കല്ലട ബസ് തടഞ്ഞ് ‘കൊല്ലടാ’ എന്നാക്കി യൂത്ത് കോണ്‍ഗ്രസ്: വീഡിയോ   

കല്ലട ബസ് തടഞ്ഞ് ‘കൊല്ലടാ’ എന്നാക്കി യൂത്ത് കോണ്‍ഗ്രസ്: വീഡിയോ   

യാത്രക്കാര്‍ക്കെതിരായ അതിക്രമങ്ങളുടെ പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ച കല്ലട ബസിന്റെ പേര് മാറ്റി യൂത്ത് കോണ്‍ഗ്രസ്. കല്ലട എന്നതിന് പകരം 'കൊല്ലടാ' എന്ന് സ്റ്റിക്കര്‍ മാറ്റിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രോഷം പ്രകടിപ്പിച്ചത്. ബസിന്റെ ഗ്ലാസില്‍ തലയോട്ടി അടങ്ങുന്ന അപായ ചിഹ്നവും പതിച്ചു. 'നാട്ടുകാരേ കണ്ടോളൂ. കല്ലടയല്ലിത് കൊല്ലടയാണേ. ആളെക്കൊല്ലും കല്ലട ബസേ.' എന്നീ മുദ്രാവാക്യം വിളിയോടെയായിരുന്നു പ്രതിഷേധം. ബസ് തടഞ്ഞിട്ട് പേര് മാറ്റുന്നതിന്റെ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം പുറത്തുവന്നതോടെയാണ് കല്ലട ബസ് വാര്‍ത്തകളില്‍ നിറയുന്നത്. ഏപ്രില്‍ 20 ന് രാത്രിയിലാണ് ബാംഗ്ലൂരിലേക്കുള്ള രണ്ട് വിദ്യാര്‍ത്ഥികളെ സുരേഷ് കല്ലട ബസ് ജീവനക്കാരും ഗുണ്ടകളും ചേര്‍ന്ന് എറണാകുളം നഗരത്തിലിട്ട് വളഞ്ഞിട്ടാക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. സംഭവം നടന്ന് രണ്ട് മാസം കഴിഞ്ഞിട്ടും ബസ്സിന്റെ പേര്‍മിറ്റ് റദ്ദാക്കിയിട്ടില്ല. എന്നാല്‍ ഈ രണ്ട് മാസത്തിനിടെ കല്ലടയ്ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നു. എന്നിട്ടും മോട്ടോര്‍ വാഹനവകുപ്പ് കൈയ്യും കെട്ടി നിന്നു. ഏറ്റവുമൊടുവില്‍ ഒരു യുവതിക്ക് നേരെ ജീവനക്കാരനില്‍ നിന്ന് പീഡനശ്രമമുണ്ടായി. വാഹനം അശ്രദ്ധമായോടിച്ച് മറ്റൊരു ബസ്സിലെ യാത്രക്കാരന്റെ തുടയെല്ലൊടിച്ചെന്നും പരാതി ഉയര്‍ന്നു. പഴയ പരാതിയില്‍ പെര്‍മിറ്റ് റദ്ദാക്കിയിട്ടില്ലെന്ന വിവരം ഇതിന് പിന്നാലെയാണ് പുറത്താകുന്നത്.

കല്ലട ബസ് തടഞ്ഞ് ‘കൊല്ലടാ’ എന്നാക്കി യൂത്ത് കോണ്‍ഗ്രസ്: വീഡിയോ   
പെര്‍മിറ്റ് റദ്ദാക്കാതെ ‘കല്ലടയില്‍’ അടയിരുന്ന മോട്ടോര്‍ വാഹന വകുപ്പിന് രോഷത്തില്‍ ഞെട്ടിയുണരല്‍ 

കടുത്ത വിമര്‍ശനങ്ങള്‍ക്കൊടുവില്‍ പൂഴ്ത്തിയ ഫയല്‍ തിടുക്കത്തില്‍ പുറത്തെടുക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. ചൊവ്വാഴ്ച റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം ചേര്‍ന്ന് ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കുമെന്നാണ് വിവരം. യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ എറണാകുളം ആര്‍ടിഒ സുരേഷ് കല്ലടയെ നോട്ടീസ് നല്‍കി വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. തുടര്‍ന്ന് പെര്‍മിറ്റ് റദ്ദാക്കാന്‍ ഇരിങ്ങാലക്കുട ആര്‍ടിഒയോട് ശുപാര്‍ശ ചെയ്തു. എന്നാല്‍ തൃശൂര്‍ ജില്ലാ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. ഇക്കാര്യം പറഞ്ഞാണ് ഉദ്യോഗസ്ഥര്‍ ഫയലില്‍ അടയിരുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in