റാന്നിയിലെ വൃദ്ധദമ്പതികളെ പരിചരിച്ച നഴ്‌സും കൊവിഡ് ഭേദമായി ആശുപത്രി വിട്ടു

റാന്നിയിലെ വൃദ്ധദമ്പതികളെ പരിചരിച്ച നഴ്‌സും കൊവിഡ് ഭേദമായി ആശുപത്രി വിട്ടു

Summary

സ്വന്തം ആരോഗ്യം നോക്കാതെ ശുശ്രൂഷിച്ചതിന് നന്ദി അറിയിച്ച് ആരോഗ്യമന്ത്രി

റാന്നിയിലെ വയോധിക ദമ്പതികളെ ശുശ്രൂഷിച്ച ആരോഗ്യപ്രവര്‍ത്തകയ്ക്ക് കൊവിഡ് 19 ബാധിച്ചത് ആശങ്ക സൃഷ്ടിച്ചിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന സ്റ്റാഫ് നഴ്സ് രേഷ്മ മോഹന്‍ദാസ് രോഗമുക്തയായെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. രേഷ്മാ മോഹന്‍ദാസ് വെള്ളിയാഴ്ച ആശുപത്രി വിട്ടു. റാന്നിയിലെ വൃദ്ധ ദമ്പതികളും ചെങ്ങളത്തെ ദമ്പതികളുമാണ് രേഷ്മ മോഹന്‍ദാസിനെ കൂടാതെ കോട്ടയം മെഡിക്കല്‍ കോളജില്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലുണ്ടായിരുന്നത്. നഴ്‌സിന്റെ രോഗം കൂടി ഭേദമായതോടെ കോട്ടയം മെഡിക്കല്‍ കോളജില്‍ കൊവിഡ് ബാധിതര്‍ ചികില്‍സയില്‍ ഇല്ല.

14 ദിവസത്തെ വീട്ടിലെ നിരീക്ഷണത്തിന് ശേഷം കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്യാന്‍ തയ്യാറാണെന്നാണ് രേഷ്മ അറിയിച്ചതായും കെ കെ ശൈലജ ടീച്ചര്‍. നമ്മുടെ ആശുപത്രികളില്‍ കൊറോണ ചികിത്സയ്ക്ക് എല്ലാ സൗക്യങ്ങളുമുണ്ട്. ഒരുപാട് ജീവനക്കാര്‍ സന്നദ്ധതയോടെ ജോലി ചെയ്യുന്നു. അതിനാല്‍ തന്നെ ആശങ്കകള്‍ ഇല്ലാതെ ഡ്യൂട്ടിയെടുക്കണം. കേരളം കൊറോണയെ അതിജീവിക്കുക തന്നെ ചെയ്യുമെന്നാണ് രേഷ്മ വ്യക്തമാക്കുന്നത്. രേഷ്മയെ വിളിച്ച് സന്തോഷം പങ്കുവച്ചതായും ആരോഗ്യമന്ത്രി.

കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന റാന്നിയിലെ 88 ഉം 93 ഉം വയസുള്ള വൃദ്ധ ദമ്പതികളെ ശ്രുശ്രൂഷിച്ച നഴ്സായിരുന്നു രേഷ്മ. മാര്‍ച്ച് 12 മുതല്‍ 22 വരെയായിരുന്നു രേഷ്മയ്ക്ക് കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ ഡ്യൂട്ടിയുണ്ടായിരുന്നത്. ശാരീരിക അവശതകളോടൊപ്പം കൊറോണ വൈറസ് കാരണമുള്ള ബുദ്ധിമുട്ടുകളും ഉണ്ടായിരുന്ന വൃദ്ധ ദമ്പതികളെ രേഷ്മയ്ക്ക് വളരെ അടുത്ത് ശുശ്രൂക്ഷിക്കേണ്ടി വന്നു. കേള്‍വിക്കുറവിന്റെ പ്രശ്‌നമുള്ളതിനാല്‍ വൃദ്ധ ദമ്പതികളെ അടുത്ത് പരിചരിക്കേണ്ടി വന്നതായി ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അറിയിച്ചിരുന്നു. ആരോഗ്യം പോലും നോക്കാതെ സ്വന്തം മാതാപിതാക്കളെ പ്പോലെ നോക്കിയാണ് രേഷ്മ അവരെ പരിചരിച്ചതെന്നും ആരോഗ്യമന്ത്രി. ഡ്യൂട്ടി ടേണ്‍ അവസാനിച്ച ശേഷം രേഷ്മയ്ക്ക് മാര്‍ച്ച് 23ന് ചെറിയ പനി ഉണ്ടായി. ഉടന്‍ തന്നെ ഫീവര്‍ ക്ലിനിക്കല്‍ കാണിച്ചു. കൊറോണ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ സാമ്പിളുകളെടുത്ത് പരിശോധയ്ക്കായി അയയ്ക്കുകുയും കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മാര്‍ച്ച് 24നാണ് രോഗം സ്ഥിരീകരിച്ചത്. ചെറിയ തലവേദനയും ശരീരവേദനയുമൊഴിച്ചാല്‍ മറ്റൊരു ബുദ്ധിമുട്ടും ഈ നാളുകളില്‍ ഉണ്ടായില്ലെന്നും മന്ത്രിയുടെ കുറിപ്പ്.

ഇറ്റലിയില്‍ നിന്ന് റാന്നിയിലെത്തിയ കുടുംബത്തിലെ മാതാപിതാക്കളും മകനുമാണ് കൊവിഡ് ബാധിച്ച് ആശുപത്രിയിലായിരുന്നത്. മകന്‍ നേരത്തെ ആശുപത്രി വിട്ടിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in