അബ്ദുള്ളക്കുട്ടിയുടെ മോഹം താമരക്കുളത്തില്‍ മുങ്ങിക്കുളിക്കാനെന്ന് വീക്ഷണം മുഖപ്രസംഗം 

അബ്ദുള്ളക്കുട്ടിയുടെ മോഹം താമരക്കുളത്തില്‍ മുങ്ങിക്കുളിക്കാനെന്ന് വീക്ഷണം മുഖപ്രസംഗം 

നരേന്ദ്രമോദിയെ ഗാന്ധിജിയോട് താരതമ്യപ്പെടുത്തി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട എ പി അബ്ദുള്ളക്കുട്ടിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. താമരക്കുളത്തില്‍ മുങ്ങിക്കുളിക്കാനാണ് അബ്ദുള്ളക്കുട്ടിയുടെ മോഹമെന്നും ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന രീതി പണ്ടേ ശീലിച്ചതാണെന്നും എഡിറ്റേറിയല്‍ കുറ്റപ്പെടുത്തുന്നു. അധികാരമോഹത്തിന്റെ ഭാണ്ഡക്കെട്ടുമായാണ് സിപിഎമ്മില്‍ നിന്നും അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസിലെത്തിയത്. ഇടയ്ക്കിടെ ആവാസസ്ഥലം മാറ്റുന്ന ദേശാടനപക്ഷിയെ പോലെയാണ്. ഒരിക്കല്‍ വേലി ചാടിയ പശു പിന്നീട് കാണുന്ന വേലികളൊക്കെ ചാടും. അതേപോലെയാണ് അബ്ദുള്ളക്കുട്ടി. കോണ്‍ഗ്രസില്‍ തോല്‍വിയുടെ വേനല്‍ക്കാലവും ബിജെപിയില്‍ താമര പൂക്കുന്ന വസന്തകാലമാണെന്നും തിരിച്ചറിഞ്ഞാണ് അബ്ദുള്ളക്കുട്ടി നരേന്ദ്രമോദിയെ സ്തുതിക്കുന്നതെന്നും മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു.

മഞ്ചേശ്വരം സീറ്റ് കണ്ടാണ് ഭാണ്ഡക്കെട്ടുമായി ബിജെപിയിലേക്ക് പോകുന്നത്. ഇത്തരം അഞ്ചാംപത്തികളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം. രാഷ്ട്രീയ അഭയം നല്‍കിയ കോണ്‍ഗ്രസിനെ തിരിഞ്ഞു കൊത്തുന്നു. കീറാമുട്ടിയെ ഉപേക്ഷിക്കണമെന്ന് വീക്കണം. ലോകസഭ തിരഞ്ഞെടുപ്പില്‍ സീറ്റ് മോഹിച്ച അത് ലഭിക്കാത്തതാണ് കൂറുമാറ്റത്തിന് കാരണമെന്നും എഡിറ്റോറിയലില്‍ പറയുന്നു.

വിജയത്തില്‍ നരേന്ദ്രമോദിക്ക് ആശംസകള്‍ അറിയിച്ചു കൊണ്ട് എ പി അബ്ദുള്ളക്കുട്ടി കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് വിവാദത്തിന് തുടക്കമായത്. ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന നേതാവായതാണ് നരേന്ദ്രമോദിയുടെ വിജയത്തിന് പിന്നിലെന്ന് പ്രശംസിച്ച അബ്ദുള്ളക്കുട്ടി പരാമര്‍ശങ്ങളില്‍ നിന്ന് പിന്‍മാറാനില്ലെന്ന് വ്യക്തമാക്കിയിരുന്നു. പിന്നാലെ ബിജെപി നേതൃത്വം അബ്ദുള്ളക്കുട്ടിയെ സ്വാഗതം ചെയ്തു. ചര്‍ച്ചകളും ആരംഭിച്ചെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.

Related Stories

No stories found.
logo
The Cue
www.thecue.in