിടുമെന്ന കാര്യത്തില്‍ സര്‍ക്കാരിന് വ്യക്തതയില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ വി.ഡി സതീശന്‍.

പല ജില്ലകളില്‍ സര്‍ക്കാര്‍ പുറത്തുവിടുന്നതിനെക്കാള്‍ നാലും അഞ്ചും ഇരട്ടിയാണ് രോഗികളുടെ എണ്ണം. വീടുകളില്‍ കഴിയാന്‍ രോഗികളോട് പറയുന്നത് യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവരാതിരിക്കാനാണ്. മൂന്നാം തരംഗത്തിന് മുമ്പ് മറ്റ് സംസ്ഥാനങ്ങള്‍ തയ്യാറെടുപ്പ് നടത്തിയിരുന്നു. ആരോഗ്യമന്ത്രിക്ക് യോഗത്തില്‍ പോയി ഇരിക്കുക എന്നല്ലാതെ ഒരു പങ്കാളിത്തവുമില്ല. തൃശൂരും കാസര്‍ഗോഡും സിപിഎം സമ്മേളനം നടക്കുന്നതിനാലാണ് പുതിയ മാനദണ്ഡം കൊണ്ടുവന്നത്.

അഞ്ച് പേര്‍ കൂടി സമരം നടത്തിയപ്പോള്‍ കേസെടുത്ത സര്‍ക്കാരാണ് അഞ്ഞൂറ് പേരിലധികം ആളുകളെ അണി നിരത്തി പാര്‍ട്ടി സമ്മേളനത്തിന് അനുമതി നല്‍കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കാസര്‍ഗോഡും തൃശൂരും സിപിഎം ജില്ലാ സമ്മേളനം നടത്താന്‍ വേണ്ടിയാണ് പുതിയ കൊവിഡ് മാനദണ്ഡങ്ങള്‍ കൊണ്ടുവന്നത്.

സിപിഎം സമ്മേളനം വഴി നൂറ് കണക്കിനാളുകള്‍ക്ക് കൊവിഡ് പകര്‍ത്തുകയാണ്. കല്യാണത്തിനും മറ്റ് ചടങ്ങുകള്‍ക്കും അനുമതി നല്‍കാത്തപ്പോഴാണ് അഞ്ഞൂറിലേറെ പേരെ അണിനിരത്തി തിരുവാതിര നടത്തുന്നത്.

മന്ത്രിമാര്‍ ഉള്‍പ്പെടെയാണ് സിപിഎം സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നത്. കാസര്‍ഗോഡ് ജില്ലയില്‍ കൊവിഡ് നിയന്ത്രണം പിന്‍വലിച്ചത് സിപിഎം സമ്മേളനത്തിന് വേണ്ടിയാണെന്നും സതീശന്‍. ടിപിആര്‍ ഇത്രയും വര്‍ധിച്ച സമയത്ത് പാര്‍ട്ടി സമ്മേളനം നടത്തി മൂന്നൂറും അഞ്ഞൂറും ആളുകളെ കൂട്ടുന്നത് രോഗം വ്യാപിപ്പിക്കും. തിരുവനന്തപുരം സമ്മേളനത്തില്‍ പങ്കെടുത്ത മന്ത്രിമാര്‍ ഉള്‍പ്പെടെ നേതാക്കള്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. മന്ത്രിമാരും സിപിഎം നേതാക്കളും ജില്ലകള്‍ തോറും കൊവിഡ് രോഗം വിതരണം ചെയ്യുകയാണ്. എന്ത് കൊവിഡായാലും പാര്‍ട്ടി സമ്മേളനം നടത്തുമെന്നാണ് സിപിഎം പറയുന്നത്.

മൂന്നാം തരംഗത്തില്‍ ആരോഗ്യവകുപ്പ് നിശ്ചലമാണ്. ഉദ്യോഗസ്ഥര്‍ എ.കെ.ജി സെന്ററില്‍ നിന്നാണ് നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നത്. ആശുപത്രിയില്‍ പോലും വേണ്ടത്ര ചികില്‍സാ സൗകര്യങ്ങളില്ല. ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് പറഞ്ഞ് പാര്‍ട്ടിക്ക് വേണ്ടി നിയന്ത്രണങ്ങള്‍ മാറ്റുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in