ഉത്തര്‍പ്രദേശില്‍ മൂന്നാം ഘട്ട നിയമസഭ തെരഞ്ഞെടുപ്പ് ഫെബ്രുവരി 20ന് നടക്കും. 59 മണ്ഡലങ്ങളില്‍ നിന്നായി 627 സ്ഥാനാര്‍ഥികളാണ് മത്സരിക്കുക. തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചരണം അവസാനിച്ച ഈ സാഹചര്യത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ 22 ശതമാനം പേര്‍ക്കെതിരെയും ക്രിമിനല്‍ കേസുണ്ടെന്നും 39 ശതമാനം സ്ഥാനാര്‍ഥികളും കോടീശ്വരന്മാരാണെന്നുമുള്ള കണക്കുകളാണ് പുറത്തുവരുന്നത്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 627 സ്ഥാനാര്‍ഥികളില്‍ 135(22%) പേര്‍ക്കെതിരെയും ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എസ്.പിയുടെ 30 സ്ഥാനാര്‍ഥികള്‍ക്കെതിരെയും ബിജെപിയില്‍ നിന്നുള്ള 25 പേര്‍ക്കെതിരെയുമാണ് ക്രിമിനല്‍ കേസ് നിലനില്‍ക്കുന്നത്. അതുപോലെത്തന്നെ, ബി.എസ്.പി 23, കോണ്‍ഗ്രസ് 20, എ.എ.പി 11 എന്നിങ്ങനെ പ്രധാന പാര്‍ട്ടിക്കും ക്രിമിനല്‍ കേസുള്ള സ്ഥാനാര്‍ഥികളുണ്ട്.
ഇതില്‍ 103 പേര്‍ക്കെതിരെയും ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അതില്‍ 11 പേരും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ പ്രതി ചേര്‍ക്കപ്പെട്ടവരാണ്. 18 സ്ഥാനാര്‍ഥികള്‍ക്കെതിരെ കൊലപാതകശ്രമത്തിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രധാന പാര്‍ട്ടികളിലെ കോടിപതി സ്ഥാനാര്‍ഥികളുടെ എണ്ണം
എസ്പി - 52
ബിജെപി - 48
ബിഎസ്പി - 46
ഐഎൻസി - 29
എഎപി - 18