‘ഇത് മനുഷ്യാവകാശലംഘനം, ജയിലില്‍  ഹൃദയാഘാതം വരെ ഉണ്ടായേക്കാം’; ആസാദിന് ചികിത്സ നിഷേധിക്കുന്നുവെന്ന് ഡോക്ടര്‍ 

‘ഇത് മനുഷ്യാവകാശലംഘനം, ജയിലില്‍ ഹൃദയാഘാതം വരെ ഉണ്ടായേക്കാം’; ആസാദിന് ചികിത്സ നിഷേധിക്കുന്നുവെന്ന് ഡോക്ടര്‍ 

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്ത ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ചികിത്സ നിഷേധിക്കുന്നതായി ആരോപണം. തീഹാര്‍ ജയിലില്‍ കഴിയുന്ന ആസാദിന്റെ ആരോഗ്യ നിലയില്‍ ആശങ്കയുണ്ടെന്നും ശരിയായ ചികിത്സ ഉടന്‍ ലഭ്യമാക്കിയില്ലെങ്കില്‍ ഹൃദയാഘാതം വരെയുണ്ടായേക്കാമെന്ന് ആസാദിന്റെ ഡോക്ടര്‍ ഡോ. ഹര്‍ജിത് സിങ് ഭട്ടി ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ ഒരു വര്‍ഷമായി ആസാദ് തന്റെ ചികിത്സയിലാണ്. ആഴ്ചയില്‍ രണ്ട് തവണ ആസാദിന് ഫ്ളെബോടോമി ചികിത്സ ആവശ്യമാണ്. അത് ചെയ്തില്ലെങ്കില്‍ രക്തം കട്ട പിടിച്ച് ഹൃദയാഘാതമോ സ്‌ട്രോക്കോ ഉണ്ടായേക്കാം.

ഡോ. ഹര്‍ജിത് സിങ് ഭട്ടി

തന്റെ രോഗവിവരത്തെക്കുറിച്ച് ആസാദ് തീഹാര്‍ ജയില്‍ അധികൃതരെ അറിയിച്ചിട്ടും അവര്‍ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹി എഐഐഎംഎസ് മാറ്റാന്‍ തയ്യാറാകുന്നില്ലന്നും അദ്ദേഹം കുറിച്ചു. ഇതു മനുഷ്യത്വ രഹിതവും മനുഷ്യാവകാശ ലംഘനവുമാണ്. ചികിത്സ നേടാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. ആസാദിനെ ചികിത്സയ്ക്കായി എയിംസില്‍ എത്തിക്കാന്‍ ഡല്‍ഹി പൊലീസിനോടും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോടും ആവശ്യപ്പെട്ട ഭട്ടി ഇല്ലെങ്കില്‍ പ്രതികൂലമായി എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദിത്വം അവര്‍ക്കായിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

എയിംസിലെ റസിഡന്റ് ഡോക്ടേര്‍സ് അസോസിയേഷന്റെ മുന്‍ പ്രസിഡന്റും പ്രോഗ്രസീവ് മെഡിക്കോസ് ആന്‍ഡ് സൈന്റിസ്റ്റ് ഫോറം ദേശീയ പ്രസിഡന്റുമാണ് ഡോക്ടര്‍ ഹര്‍ജിത് സിങ്ങ് ഭട്ടി. കഴിഞ്ഞ മാസം 20നാണ് ഡല്‍ഹി ജുമാ മസ്ജിദിലെ പ്രതിഷേധത്തെ തുടര്‍ന്ന് ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ആസാദിനെ കോടതിയില്‍ ഹാജരാക്കിയെങ്കിലും ജാമ്യം ലഭിച്ചില്ല. മാധ്യമങ്ങളെ അകത്ത് പ്രവേശിപ്പിക്കാതെയായിരുന്നു കോടതി നടപടികള്‍ സ്വീകരിച്ചത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in