'ഡിവൈഎഫ്‌ഐയും സിപിഎമ്മും പ്രതികളെ സംരക്ഷിക്കുന്നു, സാംസ്‌കാരിക നായകര്‍ മിണ്ടുന്നില്ല': ഷാഫി പറമ്പിലും ശബരിനാഥനും

'ഡിവൈഎഫ്‌ഐയും സിപിഎമ്മും പ്രതികളെ സംരക്ഷിക്കുന്നു, സാംസ്‌കാരിക നായകര്‍ മിണ്ടുന്നില്ല': ഷാഫി പറമ്പിലും ശബരിനാഥനും

വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ ക്രൂരബലാല്‍സംഗത്തിന് ഇരയാക്കി കെട്ടിത്തൂക്കി കൊന്ന സംഭവത്തില്‍ കേരളത്തിലെ സാംസ്‌കാരിക നായകര്‍ മൗനം പാലിക്കുകയാണെന്ന് രെ.എസ്. ശബരീനാഥന്‍. ഇത്ര നീചവും ക്രൂരവുമായ കുറ്റചെയ്യുമ്പോള്‍ അരിവാള്‍ പാര്‍ട്ടിക്കാരന്‍ ആയത് കൊണ്ട് വാളയാറില്‍ സംഭവിച്ചത് പോലെ ഡി വൈ എഫ് ഐ ആയത് കൊണ്ട് ഇവിടെയും നീതിക്ക് വേണ്ടി ആ കുരുന്നിന്റെ അമ്മക്ക് തല മൊട്ടയടിച്ച് തെരുവില്‍ അലയേണ്ടി വരരുതെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ. പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍.

ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പെയിന്റിലെ പച്ചപ്പ് ലയങ്ങളിലെ ജീവിതങ്ങള്‍ക്കില്ല. ദുരന്തങ്ങളുടെ പേരില്‍ മാത്രം ശ്രദ്ധിക്കപെടേണ്ടുന്ന ഒന്നാകരുത് ലയത്തിലെ മനുഷ്യരുടെ ജീവിനും, ജീവിതവും. അച്ഛനമ്മമാര്‍ ജോലിക്ക് പോകുമ്പോള്‍ അടച്ചുറപ്പില്ലാത്ത ചെറിയ കൂരകളില്‍ അവരുടെ കുഞ്ഞു മക്കള്‍ സുരക്ഷിതരല്ലായെന്നതിന്റെ ഒരു തെളിവ് കൂടിയാകുന്നു വണ്ടിപ്പെരിയാര്‍. വേലയും കൂലിയും അപൂര്‍വമായി മാറി കൊണ്ടിരിക്കുന്ന ഒരു തൊഴില്‍ മേഖലയില്‍ കിട്ടുന്ന പണിക്ക് അച്ഛനും അമ്മയും കൂടി പോകുമ്പോള്‍ തങ്ങളുടെ ജീവന്റെ ജീവനെ സുരക്ഷിരതാക്കാന്‍ അവര്‍ക്ക് Day Care സെന്ററുകളില്ല.

കണ്ണെത്താവുന്ന ദൂരത്ത് ഒരു അംഗനവാടി പോലുമില്ല . ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളും അവയിലെ രാഷ്ട്രീയ മേധാവിത്വങ്ങളുമൊന്നും ചേരി സമാനമായ അവരുടെ ജീവിതത്തില്‍ പതിറ്റാണ്ടുകളായി ഒരു മാറ്റവും വരുത്തിയിട്ടില്ല എന്ന് തീര്‍ച്ചയാണ്. ഈ ദുരവസ്ഥക്ക് ഒരു മാറ്റം വരുത്തിയെ തീരൂ.

ലയങ്ങളും വണ്ടിപ്പെരിയാറും ആയത് കൊണ്ട് ഇത്ര ക്രൂരമായി ഒരു 6 വയസ്സുകാരിയുടെ കൊലപാതകത്തില്‍ പോലും സമൂഹം കാണിക്കുന്ന നിസ്സംഗത അത്ഭുതപ്പെടുത്തുന്നതാണ്. മെഴുകുതിരി പ്രാര്‍ത്ഥനകളും പ്രതിഷേധങ്ങളും വിമാനം കയറി പോവുന്ന ദൂരത്തില്‍ ആയാലേ നടത്താവൂ എന്ന് അലിഖിത നിയമം ഉണ്ടോ ? ഇത്ര നീചവും ക്രൂരവുമായ കുറ്റചെയ്യുമ്പോള്‍ അരിവാള്‍ പാര്‍ട്ടിക്കാരന്‍ ആയത് കൊണ്ട് വാളയാറില്‍ സംഭവിച്ചത് പോലെ ഡി വൈ എഫ് ഐ ആയത് കൊണ്ട് ഇവിടെയും നീതിക്ക് വേണ്ടി ആ കുരുന്നിന്റെ അമ്മക്ക് തല മൊട്ടയടിച്ച് തെരുവില്‍ അലയേണ്ടി വരരുത്

കെ.എസ്.ശബരിനാഥന്റെ പ്രതികരണം

വണ്ടിപ്പെരിയാറിൽ ദാരുണമായി കൊല്ലപ്പെട്ട ആറു വയസുകാരിയുടെ കുടുംബത്തിനെ സന്ദർശിച്ചു. പ്രവർത്തനക്ഷമമല്ലാത്ത തേയിലത്തോട്ടത്തിൽ വർഷങ്ങൾ പഴക്കമുള്ള ലയത്തിലാണ് കുടുംബം താമസിക്കുന്നത്. മാസങ്ങളായി ശമ്പളം ലഭിക്കാതെ, ആനുകൂല്യങ്ങൾ ഇല്ലാതെ ദരിദ്ര അവസ്ഥയിലാണ് ഇവർ ജീവിക്കുന്നത്.

തൊട്ടടുത്തുള്ള ലയത്തിലെ സഹോദര തുല്യനായി എല്ലാവരും കരുതിയിരുന്ന ചെറുപ്പകാരന്റെ വികൃതമായ മനസ്സാണ് കൊലപാതകത്തിലേക്ക് നയിച്ചത്. DYFI യുടെ സജീവ പ്രവർത്തകനും റെഡ് വോളന്റീറുമായ അർജുനാണ് കൊലപാതകം നടത്തിയത്. എല്ലാ തെളിവുകളും ഒളിപ്പിച്ചുവെച്ചതിന് ശേഷം മരണത്തിന്റെ ചടങ്ങിലും പങ്കെടുത്ത് നിഷ്കളങ്കൻ ചമഞ്ഞ ഇയാളുടെ മാനസികഅവസ്‌ഥ എന്തായിരിക്കും?പരമാവധി ശിക്ഷ അയാൾക്കു നൽകണമെന്നാണ് കുട്ടിയുടെ കുടുംബാംഗങ്ങൾ നമ്മളോട് ആവശ്യപ്പെട്ടത്. ഈ കേസ് ഭരണ സ്വാധീനത്തിൽ മാഞ്ഞുപോകുമോ എന്ന ഭയം അവരുടെ സ്വരത്തിലുണ്ടായിരുന്നു.അതിന് കാരണവുമുണ്ട്.

DYFI യും CPMയും ഇപ്പോൾ പ്രതികളെ സംരക്ഷിക്കുക മാത്രമല്ല അവരെ ആഘോഷിക്കുക കൂടിയാണ്. രാഷ്ട്രീയ കൊലപാതകങ്ങളിലും സ്വർണ്ണക്കടത്തിലും ലഹരിക്കടത്തിലും ഇത് പകൽ പോലെ വ്യക്തമാണ്. ഈ glorification കണ്ടു ആകൃഷ്ടരായി ധാരാളം യുവാക്കൾ വഴിതെറ്റുന്നു. എന്ത് തെറ്റ് ചെയ്താലും അവരെ പാർട്ടി സംരക്ഷിക്കും എന്ന ധാരണ നൽകുന്നത് ഇവർ തിരുത്തിയില്ലെങ്കിൽ ഇനിയും ആയിരം അർജുൻമാരെ നിങ്ങൾ വളർത്തും.

പിന്നെ നമ്മുടെ പൊതുസമൂഹത്തിലെ സാംസ്കാരിക നായകർ, അവർ കത്വയിൽ കണ്ണീർ പുഴകൾ ഒഴുക്കുന്നത് പോലെ ഈ കുട്ടിയുടെ കാര്യത്തിൽ എന്തു കൊണ്ട് നിശബ്ദരായിരിക്കുന്നു എന്ന് ഞാൻ ചോദിക്കുന്നില്ല. കാരണം ഇവരിൽ പലരുടെയും പേനകളിൽ മഷിനിറയുന്നത് പ്രസ്ഥാനത്തോടുള്ള മമതകാരണം മാത്രമാണ്. ചുരുക്കത്തിൽ total sellouts.

ഈ കുടുംബത്തിനായി ഭയക്കാതെ നമ്മളെല്ലാവരും ഒന്നിക്കണം. മറ്റൊരു വാളയാർ ആവർത്തിക്കരുത്.

പ്രതി അർജുനെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി അർജുനെ(22) പോലീസ് കസ്റ്റഡിയിൽ വിട്ടു. തൊടുപുഴ പോക്സോ കോടതിയാണ് ജൂലായ് 13 വരെ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ട് ഉത്തരവിട്ടത്. 10 ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പോലീസ് സമർപ്പിച്ചതെങ്കിലും 13-ന് വൈകിട്ട് 5 മണിവരെയാണ് പോക്സോ കോടതി ജഡ്ജി നിക്സൺ എം. ജോസഫ് കസ്റ്റഡി അനുവദിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.ബി. വാഹിദ ഹാജരായി. ജൂൺ 30-നാണ് ചുരുക്കുളം എസ്റ്റേറ്റിലെ മുറിക്കുള്ളിൽ ആറുവയസ്സുകാരിയെ അർജുൻ പീഡിപ്പിച്ചശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയത്

Related Stories

No stories found.
logo
The Cue
www.thecue.in