പത്ത് ദിവസത്തിനുള്ളിൽ ഇന്ത്യ വിട്ടില്ലെങ്കിൽ കൊന്നു കളയും; തിരുവഞ്ചൂരിന് ജയിൽ പുള്ളിയുടെ ഭീഷണിക്കത്തെന്ന് പ്രതിപക്ഷം

പത്ത് ദിവസത്തിനുള്ളിൽ ഇന്ത്യ വിട്ടില്ലെങ്കിൽ കൊന്നു കളയും; തിരുവഞ്ചൂരിന് ജയിൽ പുള്ളിയുടെ ഭീഷണിക്കത്തെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: മുൻ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണന് ഭീഷണി സന്ദേശം ലഭിച്ചുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷൻ കെ.സുധാകരനും.

പത്തു ദിവസത്തിനുള്ളില്‍ ഇന്ത്യ വിട്ടില്ലെങ്കില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും ഭാര്യയെയും മക്കളെയും കൊലപ്പെടുത്തുമെന്ന ഊമക്കത്താണ് വന്നതെന്ന് ഇരുവരും പറഞ്ഞു.

കത്തെഴുതിയത് ടിപി വധക്കേസിലെ പ്രതികളാണോ എന്ന് സംശയമുണ്ടെന്നും തിരുവഞ്ചൂർ ആഭ്യന്തര മന്ത്രിയായിരിക്കെ ജയിലിൽ അടയ്ക്കപ്പെട്ട ആളാണ് കത്തിന് പിന്നിൽ എന്ന് വ്യക്തമാണെന്നും ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു.

കത്തിന് പിന്നിൽ നൂറ് ശതമാനം ടിപി കേസിലെ പ്രതികളാണെന്ന് പറയുന്നില്ലെങ്കിലും സംശയമുണ്ട് എന്നാണ് കോൺ​ഗ്രസ് നേതാക്കൾ പറഞ്ഞത്.

സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്നും തിരുവഞ്ചൂരിന് സംരക്ഷണം നൽകണമെന്നും കാര്യക്ഷമമായ അന്വേഷണം നടത്തണമെന്നും കെ.സുധാകരനും വിഡി സതീശനും മാധ്യമങ്ങളോട് പറഞ്ഞു.

കത്തിൽ സിപിഐഎമ്മുമായി ബന്ധമില്ല എന്നു വരുന്ന വിധത്തിലുള്ള ഒരു വാചകമുണ്ട്. അത് എന്തിനു വേണ്ടിയാണ് എഴുതി ചേർത്തതെന്ന് വ്യക്തമാക്കണം. കത്തിന് പിന്നിൽ സിപിഐഎം ആണെന്ന് ഞങ്ങൾ പറയുന്നില്ല.

പക്ഷേ ജയിലിൽ കിടക്കുന്ന ക്രിമിനൽ തന്നെയാണ് കത്തയച്ചത്, ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു. മുൻ ആഭ്യന്തര മന്ത്രിക്ക് പോലും ഊമക്കത്ത് അയക്കാൻ വേണ്ടി ധൈര്യപ്പെടുന്ന തരത്തിൽ ഈ സംസ്ഥാനത്ത് ക്രിമിനലുകളുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്നും ഇരുവരും കുറ്റപ്പെടുത്തി.

Related Stories

No stories found.
logo
The Cue
www.thecue.in