വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടില്ല; നിയമഭേദ​ഗതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി സഭയിൽ

വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടില്ല; നിയമഭേദ​ഗതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി സഭയിൽ

വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട്. ബോർഡിലേക്കുള്ള നിയമനത്തിന് പുതിയ സംവിധാനം കൊണ്ടുവരുമെന്നും നിയമഭേദ​​ഗതി അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ പറഞ്ഞു. കുഞ്ഞാലിക്കുട്ടി എം.എൽ.എയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

നിയമനം പി.എസ്.സിക്ക് വിടുന്ന നടപടിയുമായി സർക്കാർ മുന്നോട്ട് പോയിട്ടില്ലെന്നും മുഖ്യമന്ത്രി. ഇതുമായി ബന്ധപ്പെട്ട് മുസ്ലിം സംഘടനകളുടെ യോ​​ഗത്തിലുണ്ടായ യോജിച്ച അഭിപ്രായം അം​ഗീകരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം വഖഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട തീരുമാനം രഹസ്യമായി എടുത്തത് അല്ലെന്നും നിയമസഭയിൽ ചർച്ച ചെയ്താണ് തീരുമാനം കൈക്കൊണ്ടതെന്നും മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ആമുഖമായി പറഞ്ഞു. അന്ന് മുസ്ലിം ലീ​ഗുൾപ്പെടെ താത്ക്കാലിക നിയമനത്തിന്റെ കാര്യത്തിൽ മാത്രമാണ് ആശങ്ക പ്രകടിപ്പിച്ചതെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. എന്നാൽ ഇതിനെ കുഞ്ഞാലിക്കുട്ടി എതിർത്തു.

നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞത്

കേന്ദ്ര സര്‍ക്കാറിന്റെ നടപടിയും കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടിയും താരതമ്യപ്പെടുത്താനാകില്ലെന്ന് കുഞ്ഞാലിക്കുട്ടിക്ക് തന്നെ അറിയാം. വഖഫ് ബോര്‍ഡിലെ നിയമനം പി.എസ്.സിക്ക് വിടുന്ന തീരുമാനം രഹസ്യമായി വന്നതല്ല. ഈ സഭയില്‍ തന്നെ അതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്തതാണ്.

നിലവില്‍ വഖഫ് ബോര്‍ഡിലുള്ള ജീവനക്കാര്‍ക്ക് ആ തൊഴില്‍ നഷ്ടപ്പെട്ടുപോകുമെന്നായിരുന്നു അന്ന് ലീഗ് ഉന്നയിച്ച ഏക പ്രശ്‌നം. അവിടെ തുടരുന്ന താത്കാലിക ജോലിക്കാരെ സ്ഥിരപ്പെടുത്തുമെന്ന ഉറപ്പ് അന്ന് നല്‍കി. അതിന് ശേഷമാണ് നിയമസഭ തീരുമാനം പാസാക്കിയത്. അത് കഴിഞ്ഞ് കുറച്ച് കാലം പിന്നിട്ട ശേഷമാണ് ഇതൊരു പ്രശ്‌നമായി ലീഗ് ഉന്നയിക്കുന്നത്.

2016-ലാണ് വഖഫ് ബോര്‍ഡിന്റെ യോഗം ഒഴിവ് വരുന്ന നിയമനങ്ങള്‍ പി.എസ്‌.സിക്ക് വിടാന്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ നിയമസഭ പാസാക്കി. ബില്‍ വിശദപരിശോധന്ക്കായി സബ്ജക്ട് കമ്മിറ്റി വിട്ടപ്പോഴോ നിയമസഭയിലെ ചര്‍ച്ചയിലോ വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടുന്നതിലോ ആരും എതിര്‍പ്പറയിച്ചിരുന്നില്ല എന്നതാണ് വസ്തുത.

നിയമനിര്‍മാണത്തെ തുടര്‍ന്ന് മുസ്ലിംസമുദായ സംഘടനകള്‍ ചില ആശങ്കകള്‍ പ്രകടിപ്പിച്ചു. ഇതേ തുടര്‍ന്ന് മുസ്ലിംസംഘടനാ പ്രതിനിധകളുടെ യോഗം വിളിച്ചു. തുറന്ന സമീപനത്തോടെ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കൂ എന്ന് അന്നു തന്നെ വ്യക്തമാക്കിയതാണ്.

പങ്കെടുത്ത എല്ലാ സംഘടനകളും സര്‍ക്കാര്‍ നിലപാടിനോട് യോജിപ്പറിയിച്ചു. വഖഫ് ബോര്‍ഡിലേക്കുള്ള നിയമനം പി.എസ്.സിയിലേക്ക് വിടുന്നതുമായി ബന്ധപ്പെട്ട് യാതൊരു തുടര്‍ നടപടിയും സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. മുസ്ലിം സംഘടനാ പ്രതിനിധികളുടെ യോഗത്തിലുണ്ടായ യോജിച്ച അഭിപ്രായം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിക്കുന്നു. തുടര്‍ന്ന് നിയമഭേദഗതിക്കാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. യോഗ്യരായവരെ നിയമിക്കാനുള്ള പുതിയ സംവിധാനം നിയമഭേദഗതിയോടെ നിലവില്‍ വരും.

Related Stories

No stories found.
logo
The Cue
www.thecue.in