‘ഞങ്ങള്‍ക്ക് തരാമായിരുന്നില്ലേ’, തെളിവെടുപ്പിന് കൊണ്ടു വന്ന ശരണ്യയ്ക്ക് നേരെ ആക്രോശിച്ച് ബന്ധുക്കളും നാട്ടുകാരും
കണ്ണൂര്‍ തയ്യിലില്‍ ഒന്നര വയസുകാരനെ കൊന്ന ശരണ്യയെ വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചു. കുഞ്ഞിനെ കൊന്നത് ശരണ്യ ഒറ്റയ്ക്കാണെന്നാണ് പൊലീസ് അറിയിച്ചത്. കാമുകനും ഭര്‍ത്താവിനും സംഭവത്തില്‍ പങ്കില്ലെന്നും സിറ്റി സിഐ പിആര്‍ സതീശന്‍ പറഞ്ഞു. ഇരുവരെയും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
തെളിവെടുപ്പിനായി ശരണ്യയെ സംഭവസ്ഥലത്തെത്തിച്ചപ്പോള്‍ വന്‍ പ്രതിഷേധമായിരുന്നു. മാതാപിതാക്കളടക്കം ശരണ്യയ്‌ക്കെതിരെ രംഗത്തെത്തി. ബന്ധുക്കളും നാട്ടുകാരും അടക്കം ആക്രോശവുമായി രംഗത്തെത്തിയിട്ടും പതര്‍ച്ചയോ ഭാവവ്യത്യാസമോ ഇല്ലാതിരുന്ന ശരണ്യ, മാതാപിതാക്കളുടെ പ്രതികരണം വൈകാരികമായപ്പോള്‍ മാത്രമാണ് ചെറുതായി വിതുമ്പിയത്. പിഞ്ചുകുഞ്ഞല്ലേ, ഞങ്ങള്‍ക്കു തരാമായിരുന്നില്ലേ, ഞങ്ങള്‍ നോക്കുമായിരുന്നുവല്ലോ എന്ന് സമീപവാസികളായ അമ്മമാര്‍ തെളിവെടുപ്പിനിടെ വിളിച്ചു പറയുന്നുണ്ടാരുന്നു.
കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയായിരുന്നു ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് സമ്മതിച്ചിട്ടുണ്ട്. കൊലപാതകത്തിന് ശേഷം വീട്ടില്‍ വന്നുകിടന്നുറങ്ങിയ ശരണ്യ മറ്റുള്ളവര്‍ക്കൊപ്പം കുഞ്ഞിനെ തിരയാനും ഇറങ്ങിയിരുന്നു. കുഞ്ഞിനെ എറിഞ്ഞ സ്ഥലത്തെ തിരച്ചില്‍ ശരണ്യ സ്വയം ഏറ്റെടുക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കൊലപാതകം ഭര്‍ത്താവ് തലയില്‍ കെട്ടിവെയ്ക്കാമെന്ന ശരണ്യയുടെ കണക്കുകൂട്ടലാണ് തെറ്റിയത്. ഫൊറന്‍സിക് പരിശോധനയില്‍ ശരണ്യയുടെ വസ്ത്രത്തില്‍ കടല്‍വെള്ളത്തിന്റെയും മണലിന്റെയും സാന്നിധ്യം കണ്ടെത്തിയതാണ് കുറ്റം തെളിയുന്നതില്‍ നിര്‍ണായകമായത്.
ശരണ്യ- പ്രണവ് ദമ്പതികളുടെ മകന്‍ വിയാന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് തയ്യില്‍ കടപ്പുറത്ത് കണ്ടെത്തിയത്. കടലിനോട് ചേര്‍ന്ന പാറക്കെട്ടിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തലയ്‌ക്കേറ്റ ക്ഷതമാണ് കരണകാരണമെന്ന് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷത്തിലാണ് കൊലപാതം നടത്തിയത് ശരണ്യയാണെന്ന് കണ്ടെത്തിയത്.