കാസര്‍കോട്ടെ മാലിന്യത്തിന് പോലും മതം ഉണ്ടെന്ന് ജില്ലാ കലക്ടര്‍, മുസ്ലിം വിരുദ്ധ പ്രസ്താവനയെന്നു വിമര്‍ശനം 

കാസര്‍കോട്ടെ മാലിന്യത്തിന് പോലും മതം ഉണ്ടെന്ന് ജില്ലാ കലക്ടര്‍, മുസ്ലിം വിരുദ്ധ പ്രസ്താവനയെന്നു വിമര്‍ശനം 

സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ് നല്‍കിയെന്ന് ജില്ലാ കലക്ടര്‍ 

കാസര്‍കോട് ജില്ലയിലെ മാലിന്യത്തിന് ജാതിയും മതവും രാഷ്ട്രീയവുമുണ്ടെന്ന ജില്ലാ കലക്ടര്‍ ഡി സജിത്ത് ബാബുവിന്റെ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്. കാസര്‍കോടുകാരെ മതപരമായി അധിക്ഷേപിച്ചെന്നാണ് ഉയരുന്ന വിമര്‍ശനം. സോഷ്യല്‍മീഡിയയില്‍ കടുത്ത വിമര്‍ശനമാണ് ജില്ലാ കലക്ടര്‍ക്കെതിരെ ഉയരുന്നത്. ഈ വകമര ചോട്ടില്‍ എന്ന ഫേസ്ബുക്ക് കൂട്ടായ്മ 18 ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ കലാപം 2 സാഹിത്യ ക്യാമ്പിലായിരുന്നു പരാമര്‍ശം.

കാസര്‍കോട് ജില്ലയിലെ മാലിന്യത്തിന് പോലും ജാതിയും മതവും രാഷ്ട്രീയവുമുണ്ടെന്ന് എനിക്ക് ഒമ്പതാം തിയ്യതിയാണ് മനസ്സിലായത്. അതുവരെ എനിക്ക് അറിയില്ലായിരുന്നു അത് എന്നെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചറിവാണ്. ഞാന്‍ അത്തരമൊരു കാഴ്ചപ്പാടുള്ള സ്ഥലത്ത് നിന്നല്ല വരുന്നത്. ഞാന്‍ ട്രിവാന്‍ഡ്രം സിറ്റിയില്‍ ജനിച്ചു വളര്‍ന്ന ആളാണ്. ഇവിടെ വന്നപ്പോളാണ് മാലിന്യത്തിന് പോലും മതമുണ്ടെന്ന് മനസ്സിലായത്. സ്ട്രാറ്റജി ഇവിടെ മാറ്റേണ്ടി വരും. എന്റെ സാഹചര്യത്തിന് അനുസരിച്ചാണ് ഞാന്‍ സ്ട്രാറ്റജി ഉണ്ടാക്കുന്നത്. ഇവിടുത്തെ സാമൂഹ്യപരവും മതപരവുമായ പ്രശ്‌നങ്ങളില്‍ വേയ്സ്റ്റിന് വളരെ ഒരു ഇത് ഉണ്ട് . സാധാരണ രീതിയില്‍ എന്റെ വീട്ടില്‍ നാലു പേരുണ്ട് . ഭാര്യ നാല് പേര്‍ക്ക് ഉണ്ടാക്കേണ്ട ആഹാരമേ ഉണ്ടാക്കാറുള്ളൂ. അവള്‍ക്കറിയാം ഞങ്ങളൊക്കെ വളരെ കുറച്ച് ഭക്ഷണമേ കഴിക്കാറുള്ളൂവെന്ന്. അവളൊരിക്കലും അത്രയധികം ഭക്ഷണം ഉണ്ടാക്കില്ല. ഇവിടെ കുറച്ച് കഴിക്കാന്‍ കഴിയുകയുള്ളൂവെങ്കിലും കുറെ ഉണ്ടാക്കും. ഉണ്ടാക്കിയിട്ട് വേസ്റ്റായാല്‍ എന്റെ വീട്ടില്‍ പട്ടിക്ക് കൊടുക്കും. ഇവിടെ പട്ടിയെ വളര്‍ത്താന്‍ കഴിയില്ല. അപ്പോള്‍ പട്ടിയെ വളര്‍ത്താന്‍ കഴിയില്ലെങ്കില്‍ പന്നിക്ക് കൊടുക്കും. ഞങ്ങളുടെ നാട്ടില്‍ ഒരുപാട് പന്നി ഫാം ഉണ്ട്. ഇവിടെ പന്നിയെയും വളര്‍ത്താന്‍ കഴിയില്ല. അപ്പോള്‍ പിന്നെ ഓപ്ഷന്‍ സര്‍ക്കാറിന്റെ തലയില്‍ ഇടുക എന്നതാണ്. അല്ലെങ്കില്‍ റോഡില്‍ ഇടുക എന്നതാണ്. റോഡില്‍ ഇട്ടാല്‍ സര്‍ക്കാറോ മുനിസിപ്പാലിറ്റിയോ പഞ്ചായത്തോ എടുത്തു കൊള്ളും. ഈ കാഴ്ചപ്പാട് മാറണം.   

കലക്ടറുടെ വിവാദ പരാമര്‍ശം 

എന്നാല്‍ മതപരമോ ജാതീയമായോ അധിക്ഷേപിച്ചെട്ടില്ലെന്ന് ജില്ലാ കലക്ടര്‍ ഡി സജിത്ത് ബാബു ദ ക്യൂവിനോട് പറഞ്ഞു. കാസര്‍കോട് ജില്ലയിലെ പ്രത്യേക സാമൂഹ്യ സാഹചര്യത്തില്‍ സാധാരണ ഉപയോഗിക്കുന്നത് പോലുള്ള മാലിന്യ സംസ്‌കരണ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയില്ലെന്നാണ് സൂചിപ്പിച്ചത്. അതുകൊണ്ട് ഇഡോര്‍ മോഡലില്‍ കേന്ദ്രീകൃത മാലിന്യ സംസ്‌കരണം വേണമെന്നാണ് ഉദ്ദേശിച്ചത്. സോഷ്യല്‍ മീഡിയയില്‍ തെറ്റായി വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുന്നതിനെതിരെ കേസ് കൊടുത്തിട്ടുണ്ടെന്നും ജില്ല കലക്ടര്‍ പ്രതികരിച്ചു. വിയോജിപ്പുകള്‍ അവിടെ പങ്കെടുത്തവര്‍ തന്നെ പറഞ്ഞിരുന്നതായി ക്യാമ്പിന്റെ സംഘാടകര്‍ അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in