പോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ല, ഇത് ജനങ്ങളെ വിഭജിക്കാനുള്ള ശ്രമമെന്ന് സീതാറാം യെച്ചൂരി

പോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ല, ഇത് ജനങ്ങളെ വിഭജിക്കാനുള്ള ശ്രമമെന്ന് സീതാറാം യെച്ചൂരി

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഡല്‍ഹിയില്‍ പ്രതിഷേധിച്ചതിന് അറസ്റ്റിലായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യെച്ചൂരി. സമരങ്ങളെ അടിച്ചമര്‍ത്തുന്നത് ഏകാധിപത്യ പ്രവണതയാണ്. അടിയന്തരാവസ്ഥയാണ് രാജ്യത്ത് സൃഷ്ടിക്കുന്നത്. ജനങ്ങളുടെ ജീവിതം ദുസഹമാകുമ്പോള്‍ അവയില്‍ നിന്നെല്ലാം ശ്രദ്ധ തിരിച്ച് രാജ്യത്തെ മനുഷ്യരെ വിഭജിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

‘’തൊഴിലില്ലായ്മ രൂക്ഷമായിരിക്കുന്നു, കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു, യുവാക്കള്‍ ലക്ഷ്യമില്ലാതെയായിരിക്കുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായി സുപ്രീം കോടതിയിലുള്ള അപ്പീലില്‍ പ്രതീക്ഷയുണ്ട്. ഭരണഘടനാ മൂല്യം ഉയര്‍ത്തിപ്പിടിക്കുന്ന തീരുമാനം പരമോന്നത കോടതിയില്‍ നിന്നുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ. ഭരണഘടനാ വിരുദ്ധമാണ് പൗരത്വ ബില്‍. അതിനെതിരായ പോരാട്ടം പരിഹാരമുണ്ടാകും വരെ തുടരും. ‘’

പൗരത്വനിയമത്തിനെതിരായ പ്രതിഷേധം രാജ്യമെങ്ങും കത്തിപ്പടരുകയാണ്. കാമ്പസുകള്‍ക്ക് പിന്നാലെ തെരുവുകളിലും നഗരങ്ങളിലും പ്രതിഷേധം കനത്തിരിക്കുകയാണ്. ഡല്‍ഹിയിലും മൊബൈല്‍ സേവന നിരോധനമുണ്ട്. ഡല്‍ഹി പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വോയ്സ് കോള്‍, ഇന്റര്‍നെറ്റ്, മെസേജിങ് തുടങ്ങിയ സേവനങ്ങള്‍ സസ്പെന്‍ഡ് ചെയ്തു. ടെലികോം കമ്പനികളായ എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, റിലയന്‍സ് ജിയോ എന്നിവര്‍ ഉപഭോക്താക്കള്‍ക്ക് മെസ്സേജ് അയച്ചു. വടക്ക്, മധ്യ ജില്ലകളിലും, മണ്ടി ഹൗസ്, മുസ്തഫാബാദ്, സീലംപൂര്‍, ജാഫര്‍ബാദ്, ജാമിയാ നഗര്‍, ഷെയ്ന്‍ ബാഗ്, ബാവന എന്നീ പ്രദേശങ്ങളിലുള്ളവര്‍ക്ക് രാവിലെ ഒമ്പത് മണി മുതല്‍ ഒരു മണിവരെയാണ് സേവനം നിഷേധിക്കപ്പെട്ടത്.

logo
The Cue
www.thecue.in