താമരയ്ക്കടിയില്‍ പാര്‍ട്ടി നാമം, വോട്ടിങ് മെഷീനിലെ ബിജെപി അപാരതയില്‍ വീണ്ടും പരാതിയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ 

താമരയ്ക്കടിയില്‍ പാര്‍ട്ടി നാമം, വോട്ടിങ് മെഷീനിലെ ബിജെപി അപാരതയില്‍ വീണ്ടും പരാതിയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ 

തെരഞ്ഞെടുപ്പ് ചിഹ്നത്തിനടിയില്‍ പാര്‍ട്ടി പേര് ഒളിച്ചുകടത്തുന്നുവെന്ന് ആക്ഷേപം. 

രാജ്യം തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചു കൊണ്ടിരിക്കവെ അധികാരത്തിലുള്ള ബിജെപിക്കെതിരെ വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് വീണ്ടും പരാതി നല്‍കിയിരിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. വോട്ടിങ് മെഷീനില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമരയ്ക്കടിയില്‍ പാര്‍ട്ടിയുടെ പേരും തെളിയുന്നുണ്ടെന്നാണ് കോണ്‍ഗ്രസും തൃണമൂലും അടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അരോറയ്ക്ക് 10 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ ചേര്‍ന്ന് പരാതി നല്‍കി.

അടിയന്തരമായി ക്രമക്കേടിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് തൃണമൂലിന്റെ ദിനേശ് ത്രിവേദിയും ഡെറെക് ഒബ്രെയിനും തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഒന്നെങ്കില്‍ താമര ചിഹ്നത്തിന്റെ ചുവട്ടില്‍ നിന്ന് ബിജെപി എന്ന അക്ഷരങ്ങള്‍ മാറ്റുകയോ അല്ലെങ്കില്‍ മറ്റ് പാര്‍ട്ടികളുടെ കൂടി പേര് ചിഹ്നങ്ങള്‍ക്ക് താഴെ ഉള്‍പ്പെടുത്തുകയോ ചെയ്യണമെന്നാണ് ആവശ്യം.

വോട്ടിങ് മെഷീനില്‍ ബിജെപിയുടെ ചിഹ്നത്തിന് ചുവട്ടിലായി ബിജെപി എന്ന അക്ഷരങ്ങള്‍ തെളിഞ്ഞു കാണാം. ചിഹ്നവും പാര്‍ട്ടി പേരും ഒരു പാര്‍ട്ടിയും ഒരുമിച്ച് ഉപയോഗിക്കാന്‍ പാടില്ല എന്നതാണ് ചട്ടമെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്വി പറയുന്നു.

നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി ബാലറ്റ് പേപ്പറിലെ താമരചിഹ്നത്തിനെതിരേയും ആരോപണം ഉന്നയിച്ചിരുന്നു. ബാലറ്റ് പേപ്പറിലെ ബിജെപിയുടെ താമര ചിഹ്നത്തിന്റെ തണ്ടിനോട് ചേര്‍ന്ന് ബിജെപി എന്ന് വായിക്കാവുന്ന തരത്തില്‍ വരകള്‍ ഇട്ടിരിക്കുന്നുവെന്നായിരുന്നു മമതയുടെ ആരോപണം.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുടെ ആരോപണം തള്ളുകയാണുണ്ടായത്. പാര്‍ട്ടി പേര് കാണത്തക്ക തരത്തില്‍ ബാലറ്റ് പേപ്പറിലെ ചിഹ്നത്തില്‍ പ്രകടമായ മാറ്റിമില്ലെന്നായിരുന്നു കമ്മീഷന്റെ മറുപടി.

പുതിയ പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലെത്തുമ്പോഴും ഇതെല്ലാം പ്രതിപക്ഷ പാര്‍ട്ടികളുടെ തെറ്റിധാരണയെന്ന മട്ടിലാണ് ഉദ്യോഗസ്ഥരുടെ പ്രതികരണങ്ങള്‍. 2013ല്‍ തങ്ങളുടെ ചിഹ്നത്തിന് തെളിച്ച കുറവുണ്ടെന്ന ബിജെപിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ താമരയുടെ അരുകുകള്‍ക്ക് കട്ടികൂട്ടിയിരുന്നു. 2014 മുതല്‍ ഈ മാറ്റത്തോടെയാണ് മെഷീനില്‍ ബിജെപി ചിഹ്നം ഉപയോഗിക്കുന്നതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ സീനിയര്‍ ഉദ്യോഗസ്ഥരുടെ പ്രതികരണം. താമരയ്ക്ക് ചുവട്ടിലെ വെള്ളത്തിന്റെ നിരപ്പ് സൂചിപ്പിക്കാനായുള്ള വരകള്‍ ഇംഗ്ലീഷ് അക്ഷരമാലയിലെ എഫും പിയും പോലെയാണ് തോന്നുകയെന്നും അല്ലാതെ ബിജെപി എന്നല്ലെന്നും ഇവര്‍ പറയുന്നുണ്ട്.

മറ്റ് പാര്‍ട്ടികള്‍ക്ക് വോട്ടുകുത്തുമ്പോള്‍ താമരയ്ക്ക് വീഴുന്നുവെന്ന ആക്ഷേപം ശക്തമായി നില്‍ക്കവെയാണ് ബിജെപിക്കെതിരെ അടുത്ത പരാതി. ഇനി വരാനുള്ളത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയോ വിശദീകരണമോ ആണ്.

Related Stories

No stories found.
logo
The Cue
www.thecue.in