169ല്‍ 115 സീറ്റുകള്‍ നേടി വിജയ് ഫാന്‍സ്, തമിഴകത്ത് ദളപതിയുടെ രാഷ്ട്രീയ പ്രവേശനത്തിന് വഴിയൊരുങ്ങുന്നോ?

169ല്‍ 115 സീറ്റുകള്‍ നേടി വിജയ് ഫാന്‍സ്, തമിഴകത്ത് ദളപതിയുടെ രാഷ്ട്രീയ പ്രവേശനത്തിന് വഴിയൊരുങ്ങുന്നോ?

തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടി വിജയ് ഫാന്‍സ് അസോസിയേഷന്‍. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മത്സരിച്ച 169 സീറ്റുകളില്‍ 115 സീറ്റുകളിലും വിജയിച്ചു. ഇതാദ്യമായായിരുന്നു തന്റെ ഫാന്‍ ക്ലബ്ബായ 'ആള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്ക'ത്തിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിജയ് സമ്മതം നല്‍കിയത്. സ്വതന്ത്രരായാണ് വിജയ് ആരാധകര്‍ മത്സരിച്ചത്.

115 സീറ്റുകളില്‍ തങ്ങള്‍ വിജയിച്ചുവെന്നും, 13 സീറ്റുകളില്‍ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടതെന്നും, ഫാന്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബിസി ആനന്ദ് പറഞ്ഞു. വിജയിച്ചവരില്‍ 45 പോരോളം വനിതകളാണെന്നും, കര്‍ഷകരും, വിദ്യാര്‍ത്ഥികളും, അധ്യാപകരും ഉള്‍പ്പടെ വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി വിജയ് രണ്ട് നിര്‍ദേശങ്ങള്‍ മാത്രമാണ് നല്‍കിയത്. അത് വിദ്യാസമ്പന്നരായ യുവാക്കള്‍, സ്ത്രീകള്‍ തുടങ്ങിയവര്‍ക്ക് തുല്യപ്രാതിനിധ്യം നല്‍കണമെന്നായിരുന്നു. വിജയികളില്‍ ചിലരുമായി വിജയ് ബുധനാഴ്ച സംസാരിച്ചിരുന്നുവെന്നും, തങ്ങളെ തെരഞ്ഞെടുത്തവരുടെ പ്രതീക്ഷ നിറവേറ്റുന്ന തരത്തിലാകണം പ്രവര്‍ത്തനമെന്ന് വിജയ് ആവശ്യപ്പെട്ടതായും ആനന്ദ് കൂട്ടിച്ചേര്‍ത്തു.

ആരാധക സംഘടനയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും, തന്റെ പിതാവ് ചന്ദ്രശേഖര്‍ രൂപീകരിച്ച പാര്‍ട്ടിയെ വിജയ് എതിര്‍ത്തിരുന്നു. തന്റെ പേരുള്‍പ്പടെ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതിനെരിതെ മാതാപിതാക്കള്‍ക്കുള്‍പ്പടെ എതിരെ താരം മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ഇതുവരെ വിജയ് വ്യക്തമാക്കിയിട്ടില്ലെങ്കിലും, ആരാധകരുടെ മികച്ച വിജയം ദളപതിയുടെ രാഷ്ട്രീയപ്രവേശത്തിന് വഴിയൊരുക്കുമോ എന്ന ചര്‍ച്ചയിലാണ് രാഷ്ട്രീയ-സിനിമാ ലോകം.

Related Stories

No stories found.
logo
The Cue
www.thecue.in