മെഡിക്കല്‍ കോളേജില്‍ കരള്‍മാറ്റ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ച സംഭവം; ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

മെഡിക്കല്‍ കോളേജില്‍ കരള്‍മാറ്റ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ച സംഭവം; ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍
Published on

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വൈകി കരള്‍മാറ്റ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ച സംഭവത്തില്‍ യൂറോളജി, നെഫ്രോളജി വിഭാഗത്തിലെ തലവന്മാരായ ഡോക്ടര്‍മാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തും. കോഡിനേഷനില്‍ വീഴ്ചയുണ്ടായിട്ടുണ്ടോ എന്നതും പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

കൊച്ചിയില്‍ നിന്ന് വൃക്ക എത്തിച്ചിട്ടും ശസ്ത്രക്രിയ നാല് മണിക്കൂര്‍ വൈകിയാണ് നടന്നതെന്ന് പരാതി ഉയര്‍ന്നിരുന്നു. വൃക്ക എത്തിച്ചത് ഞായറാഴ്ച വൈകിട്ട് അഞ്ചരയ്ക്കാണ്. എന്നാല്‍ രാത്രി ഒന്‍പതരയോടെയാണ് ശസ്ത്രക്രിയ തുടങ്ങിയത്.

എറണാകുളം രാജഗിരി ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച 34കാരന്റെ വൃക്കയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നത്. ശനിയാഴ്ചയായിരുന്നു യുവാവിന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഒരു വൃക്ക കോട്ടയം മെഡിക്കല്‍ കോളേജിനും മറ്റൊരു വൃക്കയും പാന്‍ക്രിയാസും കൊച്ചി അമൃത ആശുപത്രിയിലേക്കും കരള്‍ രാജഗിരി ആശുപത്രിക്കും അനുവദിച്ചു. എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ അനുയോജ്യമായ രോഗി ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് അനുവദിച്ചത്.

കൃത്യസമയത്താണ് അവയവവുമായി തിരുവനന്തപുരത്ത് ആംബുലന്‍സ് എത്തിയത്. എന്നാല്‍ നാല് മണിക്കൂര്‍ വൈകിയാണ് ആശുപത്രി അവയവ മാറ്റ ശസ്ത്രക്രിയയുടെ നടപടികള്‍ ആരംഭിച്ചത്.

എന്നാല്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് മുമ്പ് രോഗിക്ക് ഡയാലിസിസ് നടത്തണമെന്നും അതേ തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്താന്‍ കാലതാമസമുണ്ടായത് എന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

logo
The Cue
www.thecue.in